ഈ കൃതിയില്‍ മലയാള സാഹിത്യത്തിലെ നല്ല കഥകളും കവിതകളും സാദൃശ്യങ്ങളും ഒരോ തുള്ളി വീതം ചേര്‍ത്ത് മിനുക്കിയിട്ടുണ്ട്.
അമല്‍ എഴുതിയ ബംഗാളി കലാപം എന്ന പുസ്തകത്തിന്റെ ചുവന്ന പശ്ചാത്തലത്തില്‍ കുത്തി നില്‍ക്കുന്ന കൈവണ്ടി തന്നെ അധ്വാനത്തിനകത്തെ അരക്ഷിതാവസ്ഥ വകഞ്ഞു മാറ്റി കൊണ്ട് ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ആസാമിലെ ആ കര്‍ബി യുവാവ് അനാറുള്‍ തന്നിലെ കലാപ ബുദ്ധനെ അടയാളപ്പെടുത്തുന്നു.
എന്താണ് ലോകം ഇങ്ങനെ ആയിപ്പോയത്?
എന്നാണ് തുല്യത ഉണ്ടാകുക.?
കടലാസുകളില്‍ മനുഷ്യ ദു:ഖം കുത്തിവരഞ്ഞ് ആകാശത്തേക്ക് പ്രാര്‍ഥനകളായി പറത്തി വിടാന്‍ ഉള്ളം തരിച്ച അനാറുള്‍ ഒരു വലിയ അരുളപ്പാടിന്റെ അപ്പോസ്തലനാവുന്നുണ്ട് കഥയില്‍-‘
അംഭു ടീച്ചര്‍ (സമുദ്രശിലയിലെ അംബയെ ഓര്‍മിപ്പിച്ച പേര്) പറഞ്ഞ പോലെ ‘ചെളിയില്‍ വേണം താമരയാവാന്‍. സ്വയം മാറുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം’ അത് പൂരിപ്പിക്കുന്നത് പക്ഷേ മൃഗങ്കയാണ്.. കരയുന്ന അനാറുളിനെ ബിരിയാണി കഥയിലെ ഗോപാല്‍ യാദവ് ഒന്ന് തോണ്ടുന്നുണ്ട്. അയാളുടെ കണ്ണീര്‍ കഥയും അവന്‍ വിമാനമാക്കി പറത്തിയിട്ടുണ്ട്.. അകറ്റി നട്ട മരങ്ങള്‍ മണ്ണിനടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുമെന്നത് നുണയാണ്.(വീരാന്‍കുട്ടി കവിത) സ്വാര്‍ത്ഥതയോടെ തനിക്കു മാത്രമുള്ള വെള്ളവും വളവും തേടി പായുകയാവും വേരുകള്‍.. മൃഗങ്കയുടെ വേര്‍പാട് മറക്കാന്‍ ഗോപാല്‍ യാദവ് അനാറുള്‍ എന്ന മനസ്സില്‍ അരുള്‍പൊട്ടുന്ന ഒരുവനെ പ്രാപ്തനാക്കുന്ന സന്ദര്‍ഭം വിശേഷപ്പെട്ടതാണ്.
‘ബംഗാളികളുടെ കുളവാഴ പോലെയുള്ള തൊഴില്‍ സമൂഹത്തെ നശിപ്പിക്കാന്‍ ഒരു കാരണം തേടി ഇരിക്കുകയായിരുന്നു ഭരതന്‍ നമ്പ്യാര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍കാരും അംബേദ്കര്‍ കോളനിക്കാരും.”…. അതിനിടയിലാണ് വാഹിദ് അനാറുളിനെ കാണുന്നത്. കാലില്‍ വന്നു തട്ടിയ മണ്‍കട്ട പോലെ അയാളെ അവഗണിച്ച് വാഹിദ് ഓടി. മണിമുത്തിനെ തല്ലിയതാരെന്നു പോലും ചിന്തിക്കാതെ.. സംശയത്തെ പിന്നിലേക്കെറിഞ്ഞ് ഓട്ടം തുടര്‍ന്നു-
അന്യസംസ്ഥാന വരത്തന്മാരുടെ ഗജവീര സമാന എഴുന്നള്ളത്ത്. ഐ ഡി കാര്‍ഡ് നെറ്റിപ്പട്ടം.
