June 26, 2026 |
Share on

ഇതാണ് പൊലീസ്, ഇതായിരിക്കണം പൊലീസ്

രാത്രികാല ചെക്കിംഗിന് ഇടയിലായിരുന്നു സംഭവം

കേരള പൊലീസിന്റെ കൃത്യനിര്‍വഹണത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയരുമ്പോഴും മൊത്തത്തില്‍ ആക്ഷേപിക്കേണ്ടതില്ലെന്ന വാദവും അതിനൊപ്പം ഉണ്ടാകാറുണ്ട്. അത് ശരിയാണെന്ന് തെളിയിക്കുന്ന ഒരു ഉദ്ദാഹരണം കൂടി ഇതാ… ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി ഐ ജി ഷെഫീന്‍ അഹമ്മദ് കെ ഐപിഎസ് ചൂണ്ടിക്കാണിച്ചിരിക്കുന്ന മൂന്നു പൊലീസുകാര്‍, കേരള പൊലീസിന് മൊത്തത്തില്‍ അഭിമാനമായി മാറിയിരിക്കുകയാണ്.

ആ സംഭവം ഇങ്ങനെയാണ്; സെപ്തംബര്‍ 26 ആം തീയതി രാത്രി 12.15 ഓടെ ഡി ഐ ജി ഷെഫീന്‍ അഹമ്മദ് തന്റെ സ്വകാര്യ കാര്‍ ഓടിച്ചു വരുമ്പോള്‍ തിരുവനന്തപുരം തകരപ്പറമ്പ് ജംഗ്ഷനില്‍വച്ച് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകുമാര്‍ സിപിഒ മാരായ അനില്‍ കുമാര്‍, അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈ കാണിച്ചു നിര്‍ത്തി. വാഹനം ഓടിക്കുന്നയാള്‍ ഡി ഐ ജി ആണെന്ന് പൊലീസുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഡി ഐ ജി ആകട്ടെ താന്‍ ആരാണെന്ന് പറയാന്‍ നില്‍ക്കാതെ ഒരു സാധാരണ ഡ്രൈവറെ പോലെ പൊലീസുകാരുടെ ചെക്കിംഗിന് വിധേയനായി നിന്നു. ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചു. തന്റെ കാറിന്റെ ഡിക്കി വരെ തുറന്നു നോക്കി നടത്തിയ പരിശോധനനയ്ക്കും ഡി ഐ ജി പൂര്‍ണമായി സഹകരിച്ചു.

സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സീനിയര്‍ ഓഫിസര്‍മാരുടെ അപ്രീതിക്ക് ഇരകളാവുകയാണ് പൊലീസുകാര്‍ പതിവെങ്കിലും ഡി ഐ ജി ഷെഫീന്‍ അഹമ്മദില്‍ നിന്നും ഉണ്ടായത് അങ്ങനെയൊരു പ്രതികരണം അല്ലായിരുന്നു. തന്റെ വാഹനം പരിശോധിച്ച പൊലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡും ജിഎസ്ഇ യും നല്‍കുകയാണ് ഷെഫീന്‍ അഹമ്മദ് ചെയ്തത്. പൊലീസുകാരുടെ ആത്മാര്‍ത്ഥതയും ജോലിയോടുള്ള ബഹുമാനവും എടുത്തു പറഞ്ഞാണ് ഡി ഐ ജി അഭിനന്ദിച്ചിരിക്കുന്നത്. തന്റെ വാഹന പരിശോധന സമയത്ത് പൊലീസുകാരില്‍ നിന്നും ഉണ്ടായ മാന്യമായ പെരുമാറ്റവും തീര്‍ച്ചയായും അഭിനന്ദിക്കപ്പെടേണ്ട കാര്യമാണെന്നും ഡി ഐ ജി പറയുന്നു.

"</p

Leave a Reply

Your email address will not be published. Required fields are marked *

×