June 13, 2026 |
Share on

ഖമേനിയുടെ പിന്‍ഗാമിയായി മകന്‍ വരുമോ? ഇറാന്‍ രണ്ടു തട്ടില്‍

മൊജ്താബ ഖമേനി തന്റെ പിതാവിന്റെ അതേ പാത പിന്തുടരുമെന്നു ഭയക്കുന്നവരും, അദ്ദേഹം ഒരു പരിഷ്‌കരണവാദിയാകുമെന്ന് കരുതുന്നവരുമുണ്ട്‌

ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മൊജ്താബ ഖമേനി വരാന്‍ സാധ്യത. അലി ഖമേനിയുടെ വധത്തിന് ശേഷം രാജ്യത്തിന്റെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനായി മുതിര്‍ന്ന പുരോഹിതര്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട നേതാവിന്റെ മകന്‍ തന്നെയാണ് പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വ്യക്തിയെന്ന് ഈ ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച രാവിലെ തന്നെ മൊജ്താബയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പുരോഹിതര്‍ ആലോചിക്കുന്നുണ്ടെങ്കിലും, ഇത്തരമൊരു പരസ്യപ്രഖ്യാപനം അദ്ദേഹത്തെ അമേരിക്കയുടെയും ഇസ്രയേലിന്റെയും നേരിട്ടുള്ള ലക്ഷ്യമാക്കി മാറ്റുമോ എന്ന ആശങ്ക ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. അതീവ രഹസ്യമായി നടന്ന ഈ ചര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല എന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ള ‘അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്’ ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവുമായി രണ്ട് ഓണ്‍ലൈന്‍ യോഗങ്ങളാണ് നടത്തിയത്. ഷിയാ ഇസ്ലാമിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഖുമിലെ ഒരു കെട്ടിടത്തില്‍ ഈ യോഗം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍ ഈ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായും എന്നാല്‍ ആ സമയത്ത് കെട്ടിടം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും റെവല്യൂഷണറി ഗാര്‍ഡ്സുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

മൊജ്താബ ഖമേനിയുടെ തിരഞ്ഞെടുപ്പ് ഇറാന്‍ ഭരണകൂടത്തിന്റെ ഭാവി നിലപാടുകളെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ വിദഗ്ധനായ വാലി നസറിന്റെ നിരീക്ഷണമായി ന്യൂയോര്‍ക്ക് ടൈംസ് അവരുടെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. ദീര്‍ഘകാലമായി മൊജ്താബയെ പിന്‍ഗാമിയായി പരിഗണിച്ചിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം വാര്‍ത്തകളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ഭരണകൂടത്തിന് മേല്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ കടുത്ത നിലപാടുള്ള വിഭാഗത്തിനാണ് മേല്‍ക്കൈ എന്ന് വേണം കരുതാനെന്ന് നസര്‍ പറയുന്നു. 56 വയസ്സുകാരനായ മൊജ്താബ ഖമേനി ഇതുവരെ തന്റെ പിതാവിന്റെ അധികാരത്തണലില്‍ അണിയറയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്.

റെവല്യൂഷണറി ഗാര്‍ഡ്സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൊജ്താബയെ അധികാരത്തിലെത്തിക്കാന്‍ സൈന്യം ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷാ-സൈനിക സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുള്ള പ്രായോഗിക പരിചയം ഈ പ്രതിസന്ധി ഘട്ടത്തില്‍ ഉപകരിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍ ഈ തീരുമാനം ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ മെഹ്ദി റഹ്‌മതി ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തെ പിതാവിന്റെ തുടര്‍ച്ചയായി കണ്ട് പിന്തുണയ്ക്കുമെങ്കിലും, പ്രതിപക്ഷം അദ്ദേഹത്തെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ പുതിയ മുഖമായിട്ടായിരിക്കും കാണുക. കഴിഞ്ഞ മാസങ്ങളില്‍ മാത്രം അയ്യായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ജനരോഷം ശക്തമാകാന്‍ ഇത് കാരണമായേക്കാം.

മൊജ്താബയ്ക്ക് പുറമെ മറ്റ് രണ്ട് പേര്‍ കൂടി അവസാന പട്ടികയിലുണ്ട്. ഇതില്‍ അലിറേസ അറാഫി ഒരു മുതിര്‍ന്ന പുരോഹിതനും നിലവിലെ ട്രാന്‍സിഷന്‍ കൗണ്‍സിലിലെ അംഗവുമാണ്. മറ്റൊരാള്‍ ഇസ്ലാമിക വിപ്ലവത്തിന്റെ സ്ഥാപകന്‍ ആയത്തുള്ള ഖൊമേനിയുടെ ചെറുമകന്‍ സയ്യിദ് ഹസ്സന്‍ ഖൊമേനിയാണ്. ഇവര്‍ രണ്ടുപേരും മിതവാദികളായാണ് അറിയപ്പെടുന്നത്. അതേസമയം, മൊജ്താബ അധികാരത്തിലെത്തിയാല്‍ അദ്ദേഹം സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെപ്പോലെ ഒരു പരിഷ്‌കര്‍ത്താവായി മാറാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയക്കാരനായ അബ്ദുല്‍റേസ ദാവരി അവകാശപ്പെടുന്നു. ഹാര്‍ഡ്ലൈനറുകളെ മാറ്റിനിര്‍ത്തിക്കൊണ്ട് അദ്ദേഹം ഒരു പുതിയ പാത സ്വീകരിക്കുമെന്നാണ് ഇവരുടെ വാദം.

അതിനിടെ, വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ഭാവി നേതൃത്വത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇറാന്‍ ഭരണകൂടത്തിലെ തങ്ങള്‍ ഉന്നം വെച്ചിരുന്ന പല പ്രമുഖരും ഇതിനകം കൊല്ലപ്പെട്ടുവെന്നും ഇനി അവിടെ ആരൊക്കെയാണ് ബാക്കിയുള്ളതെന്ന് അറിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മോശമായ സാഹചര്യം എന്തായിരിക്കുമെന്ന ചോദ്യത്തിന്, കൊല്ലപ്പെട്ടവരെപ്പോലെ തന്നെ മോശമായ മറ്റൊരാള്‍ അധികാരമേല്‍ക്കുന്നതായിരിക്കും അതെന്നും അത് സംഭവിക്കാതിരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ഭരണഘടനയനുസരിച്ച് 88 മുതിര്‍ന്ന പുരോഹിതര്‍ അടങ്ങുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ആണ് പരമോന്നത നേതാവിനെ നിയമിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ടവര്‍. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 47 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് അവര്‍ ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നത്. 1989-ല്‍ അലി ഖമേനിയെ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം നാല് പതിറ്റാണ്ടിലേറെക്കാലം വിട്ടുവീഴ്ചയില്ലാത്ത അധികാരത്തോടെയാണ് രാജ്യം ഭരിച്ചത്. കഴിഞ്ഞ ശനിയാഴ്ചത്തെ ആക്രമണത്തില്‍ മൊജ്താബ ഖമേനിയുടെ ഭാര്യ സഹ്റ ആദെല്‍, മാതാവ് മന്‍സൂറെ ഖോജസ്‌തേ ബാഗര്‍സാദെ, അദ്ദേഹത്തിന്റെ മകന്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊജ്താബയുടെ അടുത്ത നീക്കങ്ങളും അസംബ്ലിയുടെ പ്രഖ്യാപനവും ലോകം ഉറ്റുനോക്കുകയാണ്.

Content Summary: Ayatollah Ali Khamenei’s son Mojtaba Khamenei may be the next supreme leader of Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×