June 13, 2026 |
Share on

നേതാജി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ നിരത്തില്‍ തിരിച്ചെത്തുന്നു/വീഡിയോ

BLA 7169 എന്ന നമ്പറുള്ള ജര്‍മ്മന്‍ കമ്പനി ഔഡി നിര്‍മ്മിച്ച വാന്‍ഡറര്‍ W24 സെഡാന്‍ എന്ന പഴയ പടക്കുതിരയാണ് വീണ്ടും നിരത്തിലിറങ്ങാന്‍ പോകുന്നത്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളി നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ചിരുന്നതും ബ്രിട്ടീഷുകാരില്‍ നിന്ന് രക്ഷപ്പെടാനും ഉപയോഗിച്ച കാര്‍ വീണ്ടും നിരത്തില്‍ തിരിച്ചെത്തുകയാണ്. BLA 7169 എന്ന നമ്പറുള്ള ജര്‍മ്മന്‍ കമ്പനി ഔഡി നിര്‍മ്മിച്ച വാന്‍ഡറര്‍ W24 സെഡാന്‍ എന്ന പഴയ പടക്കുതിരയാണ് വീണ്ടും നിരത്തിലിറങ്ങാന്‍ പോകുന്നത്. 1937-ലായിരുന്നു ഔഡി ഈ കാര്‍ നിര്‍മ്മിച്ചത്.

1941-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നേതാജിയെ വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് വാന്‍ഡറിനെയായിരുന്നു. രക്ഷപ്പെടാന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് ഝാര്‍ഖണ്ഡിലെ ഗൊമോഹി വരെയുള്ള നേതാജിയുടെ യാത്രയായിരുന്നു ഈ കാറിലെ അവസാന യാത്ര. നേതാജിയുടെ ജ്യേഷ്ഠന്‍ ശരച്ചന്ദ്രബോസിന്റെ മകന്‍ സിസിര്‍ കുമാറാണ് അന്ന് കാറോടിച്ചിരുന്നതെന്ന് പറയുന്നത്.

ജനുവരി 18-ന് കൊല്‍ക്കത്തയിലെ നേതാജിയുടെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ നേതാജി റിസര്‍ച്ച് ബ്യൂറോയുടെ നേതൃത്വത്തിലാണ് പഴയ വാന്‍ഡറിനെ നിരത്തിലിറക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയായിരിക്കും ഔദ്യോഗികമായി കാര്‍ പുറത്തിറക്കുക. നേതാജിയുടെ തിരോധനത്തിന് ശേഷം സുരക്ഷിതമായി സൂക്ഷിച്ചിരുന്ന കാര്‍ ഇതിന് മുമ്പ് ഉപയോഗിച്ചത് 1971-ല്‍ ഒരു ജപ്പാനീസ് ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനായിരുന്നു.

പിന്നെയും പഴയതുപോലെ നേതാജി ഭവനിലെ ചില്ലുകൂട്ടിലൊതുങ്ങിയ കാറിനെ 2016 ജൂലൈ-യില്‍ പുതുക്കി പണിയാന്‍ തുടങ്ങി. ഔഡി കമ്പനി നേരിട്ടാണ് പണിയുന്നത്. പഴയ രൂപത്തില്‍ തന്നെയാണ് കാറിന്റെ പണികള്‍ നടത്തിയിരിക്കുന്നത്. തുരുമ്പെടുത്ത പഴയ ഭാഗങ്ങള്‍ മാത്രമെ മാറ്റിയിട്ടുള്ളൂ. മുമ്പ് കാര്‍ എങ്ങനെയുണ്ടായിരുന്നോ അതേ ഭാവത്തിലും രൂപത്തിലുമാണ് കമ്പിനി കാറിനെ വിണ്ടും തയ്യാറാക്കിയിരിക്കുന്നത്.

1.8 ലിറ്റര്‍ എഞ്ചിന്‍ കരുത്തുള്ള ഫോര്‍ ഡോര്‍ വാന്‍ഡറര്‍ സെഡാന്‍ ഒരു കാലത്ത് നിരത്തിലെ രാജക്കന്മാരായിരുന്നു. 4680 രൂപയായിരുന്നു അന്ന് ഈ കാറിന്റെ വില. ഇന്നും അതേ പ്രൗഡിയോടെയാണ് വാന്‍ഡറിനെ  കമ്പനി ഒരുക്കിയെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×