June 04, 2026 |
കെ.എ ഷാജി
കെ.എ ഷാജി
Share on

പിണറായിക്ക് സംഘി ബഹ്‌റയെ പേടിയാണെന്നായിരുന്നു ഇന്നലെ വരെ ലിബറല്‍ ബുദ്ധിജീവികളുടെ വാദം; ഇന്ന് കെ ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തപ്പോള്‍ അത് കണ്ണില്‍ പൊടിയിടലായി

ഇന്ദിര ഇനിയും വിഷം ചീറ്റുമായിരിക്കും. പക്ഷെ അത് സംഘി എന്ന ലേബലില്‍ മാത്രമായിരിക്കും. ഇത്ര നാള്‍ അവര്‍ ധരിച്ചിരുന്ന പുരോഗമന കുപ്പായം ഇനിയില്ല. മറ്റൊരു വിഷകല. അത്രമാത്രം.

1, അതീവ നിന്ദ്യവും നീചവും നികൃഷ്ടവുമായ ഭാഷയില്‍ തന്റെ മതത്തിന് പുറത്തുള്ളയാളുകളെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത വ്യക്തിയാണ് കെ ആര്‍ ഇന്ദിര. നിയമ വാഴ്ച്ചയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്തു. കേസ് കൊടുത്തു. സോഷ്യല്‍ മീഡിയ വഴി സര്‍ക്കാരിനേയും പോലീസിനേയും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ ജാമ്യമില്ലാ വകുപ്പുകളില്‍ അവര്‍ക്കെതിരെ കേസെടുത്തു. ഈ കേസ് മുതലെടുത്ത് അവര്‍ നാളെ ഒരു മായാ കൊട്‌നാനിയോ സാധ്വി പ്രാച്ചിയോ ആയി മാറി അഖിലേന്ത്യാ തലത്തില്‍ മറ്റൊരു വിദ്വേഷ ഫാക്ടറിയായാല്‍ രാജ്യത്ത് ഇന്ന് നിലവില്‍ വന്ന് പെട്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക് കാലിഞ്ച് സംഭാവന കൂടി കേരളത്തില്‍ നിന്ന് ഉണ്ടായി എന്നേയുള്ളു. സംസ്ഥാനത്ത് നിന്ന് മറ്റൊരു വിഷകല എന്നതിനപ്പുറം സാധ്യതകളൊന്നും അവര്‍ക്ക് കാണുന്നില്ല. അവരെ പ്രശസ്തയാക്കുന്നു, വലിയ ആളാക്കുന്നു എന്ന മോങ്ങല്‍ കുറച്ചധികമാകുന്നുണ്ട്. എന്ത് തോന്ന്യാസവും പ്രതിഷേധിക്കാതെ കേട്ടിരിക്കുക എന്ന ലിബറല്‍ ബുദ്ധിജീവിയിസത്തില്‍ വിശ്വാസമില്ല.

2, പിണറായി വിജയന് സംഘി ബഹ്‌റയെ പേടിയാണെന്നും കേസെടുക്കില്ലെന്നുമായിരുന്നു ഇന്നലെ വരെ ലിബറല്‍ ബുദ്ധിജീവികളുടെ വാദം. ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തപ്പോള്‍ അത് കണ്ണില്‍ പൊടിയിടലും ഇരുട്ട് കൊണ്ട് ഓട്ടയടക്കലുമായി. ആജീവനാന്തം വിചാരണ കൂടാതെ ജയിലില്‍ പിടിച്ചിടാന്‍ പിണറായി പോലീസിന് പറ്റുമോ എന്നൊക്കെയാണ് ഇപ്പോള്‍ വെല്ലുവിളി. കേസെടുത്തത് തന്നെ വലിയ കാര്യം. ബാക്കിയൊക്കെ ജനങ്ങളുടെ ജാഗ്രതയാണ്. കേസെടുത്ത സംഘി ബഹ്‌റയുടെ പോലീസിന് അഭിനന്ദനം.

3, മോബ് ലിഞ്ചിംഗില്‍ കെ ആര്‍ ഇന്ദിരയ്ക്ക് വിശ്വാസമുണ്ട്. നമുക്കതില്ല. അതുണ്ടായാല്‍ നമ്മളും അവരും തമ്മില്‍ വ്യത്യാസമില്ല. അതുകൊണ്ട് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോയി തോന്ന്യാസവും അശ്ലീലവും തെറിയും സ്ത്രീ വിരുദ്ധതയും പറയുന്ന ലിബറലിസത്തില്‍ യോജിപ്പില്ല. മാന്യമായ ഭാഷയില്‍ അവരെ തുറന്നു കാട്ടിയവരോടൊപ്പം നില്ക്കുന്നു.

4, കുററകൃത്യങ്ങള്‍ക്ക് ജെണ്ടറില്ല. കുറ്റം ചെയ്യുന്നവര്‍ക്കും. കെ ആര്‍ ഇന്ദിര എന്ന സ്ത്രീയെ അവഹേളിക്കേണ്ടതില്ല. പ്രിവിലേജുകള്‍ ഉള്ള വ്യക്തിയായിക്കണ്ട് അവര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ തുറന്ന് കാട്ടിയാല്‍ മതി.

