മാധ്യമങ്ങളുടെ ഉടമസ്ഥത ഒരേയിടത്ത് തന്നെ കേന്ദ്രീകരിക്കുന്നത് ഭയപ്പെടുത്തുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ സമഗ്രതയുടെയും വൈവിധ്യത്തിന്റെയും ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ വര്‍ദ്ധിച്ചു വരുന്ന ആധിപത്യം, ഇതിനകം തന്നെ തകര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന് നേരിട്ടുള്ള ഭീഷണിയായിരിക്കുകയാണ്.
2022 ഡിസംബര്‍ 30 ഇന്ത്യന്‍ മാധ്യമരംഗത്തെ സംബന്ധിച്ച് നിര്‍ണായക ദിവസമായിരുന്നു. ലോകത്തില്‍ മൂന്നാമത്തെ വലിയ ധനികനായിരുന്ന ഗൗതം അദാനി രാജ്യത്തെ ഏറെ പ്രശസ്തമായ വാര്‍ത്താ ഔട്ട്ലെറ്റായ എന്‍ഡിടിവിയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ മാധ്യമമേഖലയില്‍ എങ്ങനെ പിടിമുറുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ആ ഏറ്റെടുക്കല്‍. സ്ഥാപനത്തിന്റെ 64.71 ശതമാനം ഓഹരികളും അദാനിയുടെ കൈയിലെത്തി. ഇതിനു പിന്നാലെയാണ് ദ ക്വിന്റിനെ അദാനി ലക്ഷ്യമിട്ടത്. മാതൃ കമ്പനിയായ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ അയാള്‍ സ്വന്തമാക്കി. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നോയിഡയിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തി അഞ്ച് വര്‍ഷത്തിന് ശേഷമായിരുന്നു ക്വിന്റിനെ അദാനി കൈവശപ്പെടുത്തിയതെന്ന് പ്രത്യേകം ചേര്‍ത്തു വായിക്കണം.
ഈ ഏറ്റെടുക്കലിന്റെയും നിയന്ത്രണത്തിന്റെയും തന്ത്രം അദാനിയില്‍ മാത്രം ഒതുങ്ങുന്നില്ല; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്(ആര്‍ ഐ എല്‍) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാധ്യമ മേഖലയില്‍ നിലയുറപ്പിച്ചുട്ടുണ്ട്. റിലയന്‍സ് രാജ്യത്തുടനീളമുള്ള 72 ടെലിവിഷന്‍ ചാനലുകളെ ‘നിയന്ത്രിക്കുന്നു’ എന്നാണ് 2019 ലെ ഒരു റിപ്പോര്‍ട്ട് പറയുന്നത്. പത്രം മുതല്‍ ഡിജിറ്റല്‍ വരെയുള്ള വിവിധ മാധ്യമസംരഭങ്ങളെ അവര്‍ നിയന്ത്രിക്കുന്നുണ്ട്. ഒരു ഉടമസ്ഥതയുടെ കീഴിലായി മാധ്യമങ്ങളെ അണിനിരത്തുന്നത് ഇന്ത്യന്‍ മാധ്യമരംഗത്തെ കാഴ്ചപ്പാടുകളുടെ വൈവിദ്ധ്യം നഷ്ടപ്പെടുത്താന്‍ മാത്രമാണ് കാരണമാകുക.
ഉത്തരവാദിത്തം കാണിക്കേണ്ടവര്‍ നിശബ്ദരാകുമ്പോള്‍
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) വീഴ്ച്ചകള്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. സിസിഐയുടെ തീരുമാനങ്ങള്‍ പലപ്പോഴും സുതാര്യതയില്ലാത്തതും മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമാണ്. മാധ്യമധര്‍മത്തിന്റെ കാവല്‍ക്കാരന്‍ ആകേണ്ടതിനു പകരമായി മാധ്യമ പ്രഭുക്കന്മാരുടെ വിധേയന്മാരായി മാറിയിരിക്കുന്നുവെന്നാണ് വിമര്‍ശനം. ഇന്ത്യന്‍ മാധ്യമരംഗത്ത് ഡിസ്‌നിയെ ആര്‍ഐഎല്‍ തങ്ങളുടെ കീഴിലാക്കിയതിന്റെ പിന്നിലെ കാര്യങ്ങള്‍ തന്നെ സിസിഐയുടെ പരാജയത്തെ വ്യക്തമാക്കുന്നതാണ്. സിസിഐയ്ക്ക് എത്രത്തോളം സ്വാധീനം ഈ മേഖലയില്‍ ചെലുത്താന്‍ സാധിക്കുമെന്നതിനെതിരേ നിരവധി ചോദ്യങ്ങള്‍ ഈ ഏറ്റെടുക്കല്‍ ഉയര്‍ത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം പരസ്യമായൊരു കാലഘട്ടത്തില്‍, സിസിഐ പോലുള്ള സംവിധാനങ്ങളുടെ പരാജയങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. വിയോജിപ്പുള്ള ശബ്ദങ്ങളെ, സോാഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന കാര്യത്തില്‍ ലോകത്ത് ഇന്ത്യന്‍ ഭരണകൂടം ഏറെ മുന്നിലാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകള്‍ എക്സ് (മുമ്പ് ട്വിറ്റര്‍) പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ബ്ലോക്ക് ചെയ്തിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും പകപോക്കല്‍ പോലെ നികുതി റെയ്ഡുകളും മറ്റ് നിയമനടപടികളും നേരിടേണ്ടി വരികയാണ്, ഇത് കുറച്ച് ശക്തരായ സംഘങ്ങളുടെ ആധിപത്യമുള്ള ഒരു മാധ്യമ രംഗം നേരിടുന്ന അപകടങ്ങളാണ് എടുത്ത് കാണിക്കുന്നത്.
