June 23, 2025 |

നീറ്റ്:  ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നവരുടെ റാങ്ക് കുതിക്കുന്നത് ഇങ്ങനെ, തട്ടിപ്പ് രീതി പുറത്ത് 

ഉത്തരം പൂരിപ്പിക്കുന്നത് സെന്ററിന്റെ ഡെപ്യൂട്ടി സൂപ്രണ്ട്

നീറ്റ് പരീക്ഷയിലെ പുതിയ തട്ടിപ്പ് രീതി കൂടി മറനീക്കി പുറത്ത് വരുന്നു. രണ്ടാം തവണയും മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിക്കുന്ന ചിലരുടെ റാങ്കുകളില്‍ അസാധ്യമായ കുതിപ്പ് ഉണ്ടാവുന്നുണ്ടെന്നും അതിന് പിന്നില്‍ അസാധാരണമായ ചില വസ്തുതകളുണ്ടെന്നുമുള്ള റിപ്പോര്‍ട്ടാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മെഡിക്കല്‍ പ്രവേശനം നേടിയവരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇത്തരത്തില്‍ റാങ്കില്‍ മുന്നേറ്റം നടത്തിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. NEET Exam secret.

2022ല്‍ നീറ്റ് പരീക്ഷ എഴുതിയ ആശലത എന്ന വിദ്യാര്‍ത്ഥിയുടെ റാങ്ക് രണ്ട് ലക്ഷത്തിനും മുകളിലായിരുന്നു. എന്നാല്‍ ഈ വിദ്യാര്‍ത്ഥി അടുത്ത വര്‍ഷം 8000 എന്ന റാങ്കിലേക്ക് എത്തി. നിലവില്‍ മുംബൈയിലെ എല്‍ടിഎംജി സിയോണ്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ത്ഥിയാണ് 20 വയസ്സുകാരിയെന്നും ടൈംസ് പറയുന്നു. അതേവര്‍ഷത്തെ റാങ്ക് പട്ടികയില്‍ 10 ലക്ഷത്തിന് മുകളില്‍ റാങ്ക് നേടിയ മറ്റൊരു ഉദ്യോഗാര്‍ത്ഥി 2023-ല്‍ തന്റെ രണ്ടാം ശ്രമത്തില്‍ 13,000 റാങ്കിലേക്ക് എത്തി. ഇപ്പോള്‍ മുംബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പഠിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ റാങ്ക് കുതിപ്പിന് പിന്നില്‍ അവരുടെ കഠിനാധ്വാനമാണോ എന്ന അന്വേഷണം നടത്തിയപ്പോള്‍ മനസിലായത് ഇവരെല്ലാം ചില പ്രത്യേക സെന്ററുകളിലാണ് പരീക്ഷ എഴുതിയിരുന്നതെന്നാണ്.

ഒരേ പരീക്ഷ കേന്ദ്രത്തില്‍ അല്ല. പക്ഷെ ഈ പരീക്ഷ കേന്ദ്രങ്ങളില്‍ ചില സമാനതകളുണ്ട്. അവയെല്ലാം പ്രാന്ത പ്രദേശങ്ങളിലെ കേന്ദ്രങ്ങളായിരുന്നു എന്നതാണ് അത്. ചിലര്‍ ബെലഗാവിയിലെ ഒരു ചെറിയ ഗ്രാമത്തിലെ സെന്ററില്‍ പരീക്ഷ എഴുതിയപ്പോള്‍ മറ്റ് ചിലര്‍ പട്നയ്ക്കടുത്തുള്ള ഒരു ചെറിയ പട്ടണത്തിലുമാണ് പരീക്ഷ എഴുതിയത്. ഇവിടെ നിന്ന് രണ്ടാം തവണ പരീക്ഷ എഴുതിയവര്‍ക്കാണ് റാങ്ക് ലിസ്റ്റില്‍ വന്‍ കുതിപ്പുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്രയും റാങ്കില്‍ പിന്നിലുള്ള വിദ്യാര്‍ത്ഥികള്‍ അസാധ്യമായ മുന്നേറ്റം ഒറ്റവര്‍ഷം കൊണ്ട് നേടിയത് അമ്പരിപ്പിക്കുന്ന വസ്തുതയാണെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധരും പറയുന്നു.

ഉത്തരം പൂരിപ്പിക്കുന്നത് സെന്ററിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് NEET Exam secret

ഈ വര്‍ഷത്തെ പരീക്ഷയില്‍ ഇത്തരത്തില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ തട്ടിപ്പ് നടന്നതിന്റെ വിവരം പുറത്ത് വിട്ടത് ഗുജറാത്താണ്. ഗുജറാത്തിലെ ഗോധ്രയില്‍ ഒരു കോച്ചിങ് സെന്ററിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ എത്തിയിരുന്നു. തങ്ങള്‍ക്ക് അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പൂരിപ്പിക്കാനും ബാക്കിയുള്ളവയ്ക്ക് ഉത്തരം നല്‍കാതിരിക്കാനുമാണ് കോച്ചിങ് സെന്ററുകാര്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. പരീക്ഷ കഴിഞ്ഞ ശേഷം പേപ്പറുകള്‍ പാക്ക് ചെയ്യാന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് ലഭിക്കുന്ന അരമണിക്കൂര്‍ സമയമുണ്ട്.

ഈ സമയത്ത് ഉത്തരക്കടലാസുകളിലെ പൂരിപ്പിക്കാത്ത ചോദ്യങ്ങള്‍ സെന്ററിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പൂരിപ്പിക്കണം. ഇങ്ങനെയായിരുന്നു ആ തട്ടിപ്പെന്നും ഗോധ്ര പോലീസ് സൂപ്രണ്ട് ഹിമാന്‍ഷു സോളങ്കി വ്യക്തമാക്കുന്നു. വിട്ടുവീഴ്ച ചെയ്യപ്പെടുന്ന കേന്ദ്രങ്ങളിലേക്ക് ഒരു കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളെ എങ്ങനെ ഒരുമിച്ച് എത്തിച്ചുവെന്നതാണ് ഇപ്പോള്‍ അന്വേഷിച്ച് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗാര്‍ത്ഥികള്‍ നീറ്റ് അപേക്ഷ പൂരിപ്പിക്കുമ്പോള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ക്കുള്ള ഓപ്ഷനായി രണ്ട് നഗരങ്ങള്‍ നല്‍കാറുണ്ട്. ഫെബ്രുവരിയില്‍ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫോറം പൂരിപ്പിക്കാമെന്നും പരീക്ഷാ കേന്ദ്രങ്ങള്‍ നഗരങ്ങളില്‍ നിന്ന് വളരെ അകലെയായിരിക്കുമെന്നും പറഞ്ഞ് ചിലര്‍ വിളിച്ചതായി നീറ്റ് എഴുതിയ ചില വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും വെളിപ്പെടുത്തിയിരുന്നു.

 

English summary: Another dirty NEET secret? Students’ ranks jump on 2nd attempt from obscure centres

Leave a Reply

Your email address will not be published. Required fields are marked *

×