ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് ‘കബീർ ധാം’ എന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രാമത്തിൽ മുസ്ലിം കുടുംബങ്ങൾ ആരും താമസിക്കുന്നില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. പേര് മാറ്റാനുള്ള നിർദ്ദേശം ഉടൻ സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുസ്തഫാബാദ് ഗ്രാമത്തിലെ വിശ്വ കല്യാൺ ആശ്രമത്തിൽ നടന്ന ‘സ്മൃതി പ്രകടോത്സവ മേള’യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
“ഞാൻ ഇവിടെ എത്തിയപ്പോൾ ഈ ഗ്രാമത്തെക്കുറിച്ച് അന്വേഷിച്ചു, ഇതിന്റെ പേര് മുസ്തഫാബാദ് ആണെന്ന് അറിഞ്ഞു. ഇവിടെ എത്ര മുസ്ലിം ജനസംഖ്യയുണ്ടെന്ന് ഞാൻ ചോദിച്ചപ്പോൾ, ഒരു മുസ്ലിം കുടുംബവും താമസിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഞങ്ങൾ ഈ ഗ്രാമത്തിന് കബീർ ധാം എന്ന് പേര് നൽകുമെന്ന് ഞാൻ ഇവിടെയുള്ള താമസക്കാർക്ക് ഉറപ്പ് നൽകി.”
പേര് മാറ്റുന്നതിനെ ന്യായീകരിച്ചുകൊണ്ട്, യോഗി ആദിത്യനാഥ് മുൻ ഭരണകൂടങ്ങളെ രൂക്ഷമായി വിമർശിച്ചു.
“മുൻപ്, ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്താനായി അയോധ്യ, പ്രയാഗ്‌രാജ് എന്നീ സ്ഥലങ്ങളുടെ പേരുകൾ യഥാക്രമം ഫൈസാബാദ്, അലഹബാദ് എന്നിങ്ങനെ മാറ്റിയിരുന്നു. ഇത് മതേതരത്വമല്ല, കാപട്യമാണ്. ഞങ്ങളുടെ (ബിജെപി) സർക്കാർ അധികാരത്തിൽ വന്നപ്പോൾ, അയോധ്യക്കും പ്രയാഗ്‌രാജിനും അവരുടെ പഴയ, മഹത്തായ പൈതൃകം തിരികെ ലഭിച്ചു. അതുപോലെ, മുസ്തഫാബാദ് ഇനി കബീർ ധാം എന്നറിയപ്പെടും.” – അദ്ദേഹം കൂട്ടിച്ചേർത്തു.
ഖേരി ജില്ലയിലെ ഗോല ഗോകരൺ നാഥ് തഹ്‍സിലിലാണ് മുസ്തഫാബാദ് സ്ഥിതി ചെയ്യുന്നത്. 2011 ലെ സെൻസസ് വിവരങ്ങൾ അനുസരിച്ച്, 77 കുടുംബങ്ങളിലായി 495 പേരാണ് ഗ്രാമത്തിലെ ആകെ ജനസംഖ്യ. ഇതിൽ 264 പുരുഷന്മാരും 231 സ്ത്രീകളുമുണ്ട്. ജനസംഖ്യയുടെ 24.2% പട്ടികജാതി വിഭാഗത്തിൽ പെടുന്നു. ബ്രാഹ്മൺ, യാദവ്, വർമ്മ എന്നീ സമുദായക്കാരാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. 2026-ഓടെ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 600-ൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
content summary: Yogi Adityanath Renames Mustafabad Village to ‘Kabir Dham’ in UP’s Lakhimpur Kheri
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.