മലയാളി പെണ്ണുങ്ങളുടെ പിന്നിലെ വായനയില്‍ കുനിഞ്ഞു നില്‍ക്കുന്ന ധ കാരവും മുന്നിലെ ഋ കാരവും ‘അവര്‍ താളത്തില്‍ നടക്കുന്നതിലെ വ്യത്യാസങ്ങളും വസ്ത്ര വൈവിധ്യവും ചര്‍ച്ച ചെയ്യുന്നവര്‍. ആഡംബര കാറുകള്‍ എണ്ണുന്നവര്‍. അകലെയുള്ള നാടിനെ ഓര്‍ത്ത് ഗൃഹാതുരതയില്‍ മുങ്ങുന്നവര്‍ BNRAക്കാര്‍ ‘ബംഗാളികള്‍’ എന്നു വിളിക്കുന്നവര്‍.
മാപ്പിള കലാപത്തെക്കുറിച്ച് ഭീതി നിറഞ്ഞ കഥകള്‍ ഇപ്പോഴും പ്രചരിക്കുന്ന മലയാള നാട്ടില്‍ മറ്റൊരു പേടിയുടെ കലാപം ഉറവ പൊട്ടാന്‍ കാത്തു നില്‍ക്കയാണ് എന്ന മട്ടിലുള്ള ചാരക്കണ്‍ വര്‍ത്തമാനങ്ങള്‍.
പെരുമ്പാവൂരില്‍ മരിച്ച ജിഷയുടെ വീട്ടില്‍ നിന്ന് നിങ്ങളുടെ വീട്ടിലേക്ക് അധികദൂരമില്ലെന്ന ഹാഷ് ടാഗ് വീണ്ടും കടലാസ് വിമാനമായ് പറക്കുന്നു.
..കലാപ വായനയില്‍’ പൗരത്വം നഷ്ടമായ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥിയാ വേണ്ടി വരുന്നവരുടെ ചോര ചാറിയ കണ്ണീര്‍ മൊഴികളുണ്ട്. ഈ കൃതിയില്‍ മലയാള സാഹിത്യത്തിലെ നല്ല കഥകളും കവിതകളും സാദൃശ്യങ്ങളും ഒരോ തുള്ളി വീതം ചേര്‍ത്ത് മിനുക്കിയിട്ടുണ്ട്. അവരില്‍ ചിലര്‍ നോവലില്‍ കഥാപാത്രങ്ങളായും ചേക്കേറിയിട്ടുണ്ട്.
വായനയില്‍ ജഡ ഭാഷ അനുഭവപ്പെടുന്നു.വിവരണ രീതിയില്‍ പ്രത്യേകിച്ചും. വാക്കിന്റെ ഘോഷയാത്രയില്‍ വായനക്കാരന്‍ / വായനക്കാരി അല്പം കിതയ്ക്കും; രണ്ടു തവണ വായിച്ചാല്‍ കാര്യങ്ങള്‍ സുതാര്യമാക്കും .
വായിച്ചെടുത്തേ പറ്റൂ.. ഇത് തൊഴിലിന്റെ പുരാണമാണ്. കാരണം പുരുഷന്മാരുടെ ജീവിതം ഒരു ഹ്രസ്വദൂര ഓട്ടം ആണ്. പ്രായപൂര്‍ത്തി എത്തും മുന്‍പ് ജീവിത വേഗതയാര്‍ജ്ജനത്തിനും ഉപജീവനത്തിനും ചോരാനീരാക്കി ഇരു വശവും നോക്കാതെ ലക്ഷ്യത്തിലേക്കു കുതിച്ചു പായുകയും ചെയ്യേണ്ടവരുടെ ചെയ്യലാണത്- കഠിനാധ്വാനം. അവരുടെ സര്‍വ്വാംഗങ്ങളിലും അത് പ്രകാശിതമായിരിക്കും.
