ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധവുമായ പ്രസംഗങ്ങളുമാണ് ടെക്‌സസിലും ഒഹായോയിലുമായി 24 മണിക്കൂറിനിടെയുണ്ടായ വെടിവെപ്പിന് കാരണമെന്ന് വിമര്‍ശം. ടെക്‌സസിലെ എല്‍പാസോയിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ 20 പേരെയും ഒഹായോയിലെ ഡേടണ്‍ നഗരത്തില്‍ 9 പേരെയുമാണ് തോക്കേന്തിയ 2 അക്രമികള്‍ വെടിവച്ചുവീഴ്ത്തിയത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ടെക്‌സസില്‍ അക്രമം നടത്തിയ 21 കാരനായ പാട്രിക് ക്രൂഷ്യസിനെ അറസ്റ്റുചെയ്ത ഫെഡറല്‍ പോലീസ് അയാള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് പറഞ്ഞു. ഡേടണിലെ അക്രമിയെ പൊലീസ് ഉടന്‍ വെടിവച്ചുവീഴ്ത്തി.
വെള്ളക്കാരനായ പാട്രിക് വംശീയവിദ്വേഷം തീര്‍ക്കാന്‍ നടത്തിയ ആക്രമണമാണിതെന്നു സംശയിക്കുന്നു. വെടിവയ്പിന് 20 മിനിറ്റ് മുന്‍പ്, കുടിയേറ്റക്കാര്‍ക്കെതിരെ ഇയാള്‍ ‘യുദ്ധപ്രഖ്യാപനം’ നടത്തിയിരുന്നു. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് കൊലയാളി തന്റെ ആക്രമണദൗത്യം പ്രഖ്യാപിച്ച ഓണ്‍ലൈന്‍ ഫോറത്തിലാണ് ഇതും വന്നത്. സംഭവത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടുക്കംരേഖപ്പെടുത്തി. ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും നിരപരാധികളെ കൊലപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്നും പറഞ്ഞ ട്രംപ്, ടെക്‌സസ് ഗവര്‍ണര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനംചെയ്തു.
എന്നാല്‍ എല്‍ പാസോയിലെ വിദ്വേഷ കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ചോ, തോക്ക് നിയന്ത്രണത്തെക്കുറിച്ചോ ട്രംപ് ഒരു വാക്കുപോലും മിണ്ടിയില്ല. രണ്ട് വെടിവയ്പുകളും മാനസികാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണണമെന്നാണു അദ്ദേഹം നിര്‍ദ്ദേശിച്ചത്. എല്‍ പാസോയിലെയും ഡേടണിലെയും പ്രാദേശിക അധികാരികള്‍ പ്രതികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് കൃത്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടുമില്ല. ‘മറ്റെല്ലാ തരത്തിലുള്ള ഭീകരതകളെയും പോലെ വെള്ള ദേശീയതയും തുടച്ചുനീക്കപ്പെടേണ്ട ഒരു തിന്മയാണ്’ എന്ന് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാങ്ക ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
പ്രസിഡന്റിന്റെ നയങ്ങളും നടപടികളും കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളുമാണ് ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് മരുന്നായി മാറുന്നതെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. 2016-ലെ പ്രചാരണം മുതല്‍ അദ്ദേഹം പിന്തുടരുന്ന കടുത്ത ദേശീയതയും വംശീയ വിദ്വേഷവും കുടിയേറ്റ വിരുദ്ധവുമായ പരാമര്‍ശങ്ങളുമായി ഈ സംഭാവങ്ങള്‍ക്കെല്ലാം ബന്ധമുണ്ടെന്നു അവര്‍ ആരോപിക്കുന്നു. എല്‍ പാസോയില്‍ നിന്നുള്ള മുന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരനായ ബെറ്റോ ഓ റൂര്‍ക്ക് ട്രംപിനെ ഒരു വെള്ള ദേശീയവാദിയെന്ന് മുദ്രകുത്തുകയും, അദ്ദേഹമാണ് എല്‍ പാസോയിലെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
Read: ടെക്സാസിൽ വാൾമാർട്ട് സ്റ്റോറിൽ വെടിവയ്പ്പ്, 20 പേർ കൊല്ലപ്പെട്ടു, അക്രമത്തിന് പിന്നിൽ 21 കാരൻ