തേൻ ദ്രാവക രൂപത്തിലുള്ള മെത്താംഫെറ്റാമൈൻ ആണെന്ന സംശയത്താല്‍ അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.
കരീബിയൻ ദ്വീപിൽ നിന്നും തേൻ കുപ്പികളിലാക്കി കൊണ്ടുവന്ന ജമൈക്കൻ പൗരനെ അമേരിക്കയിൽ മൂന്ന് മാസത്തോളം തടഞ്ഞുവച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അത് ലിക്വിഡ് മെത്താംഫെറ്റാമൈൻ ആണെന്ന് തെറ്റ്ധരിക്കുകയായിരുന്നു.
ഒരു പതിറ്റാണ്ട് മുന്‍പാണ് ലിയോൺ ഹോട്ടൺ എന്ന ജമൈക്കക്കാരന്‍ കുടുംബവുമൊത്ത് മേരിലാൻഡിൽ സ്ഥിര താമസമാക്കുന്നത്. എല്ലാ ക്രിസ്മസിനും അദ്ദേഹം ജമൈക്കയിലുള്ള മറ്റു കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോകുമായിരുന്നു. കഴിഞ്ഞ വര്‍ഷം പോയി വരുമ്പോള്‍ വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നായ ലിയോൺ ഹോട്ടന്‍റെ ബാഗ് കടിച്ചു പിടിച്ചു. അതോടെയാണ് അദ്ദേഹത്തിന്‍റെഅഗ്നിപരീക്ഷ ആരംഭിക്കുന്നത്.
ബാഗിനുള്ളില്‍ നിന്നും തേൻ എന്ന് ലേബൽ ചെയ്തിട്ടുള്ള മൂന്ന് കുപ്പികൾ കസ്റ്റംസുകാര്‍ കണ്ടെത്തി. ദ്രാവക രൂപത്തിലുള്ള മെത്താംഫെറ്റാമൈൻ ആണെന്ന സംശയത്താല്‍ അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. മേരിലാൻഡിൽ നിന്നുള്ള ലബോറട്ടറി ഫലങ്ങൾ എത്താൻ രണ്ടാഴ്ചയിലധികം സമയമെടുത്തു. റിസര്‍ട്ട് നെഗറ്റീവ് ആയിരുന്നു. അതോടെ എല്ലാം അവസാനിച്ചുവെന്ന് ഹോട്ടൺ കരുതി.
എന്നാല്‍, ദ്രാവകങ്ങൾ വിശകലനം ചെയ്യാൻ കഴിയാത്തതിനാല്‍ അത് രണ്ടാമതൊരു ലബോറട്ടറിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു. അമേരിക്കൻ ഐക്യനാടുകളിൽ അദ്ദേഹത്തിന് നിയമപരമായ താമസസ്ഥലം അനുവദിക്കുന്ന ഗ്രീൻ കാർഡ് ഉണ്ടായിരുന്നിട്ടും അമേരിക്കയിലെ കുടിയേറ്റ നിയമവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തെതടങ്കലിൽ വയ്ക്കാൻ തുടങ്ങി.
ദിവസങ്ങള്‍ക്കു ശേഷം ജോർജിയയിലെ ലാബില്‍ നിന്നുള്ളറിപ്പോര്‍ട്ടുവന്നു. അത് വെറും തേന്‍ മാത്രമാണെന്നായിരുന്നു അതിന്‍റെ ഉള്ളടക്കം. അതോടെ 82 ദിവസത്തെ തടവു ജീവിതത്തിനുശേഷം മാർച്ച് 21-ന് അദ്ദേഹം മോചിതനായി. പക്ഷെ, അപ്പോഴേക്കും ഹോട്ടന്‍റെ ജീവിതംതന്നെ താറുമാറായിരുന്നു. അദ്ദേഹം ചെയ്തിരുന്ന ക്ലീനർ, കൺസ്ട്രക്ഷൻ വർക്കർ എന്നീ രണ്ടു ജോലികളും അപ്പോഴേക്കും നഷ്ടമായി. ‘അവർ എന്റെ ജീവിതം താറുമാറാക്കി’ എന്നാണ് അദ്ദേഹം പറഞ്ഞത്. തേനിനുപോലും ഇത്രമാത്രം കൈപ്പുണ്ടെന്ന് അദ്ദേഹം അപ്പോഴാണ് തിരിച്ചറിഞ്ഞത്.