June 04, 2026 |
Share on

ഉത്തര്‍ പ്രദേശില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വ്യാപക അക്രമം – വീഡിയോ

മനീഷ് ഖാരി എന്ന 19-കാരന്‍ അമിത അളവില്‍ മയക്കുമരുന്ന് കഴിച്ച് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അക്രമം

ഡല്‍ഹിക്കടുത്ത് യുപിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ 12-ാം ക്ലാസുകാരനെ അഞ്ച് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൊന്ന് ഭക്ഷിച്ചതായി കിംവദന്തിയെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വ്യാപക അക്രമം. വെള്ളിയാഴ്ച കാണാതായ മനീഷ് ഖാരിയെ രാവിലെ കണ്ടെത്തിയെങ്കിലും പിന്നീട് മരിച്ചു. അമിതമായ അളവില്‍ മയക്കു മരുന്ന് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോലീസ് വിലയിരുത്തല്‍. എന്നാല്‍ ഖാരിയുടെ മരണത്തിനു ഗ്രേറ്റര്‍ നോയ്ഡയിലെ എന്‍എസ്ജി ബ്ലാക് ക്യാറ്റ് എന്‍ക്ലേവില്‍ വാടകയ്ക്ക് താമസിക്കുന്ന നൈജീരിയന്‍ വംശജരാണ് കാരണക്കാരെന്നു ആരോപിച്ച് ജനക്കൂട്ടം ആദ്യം ഇവരെ ആക്രമിച്ചിരുന്നു. പിന്നീട് കൊലപാതക കുറ്റം ചുമത്തി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തെങ്കിലും തെളിവില്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. എന്നാല്‍ ഖാരിയുടെ മരണത്തിനു ആഫ്രിക്കന്‍ വംശജരാണ്‌ എന്നാരോപിച്ചാണ് ജനക്കൂട്ടം പ്രതിഷേധിക്കുന്നത്.

തുടര്‍ന്ന് ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ ജനക്കൂട്ടം ആഫ്രിക്കന്‍ വംശജരെ ആക്രമിക്കുകയായിരുന്നു. പ്രധാനമായും ഗ്രേറ്റര്‍ നോയ്ഡയിലെ മാളില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നവരാണ് ആക്രമിക്കപ്പെട്ടത്.

Also Read: നോയ്ഡയില്‍ വിദ്യാര്‍ഥി മരിച്ചു; നൈജീരിയക്കാര്‍ കൊന്നു തിന്നെന്ന് ആള്‍ക്കൂട്ടം

ഗ്രേറ്റര്‍ നോയ്ഡയില്‍ അടുത്ത കാലത്തായി നിരവധി അന്താരാഷ്‌ട്ര സര്‍വകലാശാലകള്‍ ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ വംശജര്‍ ഉള്‍പ്പെടെ നിരവധി വിദേശ വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികളോട് മാത്രമാണ് പ്രദേശവാസികള്‍ക്ക് പ്രശ്നം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് വംശീയ അതിക്രമം ആണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഡല്‍ഹിയിലും അതിന്റെ ഉപഗ്രഹ നഗരങ്ങളായ നോയ്ഡ, ഗുഡ്ഗാവ് തുടങ്ങിയ മേഖലകളില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ മുമ്പും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഏതാനും മാസം മുമ്പാണ് ഒരു ആഫ്രിക്കന്‍ വിദ്യാര്‍ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് കല്ല്‌ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്.

ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുപി സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എംബസി വഴി വിദ്യാര്‍ഥികള്‍ സുഷമയെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങരുതെന്ന് അസോസിയേഷന്‍ ഓഫ് ആഫ്രിക്കന്‍ സ്റ്റുഡാന്റ്സ് ഇന്‍ ഇന്ത്യ അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×