July 17, 2026 |
Share on

ട്രംപിന് പിന്നാലെ പുടിന്‍ എത്തി; ആഗോള ശക്തികളുടെ സംഗമ വേദിയാകുന്ന ചൈന

മോസ്‌കോ-ബെയ്ജിങ് അച്ചുതണ്ട് ശക്തമാക്കി ചൈന

ഡൊണാള്‍ഡ് ട്രംപ് ചൈനയില്‍ നിന്നു മടങ്ങി നാല് ദിവസങ്ങള്‍ക്ക് ശേഷം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് പുടിന്‍ ബെയ്ജിങ്ങില്‍ വിമാനമിറങ്ങിയത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ അദ്ദേഹത്തെ സ്വീകരിച്ചു. ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകളേന്തിയ ചൈനീസ് യുവാക്കളും ഗാര്‍ഡ് ഓഫ് ഓണറും ചേര്‍ന്നാണ് റഷ്യന്‍ നേതാവിന് വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കിയത്.

ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ കണക്കനുസരിച്ച് പുടിന്‍ ചൈനയില്‍ നടത്തുന്ന 25-ാമത് സന്ദര്‍ശനമാണിത്. ആഗോള നയതന്ത്ര രംഗത്തെ ഒരു പ്രധാന കേന്ദ്രമെന്ന നിലയില്‍ ചൈന കൈവരിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ തെളിവായി ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പുടിനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെയും ഇത് അടിവരയിടുന്നുണ്ട്. ഇരുവരും ഇതിനകം നാല്‍പ്പതിലധികം തവണ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇത് ഷി ജിന്‍പിങ് ഏതൊരു പാശ്ചാത്യ നേതാവുമായി നടത്തിയ കൂടിക്കാഴ്ചകളേക്കാളും വളരെ കൂടുതലാണ്.

ലോകത്തെ ഏറ്റവും ശക്തരായ രണ്ട് നേതാക്കള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് ആഗോളതലത്തില്‍ ചൈനയ്ക്കുള്ള സ്ഥാനത്തെയും വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തെയുമാണ് കാണിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ സീനിയര്‍ അനലിസ്റ്റായ വില്യം യാങ് നിരീക്ഷിച്ചു. വാഷിംഗ്ടണിന് ചൈനയെ അത്ര എളുപ്പത്തില്‍ ഒറ്റപ്പെടുത്താനോ ദ്രോഹിക്കാനോ കഴിയില്ലെന്നും, ബെയ്ജിങ്ങിന് വിശ്വസിക്കാന്‍ കൊള്ളാവുന്ന ശക്തമായ മറ്റ് ബന്ധങ്ങളുണ്ടെന്നും ട്രംപിനെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണ് ഷി ജിന്‍പിങ് ഇതിലൂടെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ച നടന്ന ട്രംപിന്റെ സന്ദര്‍ശനവുമായി താരതമ്യം ചെയ്ത് പുടിന്റെ ഈ സന്ദര്‍ശനത്തിന്റെ ഓരോ ചലനങ്ങളും ലോകം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചായ സല്‍ക്കാരങ്ങളിലൂടെ അതിഥികളെ സ്വീകരിക്കുന്നതില്‍ പ്രശസ്തനായ ഷി ജിന്‍പിങ്, അതിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും രീതിയും അതിഥിയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തിന്റെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2024 മെയ് മാസത്തില്‍ പുടിന്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍, ‘ചൈനയുടെ ക്രെംലിന്‍’ എന്നറിയപ്പെടുന്ന സോങ്നാന്‍ഹായ് കോമ്പൗണ്ടില്‍ ടൈ ധരിക്കാതെ വളരെ അനൗപചാരികമായ അന്തരീക്ഷത്തിലാണ് ഇരുവരും ചായ കുടിച്ചുകൊണ്ട് ചര്‍ച്ചകള്‍ നടത്തിയത്. കഴിഞ്ഞ ആഴ്ച ട്രംപിന് ഈ പ്രദേശം ചുറ്റിക്കാണിച്ചുകൊടുക്കുന്നതിനിടയില്‍, സോങ്നാന്‍ഹായ് കോമ്പൗണ്ടിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില വിദേശ നേതാക്കളില്‍ ഒരാളാണ് പുടിന്‍ എന്ന് ഷി ജിന്‍പിങ് ട്രംപിനോട് പറഞ്ഞിരുന്നു. അതിന് ‘നല്ലത്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

