June 04, 2026 |
Share on

പാക് താലിബാനെ സ്പോണ്‍സര്‍ ചെയ്യുന്നത് സൈന്യം; ലക്ഷ്യം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ പാകിസ്ഥാന് ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പങ്ക് വഹിക്കുന്നുണ്ടെന്നും സൈന്യത്തിന്റെ എല്ലാ വിധ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും താലിബാന്‍ നേതാക്കള്‍ പറയുന്നു.

ഇന്ത്യന്‍ ചാരസംഘടനയായ റോ ആണ് തങ്ങള്‍ക്ക് സഹായം നല്‍കുന്നതെന്ന് പാക് താലിബാന്‍ നേതാവ് പറഞ്ഞിരുന്നു. എഹ്‌സാനുള്ള എഹ്‌സാന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ലിയാഖത് അലി ഇക്കാര്യം പറയുന്ന വീഡിയോ പാകിസ്ഥാന്‍ സൈന്യമാണ് പുറത്തുവിട്ടത്. അതേസമയം ഇന്ത്യയെ താറടിക്കാന്‍ ലക്ഷ്യമിട്ട് കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്നാണ് പാക് എഴുത്തുകാരന്‍ മുഹമ്മദ് ഹനീഫ് പറയുന്നത്. ഇന്ത്യക്കെതിരായ അവസാനമില്ലാത്ത യുദ്ധത്തില്‍ പാകിസ്ഥാന്‍ പുതിയൊരു സഖ്യകക്ഷിയെ കണ്ടെത്തിയിരിക്കുന്നു എന്നാണ് മുഹമ്മദ് ഹനീഫ് ഇതേക്കുറിച്ച് പറയുന്നത്. തങ്ങളുടെ കുട്ടികളെ കൊല്ലുന്നവരെ തന്നെ ഇന്ത്യക്കെതിരെ ആയുധമായി ഉപയോഗിക്കുകയാണെന്ന് ഹനീഫ് കുറ്റപ്പെടുത്തി. പാക് താലിബാന്‍ നടത്തുന്ന ഒരോ ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ഓഡിയോ, വീഡിയോ സന്ദേശങ്ങളുമായി തെഹ്രികി താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നേതാവായ എഹ്‌സാനുള്ള പ്രത്യക്ഷപ്പെടുന്നുണ്ട്. മാദ്ധ്യമങ്ങളിലും അയാള്‍ സജീവമാണ്. എക്‌സപ്രസ് ട്രൈബ്യൂണില്‍ എഹ്‌സാനുള്ളയുടെ പേരില്‍ കോളം വരെ ഉണ്ടായിരുന്നു.

2014 ജനുവരിയില്‍ എക്‌സ്പ്രസ് ടിവിയുടെ ഓഫീസ് ആക്രമിച്ച് മൂന്ന് ജീവനക്കാരെ താലിബാന്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം എഹ്‌സാനെ ടെലിഫോണിലൂടെ ടിവി ചര്‍ച്ചയ്ക്ക് അവര്‍ തന്നെ ക്ഷണിച്ചു എന്നതാണ് വിചിത്രമായ കാര്യം. കൊലപാതകത്തിന് പ്രേരണയായ കാര്യങ്ങള്‍ എഹ്‌സാന്‍ ചര്‍ച്ചയില്‍ വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിവസം ലാഹോറില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസാരിച്ചതും എഹ്‌സാന്‍ ആണ്. ഭീകരാക്രമണങ്ങള്‍ക്ക്്് ഇരകളായ കുടുംബങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് എഹ്‌സാനുമായുള്ള അഭിമുഖം ഒരു ചാനല്‍ റദ്ദാക്കിയത്.

ഭീകരതയ്‌ക്കെതിരായ നടപടികളില്‍ പാക് സൈന്യത്തിന്റെ ഇരട്ടത്താപ്പാണ് കൂടുതല്‍ വ്യക്തമാകുന്നത്. പാകിസ്ഥാനില്‍ നിങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ ഇന്ത്യക്കെതിരെ ചെയ്യുന്ന കാര്യങ്ങളോടൊ പൊറുക്കപ്പെടും എന്ന സന്ദേശം. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ പാകിസ്ഥാന് ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും പാകിസ്ഥാന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ തങ്ങള്‍ പങ്ക് വഹിക്കുന്നുണ്ടെന്നും സൈന്യത്തിന്റെ എല്ലാ വിധ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും താലിബാന്‍ നേതാക്കള്‍ പറയുന്നു. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദി ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പാക് സൈന്യവും ഗവണ്‍മെന്റും തമ്മില്‍ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഡോണ്‍ റിപ്പോര്‍ട്ട് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ തെറ്റാണെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പാക് ആര്‍മി ആവശ്യപ്പെട്ടത്.

വായനയ്ക്ക്: https://goo.gl/ltrmCL

Leave a Reply

Your email address will not be published. Required fields are marked *

×