June 26, 2026 |
Share on

18 മാസം പ്രായമുള്ളപ്പോൾ യെമനിലേക്ക് തട്ടിക്കൊണ്ടു പോയ മകളെ തേടി അമ്മ നടത്തിയ യാത്ര സഫലമായപ്പോൾ

1986ലാണ് ജാക്കിയുടെ ഭർത്താവ് 18 വയസ്സ് പ്രായമുള്ള സഫിയയെയും നാലും അഞ്ചും വയസ്സുള്ള സഹോദരിമാരെയും കൊണ്ട് യെമനിലേക്ക് പോയത്.

പിതാവ് യമനിലേക്ക് തട്ടിക്കൊണ്ടു പോയ ബ്രിട്ടിഷ് യുവതിക്ക് 32 വർഷത്തിനു ശേഷം മോചനം. യുദ്ധബാധിതമായ രാജ്യത്ത് ദാരിദ്ര്യത്തോട് മല്ലിട്ട് ജീവിക്കുകയായിരുന്ന യുവതിയെ അവരുടെ അമ്മ കണ്ടെത്തുകയും സ്വദേശത്തേക്ക് കൊണ്ടു വരാൻ ശ്രമം നടത്തുകയുമായിരുന്നു. ഇതിന്റെ ചെലവിലേക്കായി അമ്മ ക്രൗഡ് ഫണ്ടിങ് വഴിയാണ് പണം സ്വരൂപിച്ചത്.

സഫിയ സാലെ എന്ന യുവതിയാണ് ഇക്കഴിഞ്ഞദിവസം യെമനിൽ നിന്നും യുകെയിലേക്ക് തിരിച്ചത്. ഇന്നലെ ഇവർ ഈജിപ്തിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വേൽസ് തലസ്ഥാനമായ കാർഡിഫിലാണ് സഫിയയുടെ അമ്മ ജാക്കി സാലെ താമസിക്കുന്നത്. ഇങ്ങോട്ടാണ് സഫിയ പോകുക.

1986ലാണ് ജാക്കിയുടെ ഭർത്താവ് 18 വയസ്സ് പ്രായമുള്ള സഫിയയെയും നാലും അഞ്ചും വയസ്സുള്ള സഹോദരിമാരെയും കൊണ്ട് യെമനിലേക്ക് പോയത്. ഇതിനു ശേഷം പതിനഞ്ച് വർഷത്തോളം മക്കളുമായി ബന്ധപ്പെടാൻ ജാക്കിക്ക് സാധിക്കുകയുണ്ടായില്ല. സഫിയ ഇപ്പോൾ വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ്.

യെമനിലെ ഹോദെയ്ദ നഗരത്തിലാണ് കഴിഞ്ഞു വന്നിരുന്നത്. സൗദി അറേബ്യൻ ആക്രമണം ഈ നഗരത്തിനു നേരെ നടന്നിരുന്നു. ഇപ്പോഴും ബ്രിട്ടീഷ് പൗരയായ സഫിയയുടെ ജീവൻ അപകടത്തിലാണെന്നും അവളെ യുകെയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ ജാക്കി സാലെ ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമിടുകയായിരുന്നു.

പ്രചാരണത്തിന് സൗത്ത് വേൽസ് സെൻട്രലിൽ നിന്നുള്ള അസംബ്ലി അംഗമായ നീൽ മക്എവോയിയുടെ പിന്തുണയും ലഭിക്കുകയുണ്ടായി. നിലവിൽ ഈജിപ്തിലെ കെയ്റോയിലുള്ള സഫിയയ്ക്ക് വേല്‍സിലേക്ക് പോകാൻ പാസ്പോർട്ട് ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×