ബഹുത്വത്തിന്റെ ഭ്രമം
140,000ലധികം രജിസ്റ്റര്‍ ചെയ്ത പത്രങ്ങളും 900 ടെലിവിഷന്‍ ചാനലുകളും ദ്രുദഗതിയില്‍ വളര്‍ച്ച നേടുന്ന ഡിജിറ്റല്‍ മീഡിയയുമുള്ള ഊര്‍ജസ്വലമായ ഒരു മാധ്യമ രംഗമാണ് ഇന്ത്യയിലുള്ളത്. അതേസമയം തന്നെ മാധ്യമ ബഹുസ്വരത ഈ രാജ്യത്ത് വലിയ ഭീഷണിയും നേരിടുന്നു. സംഘടിത ബഹുജനമാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ നിലനില്‍പ്പില്ല. ഒരു മാധ്യമ സ്ഥാപനം മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ വലിയ മൂലധനം ആവശ്യമാണ്. അതുകൊണ്ട് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് ഇവിടെ ആധിപത്യം പുലര്‍ത്തുന്നത്. ഈ കോര്‍പ്പറേറ്റ്‌വത്കരണം ആരോഗ്യകരമായ ജനാധിപത്യത്തിന് നിര്‍ണായകമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നത്.
പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയെ മറികടന്ന് ലാഭം തേടുന്നതാണ് പരമപ്രധാനമായിരിക്കുന്നത്. 2022ല്‍ ഇന്ത്യന്‍ അച്ചടി മാധ്യമങ്ങള്‍ പരസ്യ വരുമാനത്തിലൂടെയാണ് 165.95 ബില്യണ്‍ (1.9 ബില്യണ്‍ ഡോളര്‍)രൂപയാണ് സ്വന്തമാക്കിയത്. അതേസമയം സര്‍ക്കുലേഷന്‍ വരുമാനം ഇതിന്റെ എത്രയോ കുറവാണ്. വെറും 76.30 ബില്യണ്‍ രൂപ (0.9 ബില്യണ്‍ ഡോളര്‍) മാത്രമാണ് സര്‍ക്കുലേഷനിലൂടെ കിട്ടിയത്. പരസ്യ വരുമാനത്തെ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു, മാധ്യമ സ്ഥാപനങ്ങള്‍ പൊതു ഉത്തരവാദിത്തത്തെക്കാള്‍ പരസ്യദാതാവിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
ഒന്നിലധികം ഓഹരി ഉടമകളുടെ കീഴില്‍ വരുന്ന മീഡിയ കമ്പനികള്‍ കൂടുന്നതും ഈ പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്. ലാഭവിഹിതം നല്‍കാനുള്ള സമ്മര്‍ദ്ദത്തില്‍, മാനേജ്‌മെന്റ് ഗുണമേന്മയുള്ള ജേണലിസത്തേക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ അറിവോടെയുള്ള തീരുമാനങ്ങളേക്കാള്‍ എഡിറ്റോറിയല്‍ തിരഞ്ഞെടുപ്പുകളെ നയിക്കുന്ന കണക്കുകള്‍ കൊണ്ട് ഉള്ളടക്കത്തിനും വാര്‍ത്തകള്‍ക്കുമിടയിലുള്ള വരികള്‍ മങ്ങിപ്പോവുകയാണ്. ഒരു ജനാധിപത്യ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൗരന്മാരേക്കാള്‍ വായനക്കാരെ ഉപഭോക്താക്കളായും പരസ്യദാതാക്കളുടെ ലക്ഷ്യമായും മാത്രമാണ് കാണുന്നത്.
