അമേരിക്കയും ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും പ്രതിസന്ധിയില്‍ തന്നെ. വെടിനിര്‍ത്തല്‍ കരാര്‍ ബുധനാഴ്ച നിലവില്‍ വന്നെങ്കിലും ഈ പാതയിലുടെ സഞ്ചരിക്കുന്നത് എണ്ണത്തില്‍ വളരെ കുറവ് കപ്പലുകള്‍ മാത്രമാണ്. ലബനന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ എണ്ണക്കപ്പലുകളുടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
കപ്പല്‍ ഗതാഗതം നിരീക്ഷിക്കുന്ന മറൈന്‍ ട്രാഫിക്കിന്റെ കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച എട്ട് കണ്ടെയ്നര്‍ കപ്പലുകള്‍ മാത്രമാണ് ഇറാനിലേക്ക് ചരക്കെത്തിച്ചത്. ഇതില്‍ ഒന്നുപോലും എണ്ണക്കപ്പലുകളല്ല എന്നത് ശ്രദ്ധേയമാണ്. യുദ്ധമില്ലാത്ത സാധാരണ സമയങ്ങളില്‍ പ്രതിദിനം 135-ഓളം കപ്പലുകള്‍ സഞ്ചരിച്ചിരുന്ന ഈ പാതയില്‍ ഇപ്പോള്‍ ഗതാഗതം നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. നിലവില്‍ 425-ലധികം എണ്ണക്കപ്പലുകളും 20-ഓളം പ്രകൃതിവാതക കപ്പലുകളും കടലിടുക്ക് കടക്കാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും കപ്പല്‍ ഗതാഗതം ഉടന്‍ സാധാരണ നിലയിലാകില്ലെന്നാണ് സൂചന. പ്രതിദിനം പരമാവധി പന്ത്രണ്ട് കപ്പലുകളെ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും തങ്ങളുടെ അനുമതിയില്ലാതെ പ്രവേശിക്കുന്ന കപ്പലുകളെ തകര്‍ക്കുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇപ്പോള്‍ പൂര്‍ണ്ണമായും ഇറാന്റെ കൈകളിലാണെന്ന് മേഖലയിലെ ഊര്‍ജ്ജ വിദഗ്ധര്‍ വിലയിരുത്തുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തു എന്നത് വെറും തെറ്റിദ്ധാരണയാണെന്നും ഗതാഗതം കര്‍ശനമായ നിയന്ത്രണത്തിലാണെന്നും അബുദാബി നാഷണല്‍ ഓയില്‍ സിഇഒ സുല്‍ത്താന്‍ അല്‍ ജാബര്‍ വ്യക്തമാക്കി. യുഎസ്, ഇസ്രയേല്‍ എന്നിവരുമായുള്ള സമാധാന ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് മാത്രമേ കപ്പലുകളെ കടത്തിവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചത്. കടലിടുക്കിന്റെ ഒരു വശം ഒമാന്റെ അധീനതയിലാണെങ്കിലും, അന്താരാഷ്ട്ര നിയമങ്ങളെ മറികടന്ന് വാണിജ്യ കപ്പലുകളെ നിയന്ത്രിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്.
ഗതാഗതം തടസ്സപ്പെട്ടതോടെ ഇറാന്‍ വന്‍തോതില്‍ പണം ഈടാക്കുന്ന ‘ടെഹ്റാന്‍ ടോള്‍ ബൂത്ത്’ സംവിധാനവും സജീവമായിട്ടുണ്ട്. ഒരു കപ്പലിന് ഏകദേശം 20 ലക്ഷം ഡോളര്‍ വരെയാണ് ഇറാന്‍ ടോളായി ഈടാക്കുന്നത്. ക്രിപ്റ്റോ കറന്‍സി വഴിയും മറ്റും പണമടച്ച് ഏകദേശം 250-ഓളം കപ്പലുകള്‍ ഇതുവരെ ഈ രഹസ്യ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പണം ഈടാക്കുന്നതിനെ അമേരിക്ക അംഗീകരിച്ചിട്ടില്ല. കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്നാണ് ട്രംപിന്റെ നിലപാടെങ്കിലും, ടോള്‍ പിരിവില്‍ അമേരിക്കയ്ക്കും പങ്കാളിത്തം നല്‍കുന്ന രീതിയിലുള്ള ഒരു ‘ജോയിന്റ് വെഞ്ച്വര്‍’ ആശയവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഈ പാതയിലൂടെയുള്ള യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും വലിയ ആശങ്കയുണ്ട്. ആയിരത്തോളം കപ്പലുകള്‍ ഇപ്പോഴും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് ഗതാഗതം പെട്ടെന്ന് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോയ്ഡ്‌സ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രതിനിധി നീല്‍ റോബര്‍ട്ട്‌സ് പറഞ്ഞു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാതയിലെ തടസ്സം ആഗോള വിപണിയെയും ചൈന, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ധന ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുകയാണ്. എണ്ണയ്ക്ക് പുറമെ വിമാന ഇന്ധനം, വളം എന്നിവയുടെ വിതരണത്തെയും ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുന്നു.
Content Summary; What is the current situation in the Strait of Hormuz following the US-Iran ceasefire? Has shipping traffic been restored?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.