July 14, 2026 |
Share on

ജിം ട്രെയ്‌നര്‍, ലോട്ടറി രാജാവിന്റെ മരുമകന്‍, വിജയ്‌യുടെ വിശ്വസ്തന്‍; ആരാണ് ആദവ് അര്‍ജുന?

തമിഴക രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്ന ഒരു ബിസിനസ് കുടുംബത്തിന്റെ കണ്ണിയാണ് വിജയ് സര്‍ക്കാരിലെ പ്രധാനികളില്‍ ഒരാള്‍

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തി അധികാരത്തിലെത്തിയ വിജയ്യുടെ തമിഴക വെട്രി കഴകം സര്‍ക്കാരിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമായി മാറിയിരിക്കുകയാണ് ആദവ് അര്‍ജുന. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിയായി ചുമതലയേറ്റവരില്‍ ആദവ് അര്‍ജുനയുടെ സാന്നിധ്യം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി, ദക്ഷിണേന്ത്യയിലെ അതിശക്തമായ ഒരു ബിസിനസ്-രാഷ്ട്രീയ സാമ്രാജ്യത്തിന്റെ കണ്ണിയെന്ന നിലയില്‍ ആദവിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്.

ആരാണ് ആദവ് അര്‍ജുന?

ഒരു ജിം ട്രെയിനറായി കരിയര്‍ തുടങ്ങിയ ആദവ് അര്‍ജുന, ഇന്ത്യയിലെ ‘ലോട്ടറി രാജാവ്’ എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ മകളെ വിവാഹം കഴിച്ചതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ലോട്ടറി സാമ്രാജ്യത്തിന്റെ തണലില്‍ ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഡിഎംകെ പാര്‍ട്ടിയുടെ ആഭ്യന്തര വൃത്തങ്ങളില്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകന്‍ സബരീശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം പിന്നീട് തോള്‍ തിരുമാളവന്‍ നയിക്കുന്ന വിസികെയില്‍ ചേര്‍ന്നു. വിസികെയില്‍ ഉന്നത പദവികള്‍ അലങ്കരിച്ചെങ്കിലും തിരുമാളവനുമായുള്ള കടുത്ത അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ആ ബന്ധം ഉപേക്ഷിച്ചു. തുടര്‍ന്നാണ് നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുകൊണ്ട് ടിവികെയിലേക്ക് എത്തുന്നത്.

വിജയ്യുടെ രാഷ്ട്രീയ തന്ത്രജ്ഞനായും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് വിദഗ്ധനായും മാറിയ ആദവ്, പാര്‍ട്ടി രൂപീകരണത്തിലും സഖ്യചര്‍ച്ചകളിലും ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. ചുരുങ്ങിയ കാലം കൊണ്ട് വിജയ്യുടെ ഏറ്റവും വിശ്വസ്തനായി മാറാന്‍ കഴിഞ്ഞതാണ് ആദവിനെ മന്ത്രിസഭയുടെ കേന്ദ്രസ്ഥാനത്ത് എത്തിച്ചത്.

ഒരു കുടുംബം, പല പാര്‍ട്ടികള്‍

ആദവ് അര്‍ജുനയുടെ രാഷ്ട്രീയ വളര്‍ച്ചയോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനവും കൗതുകമുണര്‍ത്തുന്നതാണ്. ബിസിനസ്സ് പോര്‍ട്ട്ഫോളിയോകള്‍ ഇന്‍ഷുറന്‍സ് ചെയ്യുന്നതുപോലെ, ഇന്ത്യയിലെ പ്രമുഖ കക്ഷികളിലെല്ലാം വേരുകളുള്ള ഒരു ‘രാഷ്ട്രീയ പോര്‍ട്ട്ഫോളിയോ’ ആണ് മാര്‍ട്ടിന്‍ കുടുംബം കൈകാര്യം ചെയ്യുന്നത്. ആദവ് ടിവികെ മന്ത്രിസഭയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ലീമ റോസ് മാര്‍ട്ടിന്‍ എഐഎഡിഎംകെയിലെ എംഎല്‍എയാണ്. ആദവിന്റെ അളിയന്‍ ജോസ് ചാള്‍സ് മാര്‍ട്ടിനാകട്ടെ, പുതുച്ചേരിയില്‍ ബിജെപി സഖ്യകക്ഷിയായ ലച്ചിയ ജനനായക കക്ഷിയുടെ എംഎല്‍എയും നിയുക്ത മന്ത്രിയുമാണ്.

കുടുംബത്തിനകത്തെ രാഷ്ട്രീയ കലഹം

ഈ രാഷ്ട്രീയ വൈവിധ്യം കുടുംബത്തിനകത്ത് കടുത്ത പോരിനും കാരണമാകുന്നുണ്ട്. ആദവ് അര്‍ജുനയുടെ അധികാരത്തോടുള്ള അത്യാഗ്രഹത്തെ ഭാര്യ സഹോദരന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. ആദവ് അധികാരത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന വ്യക്തിയാണെന്ന് ആരോപിച്ച ജോസ് ചാള്‍സ്, വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കടുത്ത താക്കീതുമായി രംഗത്തെത്തി. സ്വന്തം വൃത്തങ്ങളിലെ അഴിമതിക്കെതിരെ വിജയ് ജാഗ്രത പാലിക്കണമെന്നും ആദവ് അര്‍ജുനയെപ്പോലെയുള്ളവര്‍ സര്‍ക്കാര്‍ പണം കൊള്ളയടിക്കാനോ കമ്മീഷന്‍ വാങ്ങാനോ ഇടയാക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

സാമ്പത്തിക സ്വാധീനവും രാഷ്ട്രീയവും

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ സാന്റിയാഗോ മാര്‍ട്ടിന്റെ സാമ്പത്തിക കരുത്താണ് ആദവിനും കുടുംബത്തിനും രാഷ്ട്രീയ പ്രവേശനം സുഗമമാക്കിയത്. കേരളത്തില്‍ വി.എസ്. അച്യുതാനന്ദനെപ്പോലുള്ള നേതാക്കള്‍ മാര്‍ട്ടിന്റെ സ്വാധീനത്തെ എതിര്‍ത്തിരുന്നുവെങ്കിലും തമിഴ് രാഷ്ട്രീയത്തില്‍ ഇ പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം എല്ലാ പാര്‍ട്ടികളിലും സ്വാധീനമുറപ്പിക്കാന്‍ ഈ കുടുംബത്തിന് സാധിച്ചു.

ലോട്ടറി സാമ്രാജ്യത്തിന്റെ പണക്കരുത്തും ആദവ് അര്‍ജുനയുടെ തന്ത്രശാലിയായ രാഷ്ട്രീയ നീക്കങ്ങളും ഒത്തുചേര്‍ന്നപ്പോള്‍, തമിഴ്‌നാട്ടിലെ പുതിയ അധികാര കേന്ദ്രമായി ഈ കുടുംബം മാറിയിരിക്കുകയാണ്. എതിര്‍പ്പുകളും കുടുംബത്തിനകത്തെ ഭിന്നതകളും നിലനില്‍ക്കെത്തന്നെ, വിജയ് സര്‍ക്കാരിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ആദവ് അര്‍ജുന എന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ നിര്‍ണ്ണായക ശക്തിയായി തുടരും.

Content Summary: Who is Aadhav Arjuna? From a political strategist to a Minister in CM Vijay’s TVK government. Santiago Martin Family Member

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×