June 06, 2026 |
Share on

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കടല്‍ വിമാനവുമായി കൊച്ചിക്കാരായ അച്ഛനും മകനും

കൊച്ചി ബോള്‍ഗട്ടിക്ക് സമീപം പൊന്നാര്യമംഗലം സ്വദേശികളായ ഗോഡ്‌സണ്‍ ഡിസൂസയും മകന്‍ ഷാബെലുമാണ് ഇന്ത്യയുടെ ആദ്യത്തെ സീ പ്ലേന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ആകാശത്തും വെള്ളത്തിലും സഞ്ചരിക്കുന്ന സീ പ്ലേനുകള്‍ ഹോളിവുഡ് സിനിമകളിലായിരിക്കും മലയാളി ആദ്യം കണ്ടത്. പിന്നീട് ഐവി ശശിയുടെ അമേരിക്ക, അമേരിക്ക പോലുള്ള ചിത്രങ്ങളിലും സീ പ്ലേന്‍ നമ്മള്‍ കണ്ടു. കേരളത്തില്‍ ആദ്യ സീ പ്ലേന്‍ എത്തിയപ്പോള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയര്‍ന്നുവരുന്നു. എന്നാല്‍ സ്വന്തമായി സീ പ്ലേന്‍ നിര്‍മ്മിച്ച ഒരു അച്ഛനും മകനും കേരളത്തിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. കൊച്ചി ബോള്‍ഗട്ടിക്ക് സമീപം പൊന്നാര്യമംഗലം സ്വദേശികളായ ഗോഡ്‌സണ്‍ ഡിസൂസയും മകന്‍ ഷാബെലുമാണ് ഇന്ത്യയുടെ ആദ്യത്തെ സീ പ്ലേന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഡിസൈനിംഗ് അടക്കം വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ണമായും നിര്‍വഹിച്ചത് ഇവര്‍ തന്നെ. ഗോഡ്‌സണാണ് ആറ് സീറ്റുള്ള വിമാനം രൂപകല്‍പ്പന ചെയ്തത്. ഗോഡ്‌സണ്‍ എന്ന് തന്നെയാണ് ഇവര്‍ സീ പ്ലേനിന് ഇട്ടിരിക്കുന്ന പേരും

30 ശതമാനം ഭാഗം മാത്രമേ വെള്ളത്തിലുണ്ടാകൂ. 70 ശതമാനം വെള്ളത്തിന് മുകളിലായിരിക്കും. മാരുതി ഒമിനിയുടെ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗത ലഭിക്കും. സാധാരണ ബോട്ടുകള്‍ക്ക് ഒരിക്കലും ഈ സ്പീഡ് കിട്ടില്ല. പൂര്‍ണമായും ശീതീകരിച്ചതാണ് സീ പ്ലേന്‍. നാല് ഗിയര്‍ ലെവലുകള്‍. 20 ദിവസം കൊണ്ടാണ് വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കയതെന്ന് ഷാബെല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം നിര്‍മ്മാണം തുടങ്ങുന്നതിന് മുന്നോടിയായി നിരവധി വര്‍ഷങ്ങളുടെ പരിശ്രമമുണ്ട്. പ്രോട്ടോടൈപ്പുകള്‍, പരീക്ഷണങ്ങള്‍ എല്ലാത്തിനും ശേഷമാണ് അവസാനവട്ട നിര്‍മ്മാണം തുടങ്ങിയത്. ഗോഡ്‌സന്റെ സുഹൃത്തും നേവല്‍ ആര്‍ക്കിടെക്ടുമായ നീല്‍ അലക്‌സിന്റെ സഹായം ഇവര്‍ക്കുണ്ടായിരുന്നു. കൊച്ചി കായലില്‍ സീ പ്ലേന്‍ ഉപോഗിക്കാന്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റേയും തുറമുഖ വകുപ്പിന്റേയും അനുമതി തേടും. അതേസമയം സീ പ്ലേന്‍ യാത്രാസര്‍വീസിന് അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ ഇവര്‍ക്ക് സംശയമുണ്ട്.

വായനയ്ക്ക്: https://goo.gl/yqGLdd

Leave a Reply

Your email address will not be published. Required fields are marked *

×