July 17, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി: അമിത് ഷായുടെ ആര്‍എസ്എസ് പ്രചാരക്

ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

ബിജെപിയുടെ മുതിര്‍ന്ന നേതാവ് ത്രിവേന്ദ്ര സിംഗ് റാവത്ത് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രചാരകനായാണ് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ഇപ്പോള്‍ ഏറെക്കാലത്തിന് ശേഷം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.

പൌരിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഒരുസൈനികനായിരുന്ന ഖൈര സെയിനിന്റെ കുടുംബത്തില്‍ ജനിച്ച റാവത്തിന്റെ രാഷ്ട്രീയ ജീവിതം ക്രമമായി വളര്‍ന്ന ഒന്നായിരുന്നു. അയാള്‍ ജനിച്ചുവളര്‍ന്ന അരാഷ്ട്രീയ കുടുംബ പശ്ചാത്തലം വെച്ചുനോക്കുമ്പോള്‍ അതൊരു പതിവില്ലാത്തതായിരുന്നു.

“എന്റെ അച്ഛന് ഞാന്‍ പട്ടാളത്തില്‍ ചേരണമെന്നായിരുന്നു, എന്നാല്‍ ഞാന്‍ തെരഞ്ഞെടുത്തത് രാഷ്ട്രീയമാണ്,” റാവത്ത് പറഞ്ഞു. 2007-ലെ സംസ്ഥാനത്തെ ബിജെപി മന്ത്രിസഭയില്‍ അയാള്‍ കൃഷി മന്ത്രിയായിരുന്നു.

ഹേമാവതി നന്ദന്‍ ബഹുഗുണ ഗഡ്വാള്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയ റാവത്ത് 1983-ലാണ് ആര്‍എസ്എസില്‍ ചേരുന്നത്. 1990-കളുടെ ആദ്യകാലത്ത് രാമക്ഷേത്ര പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ഒളിവില്‍ പോയപ്പോഴും ഹിന്ദുത്വ പ്രത്യയയശാസ്ത്ര പ്രചാരണം അയാള്‍ കൈവിട്ടിരുന്നില്ല.

“മറ്റ് പല സഹപ്രവര്‍ത്തകരെയും പോലെ എനിക്കും ഒളിവില്‍ പോകേണ്ടിവന്നെങ്കിലും പ്രചാരക് എന്ന നിലയ്ക്കുള്ള ജോലി തുടരുകയായിരുന്നു”,” അയാള്‍ പറഞ്ഞു. അന്ന് ഉത്തര്‍പ്രദേശ് വിഭജിക്കപ്പെട്ടിരുന്നില്ല.

വേഗം തന്നെ അയാളുടെ സംഘാടന പാടവം ബിജെപി ശ്രദ്ധിക്കുകയും സംഘടന സെക്രട്ടറിയായി അയാളുടെ സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് (പിന്നീട് 2000-ത്തിലാണ് ആ സംസ്ഥാനം നിലവില്‍ വരുന്നത്) അയക്കുകയും ചെയ്തു. ആ പദവിയില്‍ അയാള്‍ 1997 മുതല്‍ 2002 വരെ തുടര്‍ന്നു.

രണ്ടു വര്‍ഷത്തിന് ശേഷം ബിജെപിക്ക് പുതിയ സംസ്ഥാനത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ തോല്‍വി പിണഞ്ഞു. എങ്കിലും ദോയ്വാല സീറ്റില്‍ നിന്നും റാവത്ത് ജയിച്ചു.

2007-ല്‍ ബിജെപി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ റാവത്ത് മന്ത്രിയായി. 2012-ല്‍ ബിജെപി തോറ്റപ്പോള്‍ റാവത്തിന് ഝാര്‍ഖണ്ഡിന്റെ ചുമതല നല്കി.

ഠാക്കൂറായ റാവത്ത് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായോട് അടുത്തയാളാണ്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അയാളുടെ മൂന്നു പ്രധാന സഹായികളില്‍ ഒരാളായിരുന്നു റാവത്ത്.

ആര്‍എസ്എസുമായുള്ള ബന്ധമാണ് മുന്‍ മന്ത്രി പ്രകാശ് പന്തിനെ പിന്തള്ളി റാവത്ത് മുഖ്യമന്ത്രിയാകാന്‍ കാരണമെന്ന് പാര്‍ട്ടിക്കാര്‍ പറയുന്നു. “ഇതുകൂടാതെ അമിത് ഷായോടുള്ള അടുപ്പവും ഗുണമായി,” ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിക്കാനുള്ള റാവത്തിന്റെ കഴിവില്‍ വിമര്‍ശകര്‍ സംശയം ഉന്നയിക്കുന്നു. എന്നാല്‍ അനുയായികള്‍ ഇതിനെ തള്ളിക്കളയുന്നുമുണ്ട്.

“മന്ത്രിയായിരുന്ന സമയത്തെ റാവത്തിന്റെ പ്രകടനം കാര്യക്ഷമതയ്ക്ക് മാത്രമല്ല, ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത രീതിക്കും ശ്രദ്ധേയമാണ്,” സംസ്ഥാന ബിജെപി വക്താവ് വീരേന്ദ്ര സിംഗ് ബിഷ്ട് പറഞ്ഞു.

“ഭരണപരിചയം കൂടാതെ, അദ്ദേഹത്തിന് സംസ്ഥാന വികസനത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ കാഴ്ച്ചപ്പാടുമുണ്ട്,” ബിഷ്ട് പറഞ്ഞു.

സംസ്ഥാനത്തിന്റെ മികച്ച മുഖ്യമന്ത്രിയാകും റാവത്ത് എന്നു ബി ജെ പി വക്താവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×