വേൾഡ് ഇക്കണോമിക് ഫോറം (WEF) സ്ഥാപകൻ ക്ലോസ് ഷാബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ആരോപണങ്ങൾ ഉയർന്നതായി സ്വിസ് പത്രമായ സോൺടാഗ്‌സൈറ്റുങിനെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ താൽപര്യങ്ങൾക്കായി അദ്ദേഹം ഗ്ലോബൽ കോമ്പറ്റിറ്റീവ്‌നെസ് റിപ്പോർട്ടിൽ തിരിമറി നടത്തിയെന്നും, യുവ ജീവനക്കാർക്ക് അശ്ലീല ഇമെയിലുകൾ അയച്ചെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. ക്ലോസ് ഷാബിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നതെന്നാണ് സൂചന.
വാർഷിക റിപ്പോർട്ടായ ഗ്ലോബൽ കോമ്പറ്റിറ്റീവ്‌നെസ് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഷാബ് ഇടപെട്ടതായും, ഇത് സംഘടനയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്. കൂടാതെ, യുവ വനിതാ ജീവനക്കാർക്ക് ഷാബ് അയച്ച മോശം ഇമെയിലുകളെക്കുറിച്ചും അന്വേഷണത്തിൽ പരാമർശമുണ്ട്. ഈ വിഷയങ്ങളിൽ വേൾഡ് ഇക്കണോമിക് ഫോറം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ക്ലോസ് ഷാബിന്റെ ഭാര്യക്ക് സംഘടനയിൽ ഔദ്യോഗിക പദവികളൊന്നും ഇല്ലാതിരുന്നിട്ടും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ചെലവിൽ അവർ യാത്രകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ഷാബിന്റെ സാമ്പത്തിക ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ നൽകുന്നു. ഈ കണ്ടെത്തലുകൾ ഒരു അജ്ഞാതൻ അയച്ച കത്തിൽ ആരോപിച്ചിരുന്ന കാര്യങ്ങളെ ശരിവയ്ക്കുന്നതാണ്.
കത്തിൽ ഷാബ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആരോപിച്ചിരുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഫണ്ടുകൾ ദുരുപയോഗം ചെയ്യുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നും അതിൽ പരാമർശിച്ചിരുന്നു. ക്ലോസ് ഷാബിനെതിരെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമ്പത് വർഷത്തിലേറെയായി വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഷാബ്, ആരോപണങ്ങളെ തുടർന്നാണ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്.
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ എല്ലാ വർഷവും നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം ഉച്ചകോടി, ലോകമെമ്പാടുമുള്ള സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളെ ഒരുമിച്ചുകൂട്ടി ആഗോള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു വേദിയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന, ലോകത്തിലെ വിവിധ വിഷയങ്ങളിൽ സഹകരിച്ചുള്ള മുന്നേറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
ഏപ്രിലിൽ, വാൾ സ്ട്രീറ്റ് ജേണൽ ആദ്യം റിപ്പോർട്ട് ചെയ്ത രഹസ്യ കത്ത് നിലവിലുണ്ടെന്ന് വേൾഡ് ഇക്കണോമിക് ഫോറം സ്ഥിരീകരിച്ചു. കൂടാതെ, ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് തന്നെ ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അവർ അറിയിച്ചു. ആരോപണങ്ങൾ നിഷേധിച്ച ക്ലോസ് ഷാബ് അജ്ഞാത കത്തുകൾക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഈ വിഷയത്തിൽ പൊളിറ്റിക്കോയുടെ പ്രതികരണത്തിനുള്ള അഭ്യർത്ഥനയോട് വേൾഡ് ഇക്കണോമിക് ഫോറം പ്രതികരിച്ചിട്ടില്ല.
സോൺടാഗ്‌സൈറ്റുങ് പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകൻ ക്ലോസ് ഷാബ് നടത്തിയ ക്രമക്കേടുകളിൽ, ഇപ്പോൾ നിലവിലില്ലാത്ത ഗ്ലോബൽ കോമ്പറ്റിറ്റീവ്‌നെസ് റിപ്പോർട്ടിൽ നടത്തിയ കൈകടത്തലുകളും ഉൾപ്പെടുന്നു. സാമ്പത്തിക മത്സരശേഷിയുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ റാങ്ക് ചെയ്തിരുന്ന ഈ വാർഷിക പ്രസിദ്ധീകരണം കോവിഡ്-19 മഹാമാരിയുടെ സമയത്താണ് നിർത്തിവെച്ചത്.
വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകൻ ക്ലോസ് ഷാബ്, ചില രാജ്യങ്ങളെ സഹായിക്കാൻ വേണ്ടി റാങ്കിങ്ങുകളിൽ തിരിമറി നടത്തിയതായി ആരോപിക്കപ്പെടുന്നു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലെ രാജ്യങ്ങൾക്ക് മോശം റാങ്കിംഗ് ലഭിച്ചപ്പോൾ ഷാബ് നേരിട്ട് ഇടപെട്ടു എന്നാണ് സോൺടാഗ്‌സൈറ്റുങ് പത്രം പുറത്തുവിട്ട ഔദ്യോഗിക രേഖകളിൽ പറയുന്നത്.
നയതന്ത്രബന്ധങ്ങൾ നിലനിർത്താനും രാഷ്ട്രീയ പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്തതെന്നും ആരോപണമുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനുമായി സംസാരിച്ച ശേഷം, മോശം റാങ്കിംഗ് ലഭിച്ച ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് ഷാബ് നിർദ്ദേശിച്ചതായും പത്രം വെളിപ്പെടുത്തുന്നു.
ക്ലോസ് ഷാബിനും അദ്ദേഹത്തിന്റെ ഭാര്യ ഹിൽഡെയ്ക്കും എതിരെയുള്ള അന്വേഷണം, അവർ യാത്രകൾക്കായി ചെലവഴിച്ച 900,000 സ്വിസ് ഫ്രാങ്ക് (9.68 കോടി) വരെയുള്ള തുകയെക്കുറിച്ചും ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പണം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം.
content summary: WEF probe findings reportedly show Schwab manipulated competitiveness report to serve political interests
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.