May 13, 2025 |

കാന്‍ മേളയ്ക്ക് തിരശ്ശീല

പ്രധാന സംഭവവികാസങ്ങൾ എന്തൊക്കെ

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന് തിരശീല വീണിരിക്കുകയാണ്. തൊഴിലാളികൾ നടത്തിയ സമരത്തിലായിരുന്നു മേള തുടങ്ങുന്നത്, അതുകൊണ്ട് തന്നെ ഇത്തവണ സംഭവ ബഹുലമായിരുന്നു കാൻ. വേദിയിൽ മീടു വിവാദത്തിന്റെ വെളിപ്പെടുത്തലുകളുണ്ടാകുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്ന സിനിമകളുടെ സംവിധായകർക്ക് നേരെ മീടു വിവാദം ഉയരുകയാണെങ്കിൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുമായിരുന്നു.  സൈനികർ വേദിക്ക് പുറത്തുള്ള തെരുവുകളിൽ പട്രോളിംഗ് കർശനമാക്കിയിരുന്നു. ഗാസയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾക്കും, ഭീകരാക്രമണ സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിരോധങ്ങൾക്കും വേണ്ടിയായിരുന്നോ സൈനികർ നിലയുറച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല.

വേദിക്കു പുറത്ത് ഒട്ടനവധി സംഭവവികാസങ്ങൾ ഉരുത്തിരിഞ്ഞെങ്കിലും എക്കാലത്തെയും പോലെ വേദി സിനിമയുടെ പുതുമ തെരഞ്ഞു കൊണ്ടിരുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മനുഷ്യ ജീവിതത്തിന്റെ സർഗ്ഗാത്മകത പകർത്തിയെത്തിയ ചിത്രങ്ങൾ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടു, ചർച്ച ചെയ്യപ്പെട്ടു. മേളയുടെ പ്രധാന ശ്രദ്ധാകേന്ദ്രവും ഹൈലൈറ്റും ആയിരുന്നു പ്രദർശിക്കപ്പെട്ട ചിത്രങ്ങൾ. ഈ വർഷത്തെ മേള ശനിയാഴ്ച്ച പ്രദർശിപ്പിച്ച ഒരു പിടി മികച്ച സിനിമകളോടെ അവസാനിച്ചു.

പാം ഡി ഓർ നേടി ‘അനോറ’

ഐഫോൺ ഉപയോഗിച്ച് 2015-ൽ “ടാംഗറിൻ” എന്ന വിശ്വവിഖ്യാത അമേരിക്കൻ സംവിധായകൻ സീൻ ബേക്കറിന്റെ ഏറ്റവും പുതിയ ചിത്രം അനോറ മേളയിലെ ഏറ്റവും വലിയ പുരസ്കാരവുമായാണ് തിരികെ മടങ്ങുന്നത്. ലൈംഗികത്തൊഴിലാളിയായ ഒരു യുവതിയുടെ വൈകാരികതകളും, പ്രണയവും പറയുന്ന കാലിക പ്രസക്തിയുള്ള സിനിമ ശനിയാഴ്ചയാണ് കാനിൽ പ്രദർശിപ്പിച്ചത്. സമ്പന്നരായ റഷ്യൻ പ്രഭു കുടുംബത്തിലെ അംഗമായ ഒരു യുവാവ് ബാർ നർത്തകയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച സ്ത്രീപക്ഷ സിനിമയായി പ്രേക്ഷകപ്രീതി നേടിയിരുന്നു ചിത്രം. ശനിയാഴ്ച ചിത്രത്തിന് പാം ഡി ഓർ പുരസ്കാരം കൂടി ലഭിച്ചതോടെ അനോറ തിളക്കമായിരുന്നു കാനിൽ. മത്സര വിഭാഗത്തിൽ ഉണ്ടായിരുന്ന 21 സിനിമകളെ പിന്തള്ളിയാണ് അനോറ ചരിത്രം കുറിച്ചത്. ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ഡേവിഡ് ക്രോണൻബെർഗ് തുടങ്ങിയ ലോകപ്രശസ്ത സംവിധായകരുടെ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.

ഇന്ത്യയുടെ ചരിത്ര നിമിഷം.