5, അവര്‍ നാളെ വിശ്വഹിന്ദു പരിഷത്തിലെ മറ്റൊരു പ്രവീണ്‍ തൊഗാഡിയ ആകുന്നത് വിഷയമല്ല. പക്ഷെ ഇനിയവരെ വിളിച്ച് വേദിയില്‍ കയറ്റാന്‍ യുക്തിവാദി, പുരോഗമന, ഇടത്, മതേതര വലത് പ്രസ്ഥാനങ്ങള്‍ മടിക്കും. അത് ചെറിയ കാര്യമല്ല. മതേതര വേദികളില്‍ ഒരു ഫ്രീക്കന്‍ ചിന്തകനും അവരെ കൊണ്ടു വരില്ല.

6, അവരെഴുതിയ സ്‌ത്രൈണ കാമസൂത്രം വായിച്ചിട്ടില്ല. വാത്സ്യായന് ഒരു സ്ത്രീ പക്ഷ ബദല്‍ എന്നൊക്കെയായിരുന്നു തള്ള്. പ്രസാധകരായ ഡിസി ബുക്സ് അതിശയോക്തി പറഞ്ഞ് വിറ്റിട്ടുണ്ട്. സ്‌ത്രൈണ കാമസൂത്രം വായിച്ചിട്ടില്ലെങ്കിലും വാത്സ്യായനന്റെ ഒറിജിനല്‍ വായിച്ചിട്ടുണ്ട്. ജംബോ സര്‍ക്കസില്‍ റഷ്യയില്‍ നിന്നും മംഗോളിയയില്‍ നിന്നും വന്ന് മൈലെണ്ണ തേച്ച് ദേഹമാസകലം ഒടിച്ചു മടക്കി ചുരുട്ടുന്ന താരങ്ങള്‍ക്കേ ഇതൊക്കെ പറ്റൂ എന്നാണ് എന്റെ അഭിപ്രായം. മെയ് വഴക്കമില്ലാത്തവര്‍ തപാല്‍ മാര്‍ഗ്ഗം നീന്തല്‍ പഠിക്കുന്നത് പോലെ ഇമ്മാതിരി സൂത്രങ്ങള്‍ പരീക്ഷിച്ചാല്‍ എല്ലൊടിഞ്ഞ് എമര്‍ജന്‍സി വാര്‍ഡിലാകും. സൂക്ഷിക്കുക. അല്ലാതെ അവരെഴുതിയ ആ പുസ്തകത്തിനോ വേറെ പുസ്തകങ്ങള്‍ക്കോ വലിയ സാമൂഹിക പ്രസക്തിയില്ല. അവര്‍ വിഷം ചീറ്റിയത് സോഷ്യല്‍ മീഡിയയിലാണ്. പുസ്തകം വഴിയല്ല.

7, ഒരാളെ ജയിലില്‍ പിടിച്ചിടുക, അവരുടെ ജോലി കളയുക, അന്നം മുട്ടിക്കുക എന്നിവയൊന്നുമല്ല മുന്‍ഗണനകള്‍. കയ്യിലിരിപ്പുകൊണ്ട് ജയിലില്‍ ആകുന്നതിലും ജോലി പോകുന്നതിലും നമുക്കൊന്നും ചെയ്യാനില്ല എന്ന് മാത്രം.

8, തിരുത്താനും ഇതര മനുഷ്യരെ ഉള്‍ക്കൊള്ളാനും സാധിക്കുന്ന നിലയില്‍ നിലവിലെ സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചാല്‍ നല്ലത്. അവരെ തൂക്കി കൊല്ലണമെന്നോ വിചാരണ കൂടാതെ ആജീവനാന്തം ജയിലിലിടണമെന്നോയില്ല. ന്യായമായ ശിക്ഷ കിട്ടണമെന്നേയുള്ളു.

9, ഇത് ഇന്ദിരയ്ക്ക് മാത്രമല്ല മറ്റാളുകള്‍ക്കും പാഠമാകണം. എന്ത് തോന്യാസവും പറഞ്ഞ് രക്ഷപ്പെട്ട് പോകാവുന്ന അവസ്ഥ പാടില്ല.

10, ഇന്ദിര ഇനിയും വിഷം ചീറ്റുമായിരിക്കും. പക്ഷെ അത് സംഘി എന്ന ലേബലില്‍ മാത്രമായിരിക്കും. ഇത്ര നാള്‍ അവര്‍ ധരിച്ചിരുന്ന പുരോഗമന കുപ്പായം ഇനിയില്ല. മറ്റൊരു വിഷകല. അത്രമാത്രം.

ലിബറല്‍ ബുദ്ധിജീവികള്‍ക്ക് എല്ലാം നല്ല നമസ്‌കാരം. ഇന്ദിരയ്ക്ക് പന്ത്രണ്ടായിരം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉണ്ടായതിലൊന്നും മോങ്ങാന്‍ മാത്രം വലിയ കാര്യമില്ല. ശോഭാ സുരേന്ദ്രന് പോലും അതിന്റെ നാലിരട്ടിയുണ്ട്.

*Facebook Post

Read: “ദളിത് കോളനികള്‍ ക്രിമിനലുകളുടെ ഇടമല്ല”; അമേരിക്കയിലെ ബ്രാന്‍ഡീസ് സര്‍വകലാശാലയുടെ ബ്ലൂ സ്റ്റോണ്‍ റൈസിങ് സ്‌കോളര്‍ പുരസ്‌കാരം ലഭിച്ച മായ പ്രമോദ് സംസാരിക്കുന്നു

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Me:Add me on Facebook

Leave a Reply

Your email address will not be published. Required fields are marked *

×