June 11, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

ബോയിംഗ് കോട്ട പൊളിച്ച് എയര്‍ബസ് ജപ്പാനിലേക്ക്

ആന്‍ഡ്രിയ റോത്ത്മാന്‍, റോബര്‍ട്ട് വാള്‍ (ബ്ളൂംബര്‍ഗ് ന്യൂസ്)   എയര്‍ബസ് സി ഇ ഒ ഫാബ്രിസ് ബ്രെഗിയര്‍ ജപ്പാനില്‍ അലുമിനിയം വില്‍ക്കാന്‍ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടായി. ഒടുവിലിപ്പോള്‍ ജപ്പാന്‍കാര്‍ക്ക്  ഒരു വിമാനം വില്‍ക്കാനുള്ള കരാര്‍ ഫാബ്രിസ് നേടിയെടുത്തു. കരാര്‍ മോശമല്ല; 9.5 ബില്ല്യണ്‍ ഡോളറിന്റെ കരാറാണുണ്ടാക്കിയത്.   രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്നുവരെ ബോയിംഗ് കയ്യടക്കിവെച്ച ജപ്പാന്‍ വ്യോമയാന വിപണിയിലേക്ക് പറന്നിറങ്ങാന്‍ ഈ യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനിയുടെ അമരക്കാരനായി ആദ്യവര്‍ഷം തന്നെ ഫാബ്രിസ് 50000 മൈല്‍ പറന്ന് […]

ആന്‍ഡ്രിയ റോത്ത്മാന്‍, റോബര്‍ട്ട് വാള്‍
(ബ്ളൂംബര്‍ഗ് ന്യൂസ്)

 

എയര്‍ബസ് സി ഇ ഒ ഫാബ്രിസ് ബ്രെഗിയര്‍ ജപ്പാനില്‍ അലുമിനിയം വില്‍ക്കാന്‍ തുടങ്ങിയിട്ടു മൂന്നു പതിറ്റാണ്ടായി. ഒടുവിലിപ്പോള്‍ ജപ്പാന്‍കാര്‍ക്ക്  ഒരു വിമാനം വില്‍ക്കാനുള്ള കരാര്‍ ഫാബ്രിസ് നേടിയെടുത്തു. കരാര്‍ മോശമല്ല; 9.5 ബില്ല്യണ്‍ ഡോളറിന്റെ കരാറാണുണ്ടാക്കിയത്.

 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്നുവരെ ബോയിംഗ് കയ്യടക്കിവെച്ച ജപ്പാന്‍ വ്യോമയാന വിപണിയിലേക്ക് പറന്നിറങ്ങാന്‍ ഈ യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനിയുടെ അമരക്കാരനായി ആദ്യവര്‍ഷം തന്നെ ഫാബ്രിസ് 50000 മൈല്‍ പറന്ന് നാലു തവണ ടോക്കിയോവിലെത്തി. അദ്ധ്വാനം പാഴായില്ല; ജപ്പാന്‍ എയര്‍ബസ് 31 ദീര്‍ഘദൂര എ-350 ജെറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. എയര്‍ബസുമായുള്ള അവരുടെ ആദ്യ കരാര്‍.

ജനുവരി 16-നു തങ്ങളുടെ വ്യാപാര എതിരാളി ബോയിംഗിന്റെ 787 ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ രണ്ടു തവണ ബാറ്ററിയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് നിലത്തിറക്കിയത് കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിന് എയര്‍ബസിനെ സഹായിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സുമായി (JAL) മാത്രമല്ല 787- ശ്രേണി വിമാനം ആദ്യം വാങ്ങിയ All Nippon Airways (ANA)മായും വ്യാപാര ധാരണയിലെത്താന്‍ സാധ്യതകള്‍ തുറന്നിരിക്കുന്നു.

 

“ഇത് 31 എ-350 വിമാനങ്ങള്‍ക്കുള്ള കരാര്‍ മാത്രമല്ല”, ബ്രെഗിയര്‍ ടോകിയോവില്‍ പറഞ്ഞു. “വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ പ്രാധ്യാനമുള്ള രാജ്യമാണ് ജപ്പാന്‍. മറ്റേതൊരു വിപണിയെക്കാളും കൂടുതല്‍ സമയം ഞാനിവിടെ ചെലവഴിച്ചിട്ടുണ്ട്.”

 

18 എ 350-900 വിമാനങ്ങളും 13 വലിയ എ350-1000 വിമാനങ്ങളും വാങ്ങുന്ന ജെ എ എല്‍ മറ്റ് 25 വിമാനങ്ങള്‍ വാങ്ങാനുള്ള തുറന്ന സാധ്യതയും വെച്ചിട്ടുണ്ട്. ബോയിംഗിന്റെ 787 ഡ്രീംലൈനര്‍ വിമാനത്തിനുള്ള മറുപടിയായാണ് എയര്‍ബസിന്റെ എ-350 ഈ വര്‍ഷം ആദ്യം പറന്നു തുടങ്ങിയത്. സാധാരണയായി വിമാനനിര്‍മ്മാണത്തിനുപയോഗിക്കുന്ന അലുമിനിയത്തെക്കാള്‍ കനം കുറഞ്ഞ മിശ്രിത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇരു വിമാനങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. വിപണിയില്‍ പ്രചാരത്തിലുള്ള വിമാനമായ ബോയിങ് 777-നെ ലക്ഷ്യമിട്ടാണ് എ350 ഇറക്കിയിരിക്കുന്നത്.