പ്രതിസന്ധിയിലായ മാധ്യമമേഖല
ഇന്ത്യയിലെ മാധ്യമ ഉടമസ്ഥത ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നത് പത്രപ്രവര്‍ത്തന വൈവിധ്യത്തിന് വലിയ ഭീഷണിയാണ്. ദൈനിക് ജാഗരണ്‍, ഹിന്ദുസ്ഥാന്‍, അമര്‍ ഉജാല, ദൈനിക് ഭാസ്‌കര്‍ എന്നീ നാല് പ്രസിദ്ധീകരണങ്ങള്‍ ഹിന്ദിയിലെ നാലില്‍ മൂന്ന് വായനക്കാരെയും അവരുടെതാക്കിയിട്ടുണ്ടെന്നാണ് 2018ലെ ഒരു പഠനം പറയുന്നത്. വായനക്കാരന്‍ ഏതെങ്കിലും ഒന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത്, അവന്റെ കാഴ്ച്ചപ്പാടുകളുടെ വൈവിധ്യത്തെ ഇല്ലാതാക്കുന്നു, അതാര്യമായ മാര്‍ഗങ്ങളിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സ്ഥാപനങ്ങള്‍ എളുപ്പമാക്കുന്നു.
നിയന്ത്രണങ്ങളൊന്നും തന്നെ നേരിടാതെ തന്നെ, ഇന്ത്യയിലെ മാധ്യമ പ്രേക്ഷകരുടെ മേല്‍ ഇപ്പോള്‍ കുറച്ച് കമ്പനികള്‍ കാര്യമായ സ്വാധീനം ചെലുത്തു വരുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ വാര്‍ത്തകളുടെ മേല്‍ നിബന്ധനകള്‍ നിര്‍ദ്ദേശിക്കുന്നതിനാല്‍, വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അവിടെ നിശബ്ദമാകും. ഇത് ഒരു ഏകീകൃത മാധ്യമ രംഗത്തിന് കൂടുതല്‍ വേരോട്ടമുണ്ടാക്കും.
മാധ്യമ രംഗം ഇരുളടയരുത്
ഒരു ഉടമയുടെ കീഴില്‍ മാധ്യമങ്ങള്‍ അണിനിരക്കുന്നതിന്റെ അനന്തരഫലങ്ങള്‍ മാധ്യമങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രകടമാണ്. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇത് സ്വയം സെന്‍സര്‍ഷിപ്പിലേക്കും അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിലെ ഇടിവിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നു. എഡിറ്റോറിയല്‍ ടീമുകള്‍ പലപ്പോഴും ബിസിനസ് അല്ലെങ്കില്‍ രാഷ്ട്രീയ അജണ്ടകളോട് അനുഭാവം പുലര്‍ത്തുന്ന വ്യക്തികളാല്‍ നിറഞ്ഞിരിക്കുകയാണ്, വിയോജിപ്പും വിമര്‍ശനാത്മക അന്വേഷണവും ഇവിടെ തടയപ്പെടുകയാണ്.
ഈ അവസ്ഥ മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല, പൊതുജനങ്ങളുടെ വിവരാവകാശത്തെയും ബാധിക്കുന്നു. മാധ്യമങ്ങള്‍ കൂടുതല്‍ പക്ഷപാതപരവും കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാകുന്നതും ആയതിനാല്‍, വാര്‍ത്തകളുടെ ഗുണനിലവാരവും വിശ്വാസ്യതയും വഷളാകുന്നു. നിര്‍ണായകമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ തെറ്റായി അവതരിപ്പിക്കപ്പെടുകയോ ചെയ്തുകൊണ്ട്, യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള വികലമായ വീക്ഷണമാണ് പൊതുജനങ്ങള്‍ക്ക് കിട്ടുന്നത്.
അംബാനിയെയും അദാനിയെയും പോലെയുള്ള ഏതാനും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കു മുന്നില്‍ മാധ്യമരംഗം കീഴടങ്ങുന്നത് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട്. മാധ്യമരംഗത്തെ കോര്‍പ്പറേറ്റ്‌വത്കരണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ നിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതിനാല്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്റെ ഭാവി തുലാസില്‍ ആടുകയാണ്. മാധ്യമ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും പത്രപ്രവര്‍ത്തന സമഗ്രത സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ നിയന്ത്രണങ്ങളുടെ ആവശ്യകത ഒരിക്കലും അടിയന്തിരമായി പരിഗണിച്ചിരുന്നില്ല. കോര്‍പ്പറേറ്റ് അജണ്ടകളേക്കാള്‍ പൊതുതാല്‍പ്പര്യത്തിന് സഹായകമാകുന്ന ഒരു മാധ്യമ സംസ്‌കാരം രൂപപ്പെടുത്താന്‍ പൗരന്മാരുടെയും മാധ്യമ പ്രൊഫഷണലുകളുടെയും നയരൂപീകരണ പ്രവര്‍ത്തകരുടെയും ഉത്തരവാദിത്തവും ഇവിടെയുണ്ട്. അത്തരം ശ്രമങ്ങളുണ്ടാകുന്നില്ലെങ്കില്‍, ജനാധിപത്യത്തിന്റെ സത്തയെ അത് അപകടത്തിലാക്കുകയും, ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിന്റെ ഭാവി ഇരുണ്ടതാക്കുകയും ചെയ്യും. Why Ambani, Adani Control Spells Doom for Indian Journalism
Content Summary; Why Ambani, Adani Control Spells Doom for Indian Journalism