May 21, 2025 |

വിവാദങ്ങളിൽ നിന്ന് തലയൂരാൻ എ എൻ രാധാകൃഷ്ണൻ

അനന്തു കെണിയൊരുക്കിയത് മാസ്റ്റർ പ്ലാനോടെ

സ്കൂട്ടർ തട്ടിപ്പ് കേസിലെ വിവാദങ്ങളിൽ നിന്ന് തലയൂരാൻ ശ്രമിച്ച് എ എൻ രാധാകൃഷ്ണൻ.  കേസിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്കുള്ള പങ്കിനെ പറ്റിയും ആരോപണങ്ങളുയരുന്നുണ്ട്. സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ രം​ഗത്തെത്തിയിട്ടുണ്ട്.

തട്ടിപ്പിന്റെ വാർത്ത പുറത്ത് വന്നതോടെയാണ് ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റിയിലും പണം തിരികെ വാങ്ങാന്‍ ആളുകളെത്തിയത്. പണം നല്‍കി ഒരു വര്‍ഷമാകാറായിട്ടും സ്‌കൂട്ടര്‍ ലഭിക്കാത്തവരാണ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൊസൈറ്റിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. ഇതോടെ പലര്‍ക്കും സൊസൈറ്റി അധികൃതര്‍ അഡ്വാന്‍സ് തുക തിരികെ നല്‍കിയിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രം തന്നെ കാണിച്ചിരുന്നതായും തിരുവനന്തപുരം പ്രസ് ക്ലബുമായി ഉള്ള സഹകരണത്തെ കുറിച്ച് തന്നോടു പറഞ്ഞുവെന്നും രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൈൻ സംഘടനയും തട്ടിപ്പിൻ്റെ ഇരയാണെന്നാണ് എ എൻ രാധാകൃഷ്ണന്റെ വാദം.

സ്കൂട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട് സായ് ​ഗ്ലോബൽ ​ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ തെറ്റിദ്ധരിപ്പിച്ചെന്ന് റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ വെളിപ്പെടുത്തിയിട്ടുണ്ട്. ആനന്ദകുമാറാണ് എൻജിഓ കോൺഫെഡറേഷന്റെ ഉപദേശകനായി തന്നെ നിയമിച്ചതെന്ന് രാമചന്ദ്രൻ വ്യക്തമാക്കി. തട്ടിപ്പിന് വിശ്വാസ്യത ലഭിക്കാൻ ആയിരിക്കണം വിരമിച്ച ജഡ്ജിയായ തന്നെ ഉപദേശകനായി നിയമിച്ചതെന്ന് ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. സംഘടന പിരിവ് നടത്തുന്ന വിവരം അറിഞ്ഞതോടെ ആണ് തന്നെ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ​ഗുണപരമായ പ്രവർത്തനങ്ങളാണല്ലോ എന്ന് കരുതിയാണ് സ്ഥാനം സ്വീകരിച്ചതെന്നും കള്ളമാണ് പറയുന്നതെന്നും വിചാരിച്ചിരുന്നില്ലെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ആനന്ദകുമാറും ജസ്റ്റിസ് രാമചന്ദ്രനും ദീർഘകാലമായി പരിചയക്കാരാണ്. എൻജിഒകളുടെ ഒരു സംഘടന രൂപീകരിക്കുന്നുവെന്നും അതിൽ തന്നെ ഉപദേശകനായി വച്ചോട്ടെ എന്നുമാണ് അന്ന് ആനന്ദകുമാർ ചോദിച്ചത് എന്നാൽ ആനന്ദകുമാറും എൻജിഒകളും തന്റെയടുത്ത് നിന്ന് യാതൊരു തരത്തിലുള്ള ഉപദേശങ്ങളും തേടിയിട്ടില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ പറയുന്നു. സ്കൂട്ടർ തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ അനന്ദു കൃഷ്ണനെ തനിക്ക് നേരിട്ട് പരിചയമില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.

സ്കൂട്ടർ തട്ടിപ്പ് കേസിൽ കോൺ​ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റും അനന്തകൃഷ്ണനും തമ്മില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അനന്തുകൃഷ്ണന്‍റെ അക്കൗണ്ടില്‍ നിന്ന് ലാലി വിന്‍സെന്‍റിന്‍റെ അക്കൗണ്ടിലേക്ക് 11 ലക്ഷം രൂപ എത്തിയതിന്‍റെ രേഖകളാണ് പോലീസിന് ലഭിച്ചത്. അനന്തുവിന്‍റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 450 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്കൂട്ട‌ർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ സൂത്രധാരൻ ഇടുക്കി കുടയത്തൂർ സ്വദേശി അനന്ദു കൃഷ്ണനെ കഴിഞ്ഞ മുവാറ്റുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാനത്തുടനീളം വിവിധ പദ്ധതികളുടെ പേരിൽ 1000 കോടിയിലേറെ പണം പിരിച്ചതായാണ് റിപ്പോർട്ട്. അനന്ദുകൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നൽകിയത്.

content summary:A.N. Radhakrishnan responded to the scooter scam

Leave a Reply

Your email address will not be published. Required fields are marked *

×