ക്യാൻസർ ബാധിച്ച് മരണപ്പെട്ട ഭാര്യയുടെ വിയോഗവാർത്തയറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ഐപിഎസ് ഓഫീസർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശിലാദിത്യ ചേതിയ തന്റെ സർവീസ് റിവോൾവറിൽ നിന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. Assam Home Secretary
44 വയസുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ ശിലാദിത്യ ചേതിയ അസം സർക്കാരിൻ്റെ ആഭ്യന്തര, രാഷ്ട്രീയ കാര്യ സെക്രട്ടറിയായിരുന്നു. ക്യാൻസർ ബാധിതയായ ഭാര്യ അഗമോനി ബാർബറുവയെ പരിചരിക്കുന്നതിനായി അദ്ദേഹം കഴിഞ്ഞ നാല് മാസമായി അവധിയിലായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഗമോനി ബാർബറുവ ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയായ നെംകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യയയുടെ മരണവാർത്ത അറിഞ്ഞ ശിലാദിത്യ ചേതിയ ആശുപത്രിയിൽ വച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അസുഖത്തെ തുടർന്ന് ഇരുവരും രണ്ട് മാസത്തോളമായി ആശുപത്രിയിൽ താമസിച്ച് വരികയായിരുന്നു എന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഹിതേഷ് ബറുവ പറഞ്ഞു.
“കഴിഞ്ഞ മൂന്ന് ദിവസമായി, അദ്ദേഹത്തിന്റെ ഭാര്യ അഗമോനിയുടെ നില കൂടുതൽ ഗുരുതരമായതായി ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4.30 നാണ് അറ്റൻഡിംഗ് ഡോക്ടർ അദ്ദേഹത്തെ മരണവിവരം അറിയിച്ചത്. ഡോക്ടറും നഴ്‌സും അദ്ദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നു, തനിക്ക് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടശേഷം, ഇരുവരോടും പുറത്തിറങ്ങാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഏകദേശം 10 മിനിറ്റിനുശേഷം, മുറിയിൽ നിന്ന് വലിയ ശബ്ദം കേൾക്കുകയായിരുന്നുവെന്ന് , ഹിതേഷ് ബറുവ വ്യക്തമാക്കി.
സംഭവത്തിൽ അസം ഡിജിപി ജി പി സിംഗ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. അസം കേഡറിലെ ഐപിഎസ് ഓഫീസറായ ശിലാദിത്യ ചേതിയ ഗോലാഘട്ട്, ടിൻസുകിയ, സോനിത്പൂർ ജില്ലകളിൽ മുമ്പ് എസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹം നാലാം അസം പോലീസ് ബറ്റാലിയൻ്റെ കമാൻഡൻ്ററും കൂടിയായിരുന്നു.
content summary : Assam Home Secretary shoots himself, minutes after wife’s death from cancer