കുട്ടികൾക്ക് നിർബന്ധമായും നൽകണമെന്ന് ശുപാർശ ചെയ്തിരുന്ന വാക്സിനുകളുടെ എണ്ണം വെട്ടിക്കുറച്ച് യുഎസ് സർക്കാർ. ഇതിലൂടെ ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന ഈ പരിഷ്കാരം, നടപ്പാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. നിരവധി മാറ്റങ്ങളോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഇനി മുതൽ 11 രോഗങ്ങൾക്കെതിരെ മാത്രമായിരിക്കും സിഡിസി (CDC) വാക്സിന് ശുപാർശ നൽകുക എന്നതാണ്. മുമ്പ് കൂടുതൽ രോഗങ്ങൾക്കെതിരെ വാക്സിൻ നൽകിയിരുന്നിടത്താണ് ഈ വെട്ടിക്കുറച്ചിൽ. ഇൻഫ്ലുവൻസ, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് എ & ബി, ചില തരം മെനിഞ്ചൈറ്റിസ്, ആർഎസ്‌വി എന്നിവയ്‌ക്കുള്ള വാക്സിനുകളാണ് ഒഴിവാക്കിയിരിക്കുന്നത്. ഈ വാക്സിനുകൾ ഇനി മുതൽ ഉയർന്ന ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കോ അല്ലെങ്കിൽ ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശപ്രകാരമോ മാത്രമേ നൽകൂവെന്നാണ് പുതിയ നടപടിയിൽ പറയുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. HPV വാക്സിന്റെ ഡോസുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.
മറ്റ് വികസിത രാജ്യങ്ങളിലെ വാക്സിൻ രീതികളുമായി താരതമ്യം ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും പൊതുജനങ്ങൾക്ക് ആരോഗ്യസംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കാനും, ഏറ്റവും പ്രധാനപ്പെട്ട വാക്സിനുകൾക്ക് മുൻഗണന നൽകാനുമാണ് ഈ മാറ്റമെന്നുമാണ് യുഎസ് സർക്കാരിൻ്റെ വാദം. അതേസമയം, ഇൻഷുറൻസ് പരിരക്ഷ തുടരുമെന്നും വാക്സിൻ ആവശ്യമുള്ള കുടുംബങ്ങൾക്ക് അത് ലഭ്യമാകുമെന്നും റോബർട്ട് എഫ്. കെന്നഡി ജൂനിയർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ട്രംപ് ഭരണകൂടത്തിൻ്റെ ഈ തീരുമാനത്തെ മെഡിക്കൽ രംഗത്തെ പ്രമുഖരും സംഘടനകളും ശക്തമായി വിമർശിച്ചു. വാക്സിനുകൾ വെട്ടിക്കുറയ്ക്കുന്നത്, രോഗവ്യാപനമുണ്ടാകാൻ കാരണമാകുമെന്നും കൃത്യമായ ശാസ്ത്രീയ ഡാറ്റയോ പൊതുചർച്ചകളോ ഇല്ലാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
Content Summary: US cuts vaccines for children, now only vaccinates for 11 diseases