June 26, 2026 |
Share on

പോരാട്ടത്തിനൊരുങ്ങി ഷി ജിന്‍പിങ്; തായ്വാന് മേല്‍ യുദ്ധസന്നാഹവുമായി ചൈന

ആക്രമണമുണ്ടായാല്‍ തായ്വാന്‍ നേതാക്കള്‍ക്ക് ഭൂമിക്കടിയില്‍ അഭയം തേടാന്‍ കഴിയില്ല

ഇന്നര്‍ മംഗോളിയയിലെ സുറിഹെ പരിശീലന കേന്ദ്രത്തില്‍ തായ്പേയിയുടെ സര്‍ക്കാര്‍ മന്ദിരങ്ങളുടെ വിപുലമായ മാതൃക വലുതാക്കിക്കൊണ്ട് ചൈനീസ് സൈന്യം യുദ്ധസന്നാഹങ്ങള്‍ ശക്തമാക്കി.

ജാപ്പനീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ ഫണ്ടമെന്റല്‍സ്, തായ്പേയ് ടൈംസ് എന്നിവയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് എഎന്‍ഐ നല്‍കിയ വിവരം അനുസരിച്ച്, 2020 മുതല്‍ ഈ മാതൃകാ പരിശീലന കേന്ദ്രം മൂന്നിരട്ടിയായി വികസിപ്പിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇത് തായ്വാനുമേലുള്ള ബെയ്ജിംഗിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാതൃകാ പരിശീലന കേന്ദ്രത്തിലെ ഈ ചിത്രങ്ങള്‍, തായ്വാന്‍ പ്രസിഡന്റ് ഓഫീസ് കെട്ടിടം, ജുഡീഷ്യല്‍ യുവാന്‍, വിദേശകാര്യ മന്ത്രാലയം, കൂടാതെ ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ത്ത പ്രതിരോധ മന്ത്രാലയത്തിന്റെ റിസര്‍വ് കമാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തനിപ്പകര്‍പ്പുകള്‍ക്ക് തുല്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്രസിഡന്റിന്റെ ഓഫീസ് കെട്ടിടത്തെ ജുഡീഷ്യല്‍ യുവാനുമായി ബന്ധിപ്പിക്കുന്ന 280 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ശ്രദ്ധേയം. ഒരു ആക്രമണമുണ്ടായാല്‍ തായ്വാന്‍ നേതാക്കള്‍ക്ക് ഭൂമിക്കടിയില്‍ അഭയം തേടാന്‍ കഴിയില്ലെന്ന പ്രതീകാത്മക സന്ദേശമാണ് ഈ തുരങ്കനിര്‍മ്മാണത്തിലൂടെ നല്‍കുന്നത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ഒരു ദശാബ്ദത്തിലേറെയായി ഇത്തരം മാതൃകാ സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, 2015-ല്‍ ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി, പ്രസിഡന്റ് ഓഫീസ് കെട്ടിടത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) നടത്തിയ പരിശീലനങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ അനുസരിച്ച്, 2022-ലും 2023-ലും ചൈനീസ് സൈനികര്‍ നഗര യുദ്ധത്തിനായി പരിശീലനം നടത്തിയതായും വ്യക്തമാക്കുന്നു. റോഡ് തടസ്സങ്ങള്‍ സൃഷ്ടിക്കുക, അവ നീക്കം ചെയ്യല്‍, കവചിത യൂണിറ്റുകളുമായി മുന്നേറല്‍ തുടങ്ങിയ പരിശീലനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഈ നീക്കങ്ങള്‍ വെറും പ്രതീകാത്മകമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ‘യഥാര്‍ത്ഥ പോരാട്ട പരിശീലനത്തിനുള്ള’ ദീര്‍ഘകാലമായുള്ള നിര്‍ദ്ദേശത്തിന്റെ പ്രതിഫലനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2012 ല്‍ കേന്ദ്ര സൈനിക കമ്മീഷന്‍ ചുമതലയേറ്റത് മുതല്‍, യുദ്ധക്കളത്തിലെ പരിശീലനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം പി.എല്‍.എക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 2018-ല്‍ സൈനികരോട് യഥാര്‍ത്ഥ പോരാട്ടത്തിന് തയ്യാറാകാന്‍ അദ്ദേഹം സൈനിക വേഷത്തില്‍ ആഹ്വാനം ചെയ്തതോടെ പോരാട്ടത്തിലെ നിലപാട് കൂടുതല്‍ വ്യക്തമായി.

‘മാതൃകാ തായ്പേയി’ വിപുലീകരണത്തിന് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തായ്വാന്‍ ആക്രമണത്തിനായുള്ള ചൈനയുടെ സൈനിക തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുക, ഒരുക്കങ്ങള്‍ പ്രകടിപ്പിച്ച് മനഃശാസ്ത്രപരമായ യുദ്ധം നടത്തുക എന്നിവയാണ്.

തായ്‌വാനെ സംബന്ധിച്ച് ഇന്നര്‍ മംഗോളിയയിലെ ഈ മാതൃകാ നഗരം, സൈനികവും പ്രതീകാത്മകവുമായ സമ്മര്‍ദ്ദം ചെലുത്താനുള്ള ബെയ്ജിംഗിന്റെ ഉറച്ച തീരുമാനത്തിന്‌മേലുള്ള മുന്നറിയിപ്പാണ്. ഇതോടെ തായ്വാന്‍ കടലിടുക്കില്‍ അതീവ ജാഗ്രത പാലിക്കണമെന്ന ആവശ്യകത കൂടിയാണ് സൂചിപ്പിക്കുന്നത്.

Content Summary: Xi Jinping ready to fight; China builds up forces against Taiwan

Leave a Reply

Your email address will not be published. Required fields are marked *

×