കാലാവസ്ഥാ വ്യതിയാനത്തെ ഒരു ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വിദഗ്ധ സമിതി. അല്ലാത്തപക്ഷം വരുംവര്‍ഷങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അനാവശ്യമായി ജീവന്‍ നഷ്ടപ്പെടുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കാലാവസ്ഥയും ആരോഗ്യവും’ സംബന്ധിച്ച സ്വതന്ത്ര പാന്‍-യൂറോപ്യന്‍ കമ്മീഷനാണ് ഈ നിര്‍ണായക നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
യൂറോപ്യന്‍ മന്ത്രിമാരുടെ യോഗത്തിലും, തുടര്‍ന്ന് നടക്കുന്ന ലോകാരോഗ്യ അസംബ്ലിയിലും സമര്‍പ്പിക്കുന്നതിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങി കൊതുക് മൂലമുള്ള രോഗങ്ങളുടെ അന്താരാഷ്ട്ര വ്യാപനം, അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍, ആഗോളതാപനം, ഭക്ഷ്യസുരക്ഷയില്ലായ്മ, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ്-19, എംപോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ സമയത്താണ് മുന്‍പ് ഡബ്ല്യുഎച്ച്ഒ ഇത്തരത്തിലുള്ള ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് കൊണ്ട് മാത്രം കാലാവസ്ഥാ വ്യതിയാനം ഇല്ലാതാകില്ലെങ്കിലും, പ്രതിസന്ധിയുടെ വ്യാപ്തിക്ക് അനുസൃതമായി അന്താരാഷ്ട്ര തലത്തില്‍ ഏകോപിപ്പിച്ചുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇത് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍ ആരോഗ്യ-കാലാവസ്ഥാ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന 11 അംഗ സ്വതന്ത്ര കമ്മീഷന്‍ വ്യക്തമാക്കുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നത് കേവലം വ്യാജവാര്‍ത്തയോ പ്രാധാന്യം കുറഞ്ഞ ഒന്നോ അല്ല എന്നാണ്. അത് മനുഷ്യന്റെ ആരോഗ്യം, സാമ്പത്തികം, ഭക്ഷണം, വെള്ളം, പരിസ്ഥിതി എന്നിവയ്ക്ക് പുറമെ വ്യക്തിപരവും സാമൂഹികവും ദേശീയവുമായ സുരക്ഷയ്ക്ക് ഉടനടിയും ദീര്‍ഘകാലാടിസ്ഥാനത്തിലും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മാനവികതയുടെ നിലനില്‍പ്പിന് ഭീഷണി
കാലാവസ്ഥാ വ്യതിയാനം ഒരു പകര്‍ച്ചവ്യാധി അല്ലായിരിക്കാം, എങ്കിലും മനുഷ്യരാശിയുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും ഭീഷണിയാകുന്ന തരത്തിലുള്ള ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥ തന്നെയാണ് ഇതെന്ന് കമ്മീഷന്‍ അധ്യക്ഷയും ഐസ്ലന്‍ഡ് മുന്‍ പ്രധാനമന്ത്രിയുമായ കാട്രിന്‍ ജാക്കോബ്സ്ദോട്ടിര്‍ വ്യക്തമാക്കി. നാം കൂടുതല്‍ വേഗത്തിലും സമഗ്രമായും പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ ജീവിതത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് ഇരയാകുകയോ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ എന്‍വയോണ്‍മെന്റല്‍ ചേഞ്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് പ്രൊഫസറും കമ്മീഷന്റെ ചീഫ് സയന്റിഫിക് അഡൈ്വസറുമായ സര്‍ ആന്‍ഡ്രൂ ഹെയ്ന്‍സ് വ്യക്തമാക്കുന്നത്, കാലാവസ്ഥാ വ്യതിയാനം ആഗോള ആരോഗ്യത്തിന് വലിയൊരു ഭീഷണിയാണെന്ന് ഡബ്ല്യുഎച്ച്ഒ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ നിന്നും ഒരു പടികൂടി മുന്നോട്ട് പോകേണ്ട സമയമാണിതെന്നുമാണ്. നിലവിലെ നിരക്കില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തുടരുകയാണെങ്കില്‍, അത് ഇപ്പോഴത്തെയും ഭാവിയിലെയും തലമുറകളുടെ ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. അമിതമായ ചൂട്, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍, കാട്ടുതീ മൂലമുണ്ടാകുന്ന വായു മലിനീകരണം, അകാല പ്രസവങ്ങള്‍, ഭക്ഷ്യസുരക്ഷയില്ലായ്മ എന്നിവ കാരണം കൂടുതല്‍ ആളുകള്‍ ദുരിതമനുഭവിക്കുകയും മരണപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫോസില്‍ ഇന്ധന ഭീഷണി