ജെ എ എല്‍-മായുള്ള എയര്‍ബസ് കരാര്‍ ബോയിംഗിനെ മാത്രം ആശ്രയിക്കുന്നതില്‍ നിന്നും മാറുന്നതിന് എ എന്‍ എയെയും പ്രേരിപ്പിക്കും. പുതിയ കരാറോടെ ജെ എ എല്ലി-ന്റെ വിപണി പങ്കാളിത്തം 13-ല്‍ നിന്നും 20 ശതമാനമാകും.

 

കരാറിന്റെ വാര്‍ത്ത വന്നതോടെ 2.2 ശതമാനം ഉയര്‍ന്ന എയര്‍ബസിന്റെ മാതൃകമ്പനി EADS-ന്റെ ഓഹരി മൂല്യം ഈ വര്‍ഷം 69 ശതമാനം കണ്ടാണ് കൂടിയത്. കുറച്ചു കൊല്ലം മുമ്പു വരെ ബോയിംഗ് 80 ശതമാനവും വിമാനവിപണി കയ്യടക്കിയ ജപ്പാനില്‍ ഇത്തരം നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു. 787 ഡ്രീംലൈനര്‍ 35% വില്‍പ്പനയും ജപ്പാനിലാണ്. ഏതാണ്ട് 100 ബില്ല്യണ്‍ ആഗോള വാര്‍ഷിക മൂല്യമുള്ള ഈ ആഗോള വിപണി പപ്പാതിയായി എയര്‍ബസും ബോയിംഗും കയ്യടക്കി വെച്ചിരിക്കുകയായിരുന്നു എന്നു പറയാം. ജപ്പാനായിരുന്നു ഇതിലെ വ്യത്യസ്തത. മറ്റ് പലരും എയര്‍ബസിന്റെ പുതിയ വിമാനങ്ങളിലേക്ക് തിരിഞ്ഞപ്പോളും ജപ്പാനിലെ രണ്ടു പ്രമുഖ വ്യോമയാന കമ്പനികളും ബോയിംഗിനെ തന്നെ നിലനിര്‍ത്തിയിരുന്നു.

 

ഈ മതില് പൊളിക്കാനാണ് കഴിഞ്ഞ ഡിസംബറില്‍ ടോകിയോവിലെത്തിയ ബ്രെഗിയര്‍ ജെ എ എല്‍ പ്രതിനിധികളുമായും, അന്നത്തെ നിയുക്ത പ്രധാനമന്ത്രി ഷിന്‍സെ അബെയേയുമായും ചര്‍ച്ച നടത്തിയത്. ഒരു മാസത്തിനു ശേഷം ദാവോസിലെ ആഗോള സാമ്പത്തിക സമ്മേളനത്തിലെത്തിയ ബ്രെഗിയര്‍ കരാര്‍ ഉറപ്പാക്കിയാണ് മടങ്ങിയത്. ദാവോസിലെ സമ്മേളനത്തിന് തൊട്ട് മുമ്പായാണ് ജെ എ എല്‍-നു ഡ്രീംലൈനര്‍  വിമാനങ്ങള്‍ സാങ്കേതികതകരാറുമൂലം നിലത്തിറക്കേണ്ടിവന്നതെന്നത് എയര്‍ബസിന് ഇരട്ടി ഗുണമായി.

നിലവില്‍ ജെ എ എല്‍-ന്റെ  മൊത്തം വിമാനങ്ങളുടെ( 213) 78 ശതമാനവും (166) ബോയിംഗ് വിമാനങ്ങളാണ്. എ എന്‍ എ-യുടെ 238 വിമാനങ്ങളില്‍ 199 എണ്ണവും (84%) ബോയിംഗ് ആണ്.

 

ബോയിംഗിന് മേല്‍ എയര്‍ബസ് നേടിയ തന്ത്രപരമായ വിപണി വിജയമായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്. ജെ എ എല്‍-നുള്ള ആദ്യ എയര്‍ബസ് എ-350 വിമാനം 2019-ല്‍ നല്‍കാനാണ് പദ്ധതി. ഇതോടെ നിലവില്‍ എയര്‍ബസിന് ഏറെ അടിസ്ഥാനസൌകര്യങ്ങളില്ലാത്ത ജപ്പാനില്‍ ആ മേഖലയിലെ കുറവ് നികത്താനും അവര്‍ക്ക് സമയം ലഭിക്കും.

 

എന്തായാലും ലോകത്തിലെ തന്നെ വലിയ വിമാന വിപണിയായ ജപ്പാനിലെ മേധാവിതം നഷ്ടപ്പെട്ടത് ബോയിംഗിന് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. ബോയിംഗിന്റെ മോശം കാലാവസ്ഥയില്‍ എയര്‍ബസിന്റെ വിമാനങ്ങള്‍ പറന്നുയരുന്നത് തത്കാലം അല്പം അസൂയയോടെ നോക്കിയിരിക്കാനെ ബോയിംഗിന് ഇപ്പോളാകുന്നുള്ളൂ.

 

Leave a Reply

Your email address will not be published. Required fields are marked *

×