June 07, 2026 |
Share on

ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള: പിന്നില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നോ?

കിം ജോങ് ഉന്നിന്റെ പങ്കിന് പുറമെ ചൈനീസ് ഇടനിലക്കാരുടെ പങ്കും എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയ്ക്ക് പിന്നില്‍ കിം ജോങ് ഉന്നും ഉത്തരകൊറിയയുമാണോ എന്നാണ് ഇപ്പോള്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ പരിശോധിക്കുന്നത്. ഈ കൊള്ള നടന്നിരിക്കുന്നത് നേരിട്ടല്ല, ഓണ്‍ലൈന്‍ വഴിയാണ്. 81 മില്യണ്‍ (എട്ട് കോടി 10 ലക്ഷം) ഡോളറാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വുമായി ബന്ധപ്പെട്ട ബംഗ്ലാദേശ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നഷ്ടപ്പെട്ടതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിം ജോങ് ഉന്നിന്റെ പങ്കിന് പുറമെ ചൈനീസ് ഇടനിലക്കാരുടെ പങ്കും എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.

ഈ കൊള്ളയില്‍ ഉത്തരകൊറിയയ്ക്ക് പങ്കുണ്ടാവാം എന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടറായ റിച്ചാര്‍ഡ് ലെഡ്‌ജെറ്റ് പറഞ്ഞിരുന്നു. ലോസ് ഏഞ്ചലസിലേയും ന്യൂയോര്‍ക്കിലേയും എഫ്ബിഐ ഓഫീസുകളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ബംഗ്ലാദേശ് ബാങ്കിന്റെ സിസ്റ്റം ഹാക്ക് ചെയ്താണ് പണം തട്ടിയത്. സ്വിഫ്റ്റ് മെസേജ് സംവിധാനം ഉപയോഗിച്ചാണ് പണം ആവശ്യപ്പെട്ടത്. അപേക്ഷകളില്‍ മിക്കതും യുഎസ് ഫെഡറല്‍ റിസര്‍വ് തള്ളിയെങ്കിലും ചിലത് അംഗീകരിക്കുകയായിരുന്നു. ഫിലിപ്പൈന്‍സിലെ കാസിനോകളും മറ്റും ഇതുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ചില ബംഗ്ലാദേശ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഹാക്കര്‍മാരെ സഹായിക്കുന്ന വിധം പ്രവര്‍ത്തിച്ചതായി ബംഗ്ലാദേശിലെ ചില അന്വേഷണ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിരുന്നു.

സ്വിഫ്റ്റ് എന്നറിയപ്പെടുന്ന സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം ആഗോള ധനകാര്യ ഇടപാടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട ഹാക്കിംഗിലൂടെയുള്ള പണ തട്ടിപ്പുകള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. സ്വിറ്റ് സംവിധാനവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളെ ഒഴിവാക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ട്. ആണവ പരിപാടികളും മിസൈല്‍ പരിപാടികളുമായി ഉത്തരകൊറിയ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചൈനീസ് ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്.

വായനയ്ക്ക്: https://goo.gl/vqnPP2

Leave a Reply

Your email address will not be published. Required fields are marked *

×