റെഡ് കാർപെറ്റ് വേദിയിലൂടെ ആഹ്ലാദ നൃത്തം ചെയ്ത മുംബൈയിൽ നിന്നുള്ള മൂന്ന് നഴ്സ്മാരാണ് ഈ വർഷത്തെ ഗ്രാൻഡ് പിക്സ് നേടിയത്. പായൽ കപാഡിയയുടെ ചിത്രം “ഓൾ വി ഇമാജിൻ അസ് ലൈറ്റ്” 2024-ലെ കാനിൽ പ്രധാനവാർത്തകളിലും, പ്രേക്ഷകർക്കിടയിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.’ലീ ഗ്രാൻഡ് പ്രിക്സ്’ അവാർഡ് നേടിയ ചിത്രം തിരികെ ഇന്ത്യയിലേക്കെത്തുക ഒരു സുവർണ്ണ നേട്ടവുമായാണ്. ഈ നിമിഷം എന്നെ സംബന്ധിച്ചിടത്തോളം പിരിമുറുക്കത്തിന്റേതാണ്. ”സിനിമ ഇവിടെ പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ കാൻസ് ഫിലിം ഫെസ്റ്റിവലിന് നന്ദി പറയുന്നു. ഓൾ വി ഇമാജിൻ അസ് ലൈറ്റ് സ്ത്രീകളുടെ സൗഹൃദത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. പലപ്പോഴും സ്ത്രീ സമൂഹം പരസ്പരം എതിർക്കാറുണ്ട്. ഇവിടെ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹിക സ്ഥിതിയുടെ ബാക്കിയായാണത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം സൗഹൃദം വളരെ പ്രധാനപ്പെട്ട ബന്ധങ്ങളിൽ ഒന്നാണ്. ” പായൽ കപാഡിയ പ്രതികരിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

എമിലിയ പെരെസ്

മേളയുടെ ഫെസ്റ്റിവൽ ബുക്കിൽ നിന്ന് ഈ സിനിമയെ കുറിച്ച് ലഭിക്കുന്ന വിവരണമനുസരിച്ച് ആളുകൾ കരുതുക മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളെ തുറന്നു കാണിക്കുന്ന ഒരു ചിത്രമെന്നായിരിക്കും. ആ ചിന്തക്ക് വിപരീതമായി ട്രാൻസ് ഐഡൻ്റിറ്റിയെക്കുറിച്ചുള്ള കാലിക പ്രസക്തിയുള്ള ഇതിവൃത്തമാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സ്പാനിഷ് ഭാഷയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ സെലീന ഗോമസും സോ സാൽഡാനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2015-ൽ “ദീപൻ” എന്ന ചിത്രത്തിന് പാം ഡി ഓർ നേടിയ 72 കാരനായ ഫ്രഞ്ച് സംവിധായകൻ ജാക്വസ് ഓഡിയാർഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലിലെ ഗുണ്ടാ നേതാവ് കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്ന് ഓടി ഒളിക്കാനും എപ്പോഴോ തിരിച്ചറിഞ്ഞ തന്റെ അസ്തിത്വത്തിനായി ലിംഗമാറ്റ ശാസ്ത്രകിയ നടത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എൽജിബിടിക്യു+ സമൂഹം നേരിടുന്ന വിവേചനവും അരികുവൽക്കരണവും തുറന്നു കാണിക്കാൻ ധൈര്യപ്പെടുന്നുണ്ട് സിനിമ.

ട്രംപും കാനും

80കളിലെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉയർച്ചയെക്കുറിച്ച് പറയുന്ന “ദി അപ്രൻ്റിസ്” എന്ന ചിത്രവും കാനിൽ എത്തിയിരുന്നു. സെബാസ്റ്റ്യൻ സ്റ്റാൻ ആയിരുന്നു സിനിമയിലെ കേന്ദ്ര കഥാപത്രം. എന്നാൽ വെള്ളിയാഴ്ച്ചയോടെ സിനിമക്കെതിരെ ട്രംപിൻ്റെ അഭിഭാഷകർ കത്തയച്ചു. സംവിധായകൻ അലി അബ്ബാസി 2024ലെ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.

Content summary; highlights from the 77th Cannes Film Festival’s conclusion

Leave a Reply

Your email address will not be published. Required fields are marked *

×