June 04, 2026 |
Share on

രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തിരുമാനിച്ചു

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വ്യാപക പ്രചാരം ലഭിക്കുന്നതോടെ ഇന്ധന ഇറക്കുമതി ചിലവില്‍ ഏകദേശം 3.85 ലക്ഷം കോടി രൂപ ലാഭം നേടാനാവുമെന്ന് നീതി ആയോഗ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതേസമയം വൈദ്യുത വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ കാലാവധി നിശ്ചയിക്കില്ലെന്ന് ഗതാഗത സെക്രട്ടറി കെ എല്‍ ജ്യോതിലാല്‍ വ്യക്തമാക്കി.

നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. ഈ കാലവധി കഴിഞ്ഞാല്‍ രജിസ്ട്രേഷന്‍ അഞ്ചു വര്‍ഷത്തേക്ക് പുതുക്കണമെന്നാണ് ചട്ടം. 2022 -ല്‍ വൈദ്യുത വാഹന നയം രൂപവത്കരിക്കുമെന്നും നികുതിയിളവും പൊതു ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ സംസ്ഥാനമെങ്ങും ഒരുക്കുമെന്നും സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം സംസ്ഥാനം പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളിലേക്ക് കടക്കും.

രജിസ്ട്രേഷന്‍ കാലാവധി പരിമിതപ്പെടുത്തുമ്പോള്‍ പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടതായുണ്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വ്യാപക പ്രചാരം ലഭിക്കുന്നതോടെ ഇന്ധന ഇറക്കുമതി ചിലവില്‍ ഏകദേശം 3.85 ലക്ഷം കോടി രൂപ ലാഭം നേടാനാവുമെന്ന് നീതി ആയോഗ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വൈദ്യുത വാഹന നിര്‍മ്മാണവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം നടത്താന്‍ ധാരാളം ദേശീയ, വിദേശീയ കമ്പനികള്‍ ഇതിനോടകം മുന്നോട്ടു വന്നുകഴിഞ്ഞു. നിലവില്‍ മഹീന്ദ്ര മാത്രമാണ് വിപണിയില്‍ പൂര്‍ണ്ണ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്നത്.

രാജ്യാന്തര നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും നിസാനും വൈദ്യുത വാഹനങ്ങളുടെ പരീക്ഷണയോട്ടം ഇന്ത്യയില്‍ തുടരുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, വാഗണ്‍ആര്‍ ഇലക്ട്രിക്ക് പതിപ്പിനെ അടുത്തവര്‍ഷം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് നേരിടുന്ന പ്രധാന വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *

×