June 04, 2026 |
Share on

കേരളത്തിലെ വ്യവസായ വികസനത്തിനായി താഴേക്കിടയില്‍ മാത്രമല്ല മാനെജ്മെന്റ് തലത്തിലും വികസനം ആവശ്യമാണ് ; ഡോ. എംപി സുകുമാരന്‍ നായര്‍

പെട്രോ കെമികല്‍ കോംപ്ലക്സ് യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാന ഖജനാവിലേക്ക് ഓരോ വര്‍ഷവും ഏറ്റവും കുറഞ്ഞത് 1000, 1500 കോടി രൂപ വരുമാനമെത്തും.

കേരളത്തിലെ വ്യവസായ വികസനത്തിനായി താഴേക്കിടയില്‍ മാത്രമല്ല മാനെജ്മെന്റ് തലത്തിലും നൈപുണ്യ വികസനം ആവശ്യമാണെന്ന് ഡോക്ടര്‍ എംപി സുകുമാരന്‍ നായര്‍. കൃതി വിജ്ഞാനോല്‍സവത്തില്‍ കേരളത്തിന്റെ വ്യവസായ വളര്‍ച്ചാ സാധ്യതകളും പൊതുമേഖലയുടെ പങ്കും എന്ന വിഷയത്തില്‍  സംസാരിക്കുകയായിരുന്നു പൊതുമേഖലാ പുനസംഘടന, ഇന്റേണല്‍ പബ്ലിക് ഓഡിറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം.

സമ്പദ് ഘടന വളര്‍ന്നുകൊണ്ടിരിക്കയാണ്. ചവറ നീണ്ടകര മേഖലയിലുള്ള കരിമണലുപോഗിച്ച് വലിയ തോതിലുള്ള വ്യവസായ വികസനം നടത്താന്‍ കഴിയണം. പിഗ്മെന്റ് ഉണ്ടാക്കിയത് അതിന്റെ പ്രാരംഭ നടപടിയെന്ന നിലയിലാണ്. ടൈറ്റാനിയം അനുബന്ധ വ്യവസായോല്‍പാദനമുണ്ടാവണം. പെട്രോകെമികല്‍ കോംപ്ലക്സ് പോലുള്ള പദ്ധതികള്‍ ആരംഭിക്കണം. പെട്രോ കെമികല്‍ കോംപ്ലക്സ് യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാന ഖജനാവിലേക്ക് ഓരോ വര്‍ഷവും ഏറ്റവും കുറഞ്ഞത് 1000, 1500 കോടി രൂപ വരുമാനമെത്തും. ഹാര്‍ഡ് വെയര്‍ ഡെവലപ്മെന്റ് മേഖലയില്‍ മുന്നേറ്റമുണ്ടാകണം. ചെറിയ സ്റ്റാര്‍ട്ടപുകളല്ല ഉദ്ദേശിക്കുന്നത്. വലിയ രീതിയിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കണം. വ്യവസായ സ്ഥാപനങ്ങള്‍ ആധുനിക രീതികള്‍ സ്വീകരിക്കണമെന്നും എംപി സുകുമാരന്‍ നായര്‍ പറഞ്ഞു.

വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ വ്യവസായ മേഖലയുടെ പുരോഗതിക്ക് ഗുണകരമാവുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കൊച്ചിന്‍ റിഫൈനറി എക്സിക്യൂട്ടീവ് ഡയരക്ടര്‍ പ്രസാദ് കെ പണിക്കര്‍ പറഞ്ഞു. വ്യവസായത്തിനായി സര്‍ക്കാര്‍ നിലകൊള്ളുന്നു എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യം. പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കായുള്ള വ്യവസായങ്ങള്‍ ആരംഭിക്കാന്‍ വ്യവസായ പാര്‍ക്കുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ നിക്ഷേപത്തിനായി ആദ്യ്യം മാറ്റിയെടുക്കേണ്ടത് കേരത്തെക്കുറിച്ചുള്ള പ്രതിച്ഛായകളാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മധു എസ് നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സ്ഥിരം സമരമാണെന്ന് വ്യവസായികള്‍ക്കിടയില്‍ ധാരണയുള്ളത് നിക്ഷേപത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ശക്തി സംസ്ഥാനത്തെ മാനവവിഭവ ശേഷിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം നേതാവ് കെ ചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

×