June 25, 2026 |
Share on

കരാര്‍ ഭേദഗതി പാകിസ്ഥാന് വേണ്ടിയല്ല; അംറാം മിസൈലുകള്‍ നിഷേധിച്ചതില്‍വിശദീകരണവുമായി യുഎസ്

35 രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനും

പാകിസ്ഥാന് പുതിയ അഡ്വാന്‍സ്ഡ് മീഡിയം-റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ (AMRAAMs) കൈമാറില്ലെന്ന് യുഎസ് എംബസി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിനിടെ യുഎസ് ഈ മിസൈലുകള്‍ നല്‍കാന്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണം.

നേരത്തെ, യുഎസില്‍ നിന്ന് AIM-120 അംറാം മിസൈലുകള്‍ പാകിസ്ഥാന് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് എന്നറിയപ്പെട്ടിരുന്ന യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ അറിയിച്ച ആയുധ കരാറില്‍ ഈ മിസൈലുകള്‍ വാങ്ങുന്ന 35 രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്തിയതാണ് വാര്‍ത്തകള്‍ക്ക് ആധാരം. ഇതോടെ, യുഎസ് സഹായത്തോടെ പാകിസ്ഥാന്റെ സൈനിക സംവിധാനങ്ങള്‍ക്ക് നവീകരണം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ വ്യാപിച്ചു. എന്നാല്‍, ഈ കരാര്‍ നിലവിലുള്ള ഒരു ‘വിദേശ സൈനിക വില്‍പ്പന’ (Foreign Military Sales) കരാറില്‍ വരുത്തിയ ഭേദഗതി മാത്രമാണെന്ന് യുഎസ് എംബസി വ്യക്തമാക്കി.

‘2025 സെപ്റ്റംബര്‍ 30-ന്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ (DoW) പുറത്തിറക്കിയ കരാര്‍ പ്രഖ്യാപനങ്ങളുടെ ലിസ്റ്റില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കായി നിലവിലുള്ള വിദേശ സൈനിക വില്‍പ്പന കരാറിലെ ഭേദഗതിയും, മിസൈലുകളുടെ നിലനിര്‍ത്തലിനും സ്‌പെയര്‍ പാര്‍ട്സുകള്‍ക്കും വേണ്ടിയുള്ള കാര്യങ്ങളുമാണ് സൂചിപ്പിച്ചിരുന്നത്.’

‘കരാര്‍ ഭേദഗതിയുടെ ഒരൊറ്റ ഭാഗം പോലും പാകിസ്ഥാനിലേക്കുള്ള പുതിയ അഡ്വാന്‍സ്ഡ് മീഡിയം-റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളുടെ (AMRAAMs) വിതരണത്തിന് വേണ്ടിയുള്ളതല്ല. നിലവിലുള്ള ഉപകരണങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന നടപടികളില്‍, പാകിസ്ഥാന്റെ നിലവിലെ സൈനിക ശേഷികളില്‍ ഒരു നവീകരണവും ഉള്‍പ്പെടുന്നില്ല.’

HT.com കണ്ട DoW (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍) രേഖകള്‍ പ്രകാരം, അഡ്വാന്‍സ്ഡ് മീഡിയം-റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളുടെ C8, D3 വകഭേദങ്ങള്‍ക്കായുള്ള ഈ കരാര്‍ നല്‍കിയിരിക്കുന്നത് അരിസോണയിലെ ടക്‌സണ്‍ ആസ്ഥാനമായുള്ള റേതിയോണ്‍ കമ്പനിക്കാണ്. കരാറിന്റെ ആകെ മൂല്യം ഏകദേശം 251.2 കോടി ഡോളര്‍ ആണ്.

ഈ കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനെ കൂടാതെ ‘യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, ജര്‍മ്മനി, ഫിന്‍ലാന്‍ഡ്, ഓസ്‌ട്രേലിയ, റൊമാനിയ, ഖത്തര്‍, ഒമാന്‍, കൊറിയ, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്, ജപ്പാന്‍, സ്ലോവാക്യ, ഡെന്‍മാര്‍ക്ക്, കാനഡ, ബെല്‍ജിയം, ബഹ്റൈന്‍, സൗദി അറേബ്യ, ഇറ്റലി, നോര്‍വേ, സ്‌പെയിന്‍, കുവൈറ്റ്, സ്വീഡന്‍, തായ്വാന്‍, ലിത്വാനിയ, ഇസ്രായേല്‍, ബള്‍ഗേറിയ, ഹംഗറി, തുര്‍ക്കി’ എന്നിവരും ഉള്‍പ്പെടുന്നു. കരാര്‍ 2030 മെയ് 30-നകം പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ടെന്നും രേഖകളില്‍ പറയുന്നു.

പാകിസ്ഥാന്‍ എയര്‍ഫോഴ്സ് (PAF) ഉപയോഗിക്കുന്ന എഫ്-16 പോര്‍വിമാനങ്ങളിലാണ് ഈ AMRAAM മിസൈലുകള്‍ ഘടിപ്പിക്കാറുള്ളത്. 2019-ലെ ഇന്ത്യയുടെ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷമുണ്ടായ വ്യോമ പോരാട്ടങ്ങളില്‍ ഈ മിസൈലുകള്‍ ഉപയോഗിച്ചതായി പാകിസ്ഥാനി മാധ്യമമായ ‘ദി ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2019 ഫെബ്രുവരിയിലാണ് ഇന്ത്യ ഈ ഓപ്പറേഷന്‍ നടത്തിയത്. ജയ്ഷ്-ഇ-മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് ലക്ഷ്യമാക്കിയുള്ള ഒരു രഹസ്യാന്വേഷണ ഓപ്പറേഷന്‍ ആയിരുന്നു ഇത്. ഈ ആക്രമണത്തിലൂടെ നിരവധി തീവ്രവാദികളെയും പരിശീലകരെയും കമാന്‍ഡര്‍മാരെയും വധിച്ചു.

Content Summary: US will not provide AMRAAM missiles to Pakistan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×