ഗാസയിലേക്ക് 1.2 ദശലക്ഷം പോളിയോ വാക്സിൻ അയച്ച് ലോകാരോഗ്യ സംഘടന. 25 വർഷത്തിനിടെ ഗാസയിൽ ആദ്യമായി പോളിയോ സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള അടിയന്തര കാമ്പയിനിൻ്റെ ഭാഗമായാണ് പോളിയോ വാക്സിൻ എത്തിച്ചത്. വാക്സിനേഷൻ ഉടൻ തന്നെ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 640,000-ലധികം കുട്ടികൾക്കാണ് വാക്സിനേഷൻ നൽകുക. വാക്സിനേഷന് വേണ്ടി യുദ്ധത്തിന് മൂന്ന് ദിവസത്തെ വിരാമം നൽകിയിരിക്കുകയാണ് ഇരു വിഭാഗവും. WHO delivers 1.2m polio vaccine to gaza
ഹമാസും ഇസ്രയേൽ സൈന്യവും വാക്സിനേഷനു വേണ്ടിയുള്ള വിരാമത്തെ മാനിക്കണമെന്ന് യുഎൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ കാമ്പെയ്‌നിൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്ന തരത്തിൽ, സഹായ വാഹനങ്ങൾക്ക് നേരെ ഇസ്രയേൽ സേന വെടിയുതിർത്ത സംഭവമുൾപ്പെടെ ഈ ആഴ്ച ഉണ്ടായ രണ്ട് സംഭവങ്ങളെ തുടർന്നാണ് യു എൻ മുന്നറിയിപ്പുകൾ നൽകിയത്.
വാക്സിനേഷൻ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്ഥിരീകരിച്ചു. ദിവസേനയുള്ള ഇടവേളകളിൽ രാവിലെ 6 മുതൽ വൈകുന്നേരം 3 വരെയാണ് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗാസയുടെ വിവിധ മേഖലകളിൽ മൂന്ന് ദിവസങ്ങളിലായി ഇതിനെ കുറിച്ച് പ്രചാരണം നടത്തുമെന്നും യുഎൻ വ്യക്തമാക്കി.
“ഞായറാഴ്‌ച മുതൽ, ഞങ്ങൾ പോളിയോ വാക്‌സിൻന്റെ രണ്ട് ഓറൽ ഡോസുകൾ നൽകും, തുടർന്ന് നാലാഴ്‌ചയ്‌ക്കുള്ളിൽ വാക്‌സിനേഷൻ ആവർത്തിക്കേണ്ടതുണ്ട്. ഇത് ഗാസയിലുടനീളമുള്ള 640,000 കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് യജ്ഞം, എന്ന് ”യുഎൻ ഉദ്യോഗസ്ഥൻ ലൂയിസ് വാട്ടറിഡ്ജ് ബിബിസിയോട് പറഞ്ഞു.
‘ ഈ വാക്സിനേഷൻ കാമ്പയിൻ എത്രയും വേഗം ആരംഭിക്കുകയും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നിർണായകമാണ്, അല്ലായെങ്കിൽ ഗാസയിലെ മാത്രമല്ല, ചുറ്റുമുള്ള പ്രദേശങ്ങളിലെയും കുട്ടികൾക്ക് അനന്തരഫലങ്ങൾ വളരെ ഗുരുതരമായി ബാധിക്കാനിടയുണ്ട് എന്നും, കാമ്പെയ്‌നിനിടെ സഹായ പ്രവർത്തകരുടെയും കുടുംബങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, വിരാമങ്ങളെ മാനിക്കണം’ എന്നും യുനിസെഫിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. എന്നാൽ മൂന്ന് ദിവസത്തെ ഇടവേള ‘ വെടിനിർത്തൽ അല്ല’ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഗാസയിലും പ്രദേശങ്ങളിലും പോളിയോ പടരുന്നത് തടയാനുള്ള പോരാട്ടത്തിലെ ആസൂത്രിത വിരാമങ്ങളെ എല്ലാ പാർട്ടികളും മാനിക്കണമെന്നും കാതറിൻ ഊന്നിപ്പറഞ്ഞു. പോരാട്ടം തുടർന്നാൽ വാക്‌സിനേറ്റർമാർക്ക് കുട്ടികളിലേക്ക് എത്താനാകില്ലെന്ന മുന്നറിയിപ്പും കാതറിൻ നൽകി. 25 വർഷമായി ഗാസ പോളിയോ വിമുക്തമാണ്. 25 വർഷത്തിനുശേഷം ഗാസയിൽ ആദ്യമായി പോളിയോ ബാധിച്ച് പത്ത് മാസം പ്രായമായ കുഞ്ഞ് ഭാഗികമായി തളർന്നെന്ന് യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് കരാർ.
read more ; WHO delivers 1.2m polio vaccine doses to Gaza after Israel agrees to pauses in fighting