കിട്ടുന്ന കൂലിക്ക്. കൗമാരപ്രായം ഒറ്റ് കൊടുക്കുന്നവര്‍ മുതല്‍ മനുഷ്യ മനസ്സ് വായിക്കുകയും എഴുതിഫലിപ്പിക്കുകയും ചെയ്ത ഭാവനാ ശാലിയായ ഒരു കര്‍ബി യുവാവിന്റെ പ്രബുദ്ധതവരെ അത് (ആ ദീര്‍ഘാധ്വാനം) ഒറ്റനോട്ടത്തില്‍ വായിച്ചെടുത്തതില്‍ അത്ഭുതമില്ല. അതിനു ശേഷവും എത്രയോ കാലം സകലമാന ചൂഷണങ്ങളും അതറിഞ്ഞില്ലെന്നു നടിച്ചു പ്രതീക്ഷയുടെ ചൂണ്ടു വിരല്‍ നീട്ടി ആസാം പണിക്കാര്‍ക്ക് മുന്നില്‍ നടന്നു.
മൃഗങ്കയെ പോലെ നയിക്കാനും മനുഷ്യര്‍ക്ക് കഴിയും. കഴിയണം. താന്‍ അംഗീകരിക്കുകയും അനുകൂലമായി മറുപടി നല്‍കുകയും ചെയ്യുന്ന നിമിഷം എത്ര തീവ്രമെങ്കിലും ആ DTP നജ്മയുടെ പ്രകാശം കൊഴിഞ്ഞു വീഴുമെന്നു എന്നേ ആ തൊഴിലാളി പഠിച്ചിരിക്കുന്നു. ബഹന്‍ എന്നാണ് അവന്‍ അവളെ അടയാളപ്പെടുത്തുന്നത്. പ്രത്യേകിച്ച് മാമൂലുകളില്‍ നിന്ന് വേറിട്ട അതീവ മുതലാളി തൊഴിലാളി പാരസ്പര്യങ്ങളില്‍.. അത് കൊണ്ടാണ്, മലയാളിയുടെ സര്‍വ്വവും, മനോഹരമെന്നു ബംഗാളികള്‍ നിരീക്ഷിക്കുന്നത്. തന്റെ നീണ്ട വിരലുകള്‍ കൊണ്ട് അടുത്തിരിക്കുന്നവന്റെ കൈകള്‍ തലോടുകയും, തല പിരിച്ചൊടിക്കുകയും ചെയ്യുന്ന ഉന്മൂലനസിദ്ധാന്തത്തില്‍ നിന്നും അവര്‍ തന്റെ മുന്നിലിരിക്കുന്ന നാക്കില പോലെ ചേലുള്ള നാടിനെ കേരള എന്ന് വാത്സല്യപൂര്‍വ്വം വിളിക്കുകയും ചെയ്യുന്നത്.
കലാപത്തിന് മെച്ചപ്പെട്ട പ്രതിഫലം ഉറപ്പു വരുത്തുന്നതില്‍ എഴുത്തുകാരന്‍ ശ്രദ്ധാലുവാണ്. എങ്കിലും അത് കണിശക്കാരനായ അനാറുളിന്റെ പേരില്‍ ചാര്‍ത്തുവാനാണ് ശ്രമവും ഇഷ്ടവും.
പുകയില്‍ ശ്വാസം മുട്ടിച്ചമച്ച ശേഷവും വാഹിദ് മുന്നില്‍ തെളിഞ്ഞ കലാപം ഇനിയും എത്തിയിട്ടില്ലാത്തതെന്നു തോന്നിപ്പിച്ച ഒരൊഴിഞ്ഞ ഇടവഴിയിലൂടെയാണ് നടക്കുന്നത്. മമോ നി ബറുവ എന്ന… പെണ്‍കുട്ടിയോട് എനിക്ക് പേരില്ല നാടില്ല എന്ന് പറഞ്ഞ അനാറുള്‍ തന്റെ കര്‍ബി ലക്ഷ്യമാക്കി കുതിക്കുന്നതും കാണാം..
ഏതൊരുത്തനും അവന്റെ മണ്ണ്, അവന്റെ കൂര, ബന്ധുജനങ്ങള്‍ മരങ്ങള്‍ മാമലകള്‍ ചുറ്റുപാടും നിറയുന്ന വായുവടക്കം എല്ലാം പ്രിയ പ്പെട്ടതാണ്. ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ള എത്ര ചെറിയ മാനവനും അതങ്ങനെ തന്നെയാണ്.