June 04, 2026 |
Share on

ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാലിന്റെ രാജിക്ക് പിന്നില്‍ വാള്‍മാര്‍ട്ട്?

ബിന്നി ബന്‍സാലിനെതിരെയുള്ള സ്വഭാവദൂഷ്യം ആരോപണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആരംഭിച്ചതായി നേരത്തെ വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.

പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജി വെച്ചു. സ്വഭാവദൂഷ്യത്തിന് കമ്പിനിയില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബിന്നിയുടെ രാജി. തന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും സംഭച്ചിട്ടില്ലെന്നും ആരോപണവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിച്ച ഫ്ളിപ്പ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ ബിന്നി ബന്‍സാലിന്റെ ഭാഗത്തുനിന്നും തെറ്റുകള്‍ സംഭവിച്ചതായി കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് നീങ്ങേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യമാണ് കോര്‍പ്പറേറ്റ് ലോകത്തുനിന്നും ഉയരുന്നത്.

‘ഗൗരവകരമായ സ്വഭാവദൂഷ്യം’ എന്ന ആരോപണത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം ആരംഭിച്ചതായി നേരത്തെ വാള്‍മാര്‍ട്ട് പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ആരോപപണം ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ആരോപണങ്ങളോടുള്ള ബിന്നിയുടെ പ്രതികരണത്തില്‍നിന്നും ഉണ്ടായ സുതാര്യതയില്ലായ്മ കാരണം രാജി അംഗീകരിക്കുന്നുവെന്നാണ് വാള്‍മാര്‍ട്ട് പറയുന്നത്.

പക്ഷെ, ഈ വിശദീകരണം ആരെയും തൃപ്തിപ്പെടുത്തുന്നില്ല. ബന്‍സാലിനെ മാറ്റി നിര്‍ത്തുവാനുള്ള ഒരവസരമായി വാള്‍മാര്‍ട്ട് ഈ ആരോപണത്തെ ഉപയോഗിക്കുകയാണോ എന്ന് ഫ്ളിപ്പ്കാര്‍ട്ട് ജീവനക്കാരും മറ്റ് സ്റ്റാര്‍ട്ടപ്പുകളിലെ തൊഴിലാളികളും സംശയിക്കുന്നു. വാള്‍മാര്‍ട്ട് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഉത്തരങ്ങളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയരുന്നതെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തണ്ടര്‍ബേര്‍ഡ് സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ പ്രൊഫസറായ കണ്ണന്‍ രാമസ്വാമി പറഞ്ഞു.

ഫ്ളിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന്‍ ബന്‍സാല്‍ പുറത്തുപോയിരുന്നു. ഫ്ളിപ്കാര്‍ട്ടിലെ ജോലിക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ ബിന്നി പറയുന്നത് തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും തെളിഞ്ഞിട്ടില്ലെന്നും അവ കെട്ടിച്ചമച്ചവായാണെന്നുമാണ്. പക്ഷേ, എന്താണ് ആരോപണങ്ങളെന്ന് അദ്ദേഹം അദ്ദേഹം വെളിപ്പെടുത്തിയില്ല. ഈ ആരോപണങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്.

ബന്‍സാലോ അദ്ദേഹത്തിന്റെ സംഘമോ മാധ്യമങ്ങളോട് എന്താണു നടന്നതെന്നതിനെപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു. വാള്‍മാര്‍ട്ടും സമാനമായ നിലപാടാണ് സ്വീകരിച്ചത്. വാള്‍മാര്‍ട്ടുമായി കരാറുറപ്പിച്ചതിന്റെ തൊട്ടുപിറകെയാണ് ബിന്നിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്.

വായനയ്ക്ക് – https://www.bloomberg.com/news/articles/2018-11-15/how-walmart-decided-to-oust-an-icon-of-india-s-tech-industry

https://www.azhimukham.com/business-walmart-binny-bansal-resigned-as-ceo-of-flipkart-group/

അംബേദ്കര്‍ അക്രമത്തിന്റെ പാത തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ത്യ ചെറുകഷ്ണങ്ങളായി തകരുമായിരുന്നു; പാ. രഞ്ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *

×