യൂറോപ്പില്‍ മാത്രം പ്രതിവര്‍ഷം 6,00,000 അകാല മരണങ്ങള്‍ക്ക് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് ഗവണ്‍മെന്റുകള്‍ അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ ശക്തമായി ആവശ്യപ്പെട്ടു. യൂറോപ്യന്‍ മേഖലയില്‍ മാത്രം എണ്ണ, വാതക ഉല്‍പ്പാദനത്തിനായി പ്രതിവര്‍ഷം ഏകദേശം 444 ബില്യണ്‍ യൂറോ (387 ബില്യണ്‍ പൗണ്ട്) സബ്സിഡിയായി ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫോസില്‍ ഇന്ധന സബ്സിഡി എന്നത് ദേശീയ ആരോഗ്യ ബജറ്റിന്റെ 10 ശതമാനത്തിലധികമാണ്. നാല് രാജ്യങ്ങളിലാകട്ടെ, ഇത് ആകെ ആരോഗ്യ ബജറ്റിനേക്കാളും കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ഇതൊരു സുസ്ഥിരമായ ഊര്‍ജ്ജനയമല്ലെന്നും മറിച്ച് വലിയൊരു പൊതുജനാരോഗ്യ പരാജയമാണെന്നും ജാക്കോബ്സ്ദോട്ടിര്‍ വിമര്‍ശിച്ചു. ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പുതിയ സബ്സിഡികള്‍ നല്‍കുന്നതും കൂടുതല്‍ എണ്ണ ഖനനത്തെക്കുറിച്ച് രാജ്യങ്ങള്‍ ആലോചിക്കുന്നതും ആരോഗ്യരംഗത്ത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യൂറോപ്യന്‍ ഗവണ്‍മെന്റുകള്‍ തങ്ങളുടെ സ്വന്തം പൗരന്മാരുടെ അകാല മരണത്തിന് കാരണമാകുന്ന വ്യവസായങ്ങള്‍ക്ക് തന്നെയാണ് സബ്സിഡി നല്‍കുന്നത്. അതിനാല്‍ ആരോഗ്യരംഗത്തെ നേതാക്കള്‍ കാലാവസ്ഥാ ചര്‍ച്ചകളില്‍ കേവലം കാഴ്ചക്കാരാകാതെ സജീവമായി ഇടപെടേണ്ടതുണ്ട്.
ഭൂമിയിലെ ഒന്നിലധികം അതിരുകള്‍ ലംഘിക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ ദശലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ നല്‍കുന്നുണ്ടെന്നും, അതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തെ ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന കമ്മീഷന്റെ ആവശ്യത്തെ പോട്‌സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് ഡയറക്ടര്‍ ജോഹാന്‍ റോക്ക്സ്‌ട്രോം സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
വ്യാജപ്രചാരണങ്ങളെ നേരിടലും മാനസികാരോഗ്യവും
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെയും സംശയങ്ങളെയും നേരിടാന്‍ ‘ഇതിനെ വ്യക്തിഗതമാക്കുക’ എന്ന ലളിതമായ മാര്‍ഗ്ഗമാണ് ജാക്കോബ്സ്ദോട്ടിര്‍ നിര്‍ദ്ദേശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം എന്നത് മറ്റെവിടെയോ, മറ്റാര്‍ക്കോ, ഭാവിയില്‍ സംഭവിക്കുന്ന ഒന്നല്ല. അത് ഇപ്പോള്‍ യൂറോപ്യന്‍ നഗരങ്ങളിലെ മനുഷ്യരുടെ ആയുസ്സ് കുറയ്ക്കുന്നുണ്ട്, ആശുപത്രികള്‍ നിറയ്ക്കുന്നുണ്ട്, ഒപ്പം മനുഷ്യരില്‍ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഒരു മാനസികാരോഗ്യ പ്രതിസന്ധി കൂടിയാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
അതേസമയം, ഇതിന് പരിഹാരമായി നിര്‍ദ്ദേശിക്കുന്ന നയങ്ങളായ – ശുദ്ധവായു, സജീവമായ യാത്രകള്‍, ഇന്‍സുലേറ്റ് ചെയ്ത വീടുകള്‍, സുസ്ഥിരമായ ഭക്ഷണം എന്നിവയെല്ലാം മനുഷ്യരെ ഇന്ന് കൂടുതല്‍ ആരോഗ്യമുള്ളവരും സന്തുഷ്ടരുമാക്കുന്ന കാര്യങ്ങളാണ്. ആരോഗ്യപരമായ വാദങ്ങളും കാലാവസ്ഥാ വാദങ്ങളും ഒന്നായി മാറുമ്പോള്‍ അതിനെ എതിര്‍ക്കുക എന്നത് ആര്‍ക്കും എളുപ്പമല്ലാതാകും.