തന്റെ നീണ്ട ഭരണകാലത്തെ ഏറ്റവും കഠിനമായ ഘട്ടത്തിലൂടെ പുടിന്‍ കടന്നുപോകുന്ന സമയത്താണ് ഈ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. യുക്രെയ്ന്‍ യുദ്ധരംഗത്ത് ഈ വര്‍ഷം കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്തത് റഷ്യയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, റഷ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ ചൈനയ്ക്കുമേലുള്ള അവരുടെ ആശ്രിതത്വം വര്‍ധിപ്പിക്കുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തുല്യപങ്കാളിത്തം എന്ന വാദത്തെ മാറ്റിമറിച്ച്, ചൈനയ്ക്ക് കൂടുതല്‍ മേല്‍ക്കൈ നല്‍കുന്ന ഒന്നായി മാറിയിരിക്കുകയാണ്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ റഷ്യന്‍ റൂബിളുകള്‍ ചൈനയുടെ അതിര്‍ത്തി നഗരങ്ങളിലേക്ക് വന്‍തോതില്‍ ഒഴുകിയെത്തുന്നുണ്ട്. റഷ്യന്‍ നിര്‍മ്മിത കാറുകള്‍ മുതല്‍ ബ്യൂട്ടി ക്ലിനിക്കുകള്‍ വരെ ഇത്തരം നഗരങ്ങളില്‍ സജീവമാണ്. ചൈനയും റഷ്യയും തമ്മില്‍ തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഒപ്പിട്ടതിന്റെ 30-ാം വാര്‍ഷികവും ‘സൗഹൃദ സഹകരണ കരാര്‍’ ഒപ്പിട്ടതിന്റെ 25-ാം വാര്‍ഷികവുമാണ് ഈ വര്‍ഷം.

സന്ദര്‍ശനത്തിന് മുന്നോടിയായി റഷ്യന്‍ നേതാവ് ചൈനയ്ക്കായി ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ചൈന-റഷ്യ ബന്ധം അഭൂതപൂര്‍വ്വമായ തലത്തില്‍ എത്തിയിരിക്കുന്നുവെന്ന് അദ്ദേഹം അതില്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കുതിച്ചുയരുകയാണെന്നും, ഇടപാടുകള്‍ അമേരിക്കന്‍ ഡോളറിന് പകരം റൂബിളിലും യുവാനിലുമാണ് ഏതാണ്ട് പൂര്‍ണ്ണമായി നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ യാത്രക്കാര്‍ക്കായി പരസ്പര വിസ രഹിത നയങ്ങളും നിലവിലുണ്ട്. അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം ഉപയോഗിച്ച് ഏര്‍പ്പെടുത്തുന്ന പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാന്‍ ഇരുരാജ്യങ്ങളും എത്രത്തോളം ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഡോളര്‍ ഇതര ഇടപാടുകളെക്കുറിച്ചുള്ള പുടിന്റെ പരാമര്‍ശം.

റഷ്യയ്ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ ചൈന അംഗീകരിക്കുന്നില്ല. യുക്രെയ്‌നിലെ സമ്പൂര്‍ണ്ണ അധിനിവേശത്തിന് ശേഷം ചൈന റഷ്യയില്‍ നിന്ന് 367 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഫോസില്‍ ഇന്ധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് ‘സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍’ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷി ജിന്‍പിങ്ങും പുടിനും തമ്മിലുള്ള ഈ കൂടിക്കാഴ്ചയില്‍ ഊര്‍ജ്ജ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള കരാറുകള്‍ ഉണ്ടാകുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി നാല്‍പ്പതോളം രേഖകളില്‍ ഒപ്പുവെക്കുമെന്നും പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് 47 പേജുള്ള സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നും ക്രെംലിന്‍ അറിയിച്ചിട്ടുണ്ട്. ബഹുധ്രുവ ലോകക്രമവും ‘പുതിയ തരം അന്താരാഷ്ട്ര ബന്ധങ്ങളും’ സ്ഥാപിക്കുന്നത് സംബന്ധിച്ച സംയുക്ത പ്രഖ്യാപനവും ഇരു നേതാക്കളും സ്വീകരിക്കുമെന്നാണ് കരുതുന്നത്.

