തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന വ്യക്തിയാണ് അസമിലെ കാതിഗോറ സ്വദേശി ഇസ്ലാം ഉദ്ദീന്‍. തങ്ങളെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ ഒരാളെ നിയമസഭയിലേക്ക് അയക്കുക എന്നത് ജനാധിപത്യത്തില്‍ പ്രധാനമാണെന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യന്‍ വോട്ടര്‍. എന്നാല്‍, 2023-ലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ ഉത്തരവോടെ ഇസ്ലാം ഉദ്ദീനെപ്പോലെയുള്ള ദശലക്ഷക്കണക്കിന് മുസ്ലിം വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.
ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കാതിഗോറ മണ്ഡലത്തില്‍ മുന്‍പ് ഹിന്ദു-മുസ്ലിം ജനസംഖ്യ ഏതാണ്ട് തുല്യമായിരുന്നു. ബിജെപി ഹിന്ദു സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് അല്ലെങ്കില്‍ എഐയുഡിഎഫ് മുസ്ലിം സ്ഥാനാര്‍ത്ഥികളെയും ഇവിടെ മത്സരിപ്പിക്കാറായിരുന്നു പതിവ്. എന്നാല്‍ പുതിയ പരിഷ്‌കരണത്തോടെ അയല്‍ മണ്ഡലങ്ങളില്‍ നിന്നുള്ള 40,000-ത്തോളം ഹിന്ദു വോട്ടര്‍മാരെ കാതിഗോറയിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇതോടെ മണ്ഡലം ഹൈന്ദവ ഭൂരിപക്ഷമായി മാറുകയും മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ജയിക്കാനുള്ള സാധ്യത മങ്ങുകയും ചെയ്തുവെന്ന് മുന്‍ എംഎല്‍എ ഖലീല്‍ ഉദ്ദീന്‍ മജുംദാര്‍ ആരോപിക്കുന്നു.
മണ്ഡല പുനര്‍നിര്‍ണയം
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലും നടന്ന അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംസ്ഥാനത്തെ 1.1 കോടി വരുന്ന മുസ്ലിം ജനവിഭാഗത്തെ രാഷ്ട്രീയമായി പാര്‍ശ്വവല്‍ക്കരിക്കാനുള്ള നീക്കമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന മണ്ഡലങ്ങളെ വിഭജിച്ചും, മുസ്ലിം പോക്കറ്റുകളെ ഒരു മണ്ഡലത്തിലേക്ക് മാത്രമായി ഒതുക്കിയും, ചിതറിക്കിടക്കുന്ന ഹിന്ദു വോട്ടര്‍മാരെ ഒരിടത്ത് കേന്ദ്രീകരിച്ചും ബിജെപി സാമുദായിക പുനര്‍നിര്‍ണയം(കമ്യൂണല്‍ ഗെറിമാന്‍ഡറിംഗ്) നടത്തുകയാണെന്ന് പ്രമുഖ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ യോഗേന്ദ്ര യാദവ് നിരീക്ഷിക്കുന്നു.
ഈ പ്രക്രിയയിലൂടെ മുസ്ലിം വോട്ടര്‍മാര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളുടെ എണ്ണം 35-ല്‍ നിന്ന് 20 ആയി ചുരുങ്ങിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ തുടര്‍ച്ചയും ഗതാഗത സൗകര്യങ്ങളും പരിഗണിച്ചു വേണം മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ എന്ന ചട്ടം ലംഘിക്കപ്പെട്ടതായും പരാതിയുണ്ട്. ഉദാഹരണത്തിന്, ബരാക് നദിക്ക് അക്കരെയുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ കാതിഗോറയോട് കൂട്ടിച്ചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതിനിധ്യം നഷ്ടമാകുന്ന മണ്ഡലങ്ങള്‍
മുസ്ലിം ഭൂരിപക്ഷമുള്ള ബരാക് വാലിയിലെ നിയമസഭാ സീറ്റുകളുടെ എണ്ണം 15-ല്‍ നിന്ന് 13 ആയി കുറഞ്ഞു. ഹെയ്‌ലകാണ്ടി ജില്ലയിലെ അല്‍ഗാപൂര്‍, കാറ്റ്ലിചെറ തുടങ്ങിയ മണ്ഡലങ്ങളിലെ മുസ്ലിം സ്വാധീനം കുറയ്ക്കാനായി ഹിന്ദു പോക്കറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് അവയെ ബിജെപി അനുകൂല മണ്ഡലങ്ങളാക്കി മാറ്റി. നൗബോയിച്ച മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ നാലായി വിഭജിച്ച് അയല്‍ മണ്ഡലങ്ങളിലേക്ക് മാറ്റുകയും, പ്രസ്തുത സീറ്റ് സംവരണ മണ്ഡലമാക്കുകയും ചെയ്തു.
ബര്‍പേട്ട മണ്ഡലത്തിലും സമാനമായ സാഹചര്യമാണ്. ‘മിയാക്കള്‍ക്ക് (ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍ക്ക്) ജയിക്കാന്‍ കഴിയാത്ത രീതിയിലാണ് മണ്ഡലം പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നത്’ എന്ന അസം മന്ത്രി ജയന്ത മല്ല ബറുവയുടെ പ്രസ്താവന ഇതിന് അടിവരയിടുന്നു. ബര്‍പേട്ട ഇപ്പോള്‍ ഒരു സംവരണ മണ്ഡലമാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍
അസമിലെ ‘തദ്ദേശീയരുടെ’ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ വിദേശികളായി ചിത്രീകരിക്കാനും അവരുടെ രാഷ്ട്രീയ ശബ്ദം ഇല്ലാതാക്കാനുമുള്ള പരീക്ഷണശാലയായി അസം മാറിയിരിക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. ഭാഷയേക്കാള്‍ മതത്തിന് പ്രാധാന്യം നല്‍കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് ഇവിടെ നടപ്പിലാക്കുന്നത്. കൈകാലുകളും തലയും നല്‍കിയെങ്കിലും തങ്ങളുടെ ശബ്ദം സര്‍ക്കാര്‍ നിശബ്ദമാക്കിയെന്നാണ് അസമിലെ മുസ്ലിം വോട്ടര്‍മാര്‍ പരിതപിക്കുന്നത്.
അല്‍ ജസീറ പ്രസിദ്ധീകരിച്ച ‘അസമിലെ മണ്ഡല പുനര്‍നിര്‍ണ്ണയം മുസ്ലിം പ്രാതിനിധ്യം കുറയ്ക്കുന്നു’ എന്ന റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്
Content Summary: Assam Gerrymandering; Cuts Muslim representation before vote.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.