ആരോഗ്യരംഗത്തെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍
ആഗോളതലത്തിലുള്ള ആകെ കാര്‍ബണ്‍ പുറന്തള്ളലിന്റെ അഞ്ചു ശതമാനവും ആരോഗ്യ പരിപാലന മേഖലയില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനാല്‍ ഈ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും പ്രതിരോധശേഷി കൈവരിക്കാനും മുന്‍ഗണന നല്‍കണം.
ഓരോ രാജ്യവും തങ്ങളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും, അവിടെ വെള്ളപ്പൊക്കമുണ്ടാകാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നും, കടുത്ത ഉഷ്ണതരംഗങ്ങളെ എങ്ങനെ നേരിടുമെന്നും കൃത്യമായി മനസ്സിലാക്കിയിരിക്കണം എന്ന് സര്‍ ആന്‍ഡ്രൂ ഹെയ്ന്‍സ് ഓര്‍മ്മിപ്പിച്ചു. പല ആശുപത്രികളും നിര്‍മ്മിച്ചിരിക്കുന്നത് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ്, മാത്രമല്ല അവ പലതും ഊര്‍ജ്ജക്ഷമതയുള്ളവയുമല്ല. യുകെ പോലുള്ള മിതശീതോഷ്ണ രാജ്യങ്ങളില്‍ പോലും കടുത്ത ചൂടുണ്ടാകുമ്പോള്‍ ആശുപത്രികള്‍ പ്രതിസന്ധിയിലാകാറുണ്ട്. കാരണം ഈ കെട്ടിടങ്ങളില്‍ പലതും കാലാവസ്ഥാ വ്യതിയാനം ഇത്ര രൂക്ഷമാകുന്നതിന് മുന്‍പ് രൂപകല്‍പ്പന ചെയ്തവയാണ്.
സുരക്ഷയും ധാര്‍മ്മിക ഉത്തരവാദിത്തവും
റിപ്പോര്‍ട്ടിലെ ശുപാര്‍ശകളോട് പ്രതികരിച്ച ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ, യുക്രെയ്‌നിലും മിഡില്‍ ഈസ്റ്റിലുമുണ്ടായ സംഘര്‍ഷങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിന്റെ ആപത്ത് വ്യക്തമാക്കിത്തന്നതായി പറഞ്ഞു. ഇത് ആരോഗ്യസംവിധാനങ്ങളെ തകിടം മറിക്കുകയും ഭക്ഷ്യ-ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുക എന്നത് പരിസ്ഥിതി പരമായ ഒരു കാര്യം മാത്രമല്ല, അത് ഒരേസമയം സുരക്ഷാപരവും സാമ്പത്തിക പരവും ആരോഗ്യ പരവുമായ വാദമാണ്; അതോടൊപ്പം തന്നെ അതൊരു ധാര്‍മ്മികമായ അനിവാര്യത കൂടിയാണ്. ഗവണ്‍മെന്റുകള്‍ ഇന്ന് എടുക്കുന്ന തീരുമാനങ്ങളാണ് നിലവില്‍ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ഭാവിയിലെ ആരോഗ്യഭാരം നിര്‍ണ്ണയിക്കുന്നത്. ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാനും വരുംതലമുറകളെ സംരക്ഷിക്കാനും നാമെല്ലാവരും ബാധ്യസ്ഥരാണ്. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയിലെ 53 അംഗരാജ്യങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തെ ഒരു ആരോഗ്യ അടിയന്തരാവസ്ഥയായി തന്നെ പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ഡോ. ക്ലൂഗെ വ്യക്തമാക്കി.
Content Summary; International experts urge WHO to declare the climate crisis a global public health emergency to prevent millions of deaths worldwide.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.