ഇതിനെല്ലാ പുറമെ, ഈ ചര്‍ച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി 1,600 മൈല്‍ (2,600 കിലോമീറ്റര്‍) നീളമുള്ള ‘പവര്‍ ഓഫ് സൈബീരിയ 2’ പ്രകൃതിവാതക പൈപ്പ് ലൈനാണ്. മംഗോളിയയിലൂടെ കടന്നുപോകുന്ന ഈ പൈപ്പ് ലൈന്‍ വഴി ചൈനയിലേക്കുള്ള റഷ്യന്‍ വാതക വിതരണ ശേഷി 50 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വര്‍ദ്ധിക്കും. യൂറോപ്യന്‍ കയറ്റുമതി വിപണി നഷ്ടപ്പെട്ട റഷ്യയ്ക്ക് ഇത് വലിയൊരു ആശ്വാസമാകും. കൂടാതെ, റഷ്യയില്‍ നിന്നുള്ള ഈ കരമാര്‍ഗ്ഗമുള്ള ഊര്‍ജ്ജ വിതരണം, അമേരിക്ക-ഇറാന്‍ യുദ്ധം മൂലം തടസ്സപ്പെട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ചൈനയെ സഹായിക്കും. എങ്കിലും, ഊര്‍ജ്ജസ്വയംപര്യാപ്തത ആഗ്രഹിക്കുന്ന ചൈനയെ ഇത് റഷ്യയ്ക്ക് മേല്‍ അമിതമായി ആശ്രയിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ ചൈനയ്ക്കും പാശ്ചാത്യ ഉപരോധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. റഷ്യന്‍ ഉപരോധപ്പട്ടികയിലേക്ക് ലണ്ടന്‍ രണ്ട് ചൈനീസ് സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരെ യുകെയിലെ ചൈനീസ് എംബസി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലൂടെയും സാമ്പത്തിക ബന്ധങ്ങളിലൂടെയും റഷ്യയെ പിന്തുണയ്ക്കുന്ന ചൈനയുടെ നിലപാടിനെ പാശ്ചാത്യ രാജ്യങ്ങള്‍ നിരന്തരം വിമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ട്രംപും ഷിയും തമ്മില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയുടെ ഔദ്യോഗിക സംഗ്രഹങ്ങളില്‍ യുക്രെയ്ന്‍ വിഷയത്തെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, യുദ്ധം തുടങ്ങിയതില്‍ പുടിന്‍ പിന്നീട് ഖേദിച്ചേക്കാമെന്ന് ഷി ജിന്‍പിങ് ട്രംപിനോട് പറഞ്ഞതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇത് ശരിയാണെങ്കില്‍ യുദ്ധരംഗത്തും ആഭ്യന്തരമായും റഷ്യ നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ചൈനയ്ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നാണ് ഇത് കാണിക്കുന്നത്. യുക്രെയ്ന്‍ യുദ്ധം ഇപ്പോള്‍ ഏതാണ്ട് ഒരു സ്തംഭനാവസ്ഥയിലാണ്. യുക്രെയ്‌ന്റെ ദീര്‍ഘദൂര ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ റഷ്യന്‍ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കും സൈനിക സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചിട്ടുണ്ട്.

റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഈ യുദ്ധം വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത് എന്നതിന് തെളിവായി, കഴിഞ്ഞ ചൊവ്വാഴ്ച സൈബീരിയയില്‍ നിന്നുള്ള ഒരു റഷ്യന്‍ ഡെപ്യൂട്ടി യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ പ്രത്യേക സൈനിക നടപടി നീണ്ടുപോയാല്‍ റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. യുദ്ധം രാജ്യത്തിന് ഏല്‍പ്പിക്കുന്ന കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ അപൂര്‍വ്വമായ ഒരു തുറന്നുപറച്ചിലായിരുന്നു അത്. ഷി ജിന്‍പിങ്ങും പുടിനും തമ്മിലുള്ള തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ആഴത്തിലുള്ളതാകുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ വ്യക്തമാക്കിയത്.

Content Summary: Russian President Vladimir Putin arrives in Beijing for a high-profile state visit, meeting Xi Jinping just days after Donald Trump’s China trip. Read details on China-Russia relations, the Power of Siberia 2 pipeline, and Ukraine war dynamics

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×