May 22, 2025 |

ഫാന്‍സ് ക്ലബ്ബിനെ പാര്‍ട്ടിയാക്കി മാറ്റിയതുകൊണ്ടു മാത്രം ദ്രാവിഡ രാഷ്ട്രീയത്തെ നേരിടാന്‍ വിജയ്ക്ക് കഴിയുമോ?

പ്രതീക്ഷയുള്ള കാഴ്ച്ചപ്പാടുകളാണ് നല്‍കുന്നതെങ്കിലും വിജയ്‌യുടെ രാഷ്ട്രീയ മോഹങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്

തമിഴ്നാട്ടിലെ രാഷ്ട്രീയ മണ്ണ്, സിനിമാ താരങ്ങള്‍ക്ക് കടന്നുവരാന്‍ സുഗമമായ പാതയൊരുക്കാറുണ്ട്. സിനിമയിലൂടെ ജനങ്ങളെ ഒപ്പം കൂട്ടാനും ആ പിന്തുണ തിരഞ്ഞെടുപ്പ് വിജയിത്തിനും താരങ്ങളെ സഹായിക്കാറുണ്ട്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (വിക്ടോറിയസ് തമിഴ്നാട് പാര്‍ട്ടി) ഔദ്യോഗികമായി ആരംഭിച്ച വിജയ് (ജോസഫ് വിജയ് ചന്ദ്രശേഖര്‍) ആണ് ഈ പരമ്പരയിലെ ഏറ്റവും പുതിയ താരം. 2021 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചെറുതെങ്കിലും തന്ത്രപരമായി നടത്തിയ വിജയിച്ച, രാഷ്ട്രീയ അരങ്ങേറ്റത്തിന് ശേഷമാണ്, വര്‍ഷങ്ങളായിനിലനിര്‍ത്തിയിരുന്ന രാഷ്ട്രീയ സൂചനകളെല്ലാം ശരിയാക്കിക്കൊണ്ട് അദ്ദേഹം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ഉള്‍പ്പെടെ 68 സിനിമകള്‍ അഭിനയിച്ച വിജയ്ക്ക് ഒരു പുതിയ രാഷ്ട്രീയ ഐഡന്റിറ്റി വിജയകരമായി രൂപപ്പെടുത്താനും ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാഴുന്ന ദ്രാവിഡ രാഷ്ട്രീയ ഇടത്തെ വെല്ലുവിളിക്കാനും കഴിയുമോ എന്നതാണ് വലിയ ചോദ്യം.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ സിനിമ-രാഷ്ട്രീയ പാരമ്പര്യത്തിലാണ് അദ്ദേഹത്തെയും ഉള്‍പ്പെടുത്തുന്നത്. രാഷ്ട്രീയത്തിലേക്ക് വന്ന സിനിമാ താരങ്ങള്‍ സംസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്ത ചരിത്രം മുന്നിലുണ്ട്. ചിലര്‍ അത് കാലങ്ങളോളം അനുഭവിച്ചു. എം.ജി.ആറും ജയലളിതയും മുഖ്യമന്ത്രിമാരായി, മറ്റുള്ളവരും അധികാരത്തിന്റെതായ സുഖം അനുഭവിച്ചു.

സ്റ്റാര്‍ഡം രാഷ്ട്രീയ സാധ്യത വര്‍ദ്ധിപ്പിക്കും, അതിന് മാതൃകകളുണ്ട്. എന്നാല്‍ ഈ വേഷപ്പകര്‍ച്ചയുടെ ഫലപ്രാപ്തി താരങ്ങളുടെ വെള്ളിത്തിര ഇമേജ് കൊണ്ടുമാത്രമല്ല, വോട്ടര്‍മാരുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.

വിജയ്‌യുടെ രാഷ്ട്രീയ യാത്ര, മുന്‍ഗാമികളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയോടെയാണെന്നു മനസിലാക്കാം. അദ്ദേഹത്തിന്റെ ആരാധകസംഘമായ വിജയ് മക്കള്‍ ഇയക്കം, 2021-ല്‍ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. അവര്‍ക്ക് ശ്രദ്ധേയമായ വിജയം നേടാനും കഴിഞ്ഞതോടെ പരീക്ഷണം ഫലം കണ്ടു. 169 സ്ഥാനാര്‍ത്ഥികളില്‍ 129 പേരും വിജയിച്ചു. രാഷ്ട്രീയ ഇടപെടലുകള്‍ക്കായി തന്റെ ആരാധകരെ അണിനിരത്താനുള്ള വിജയ്യുടെ കഴിവ് കൂടിയാണ് ഈ വിജയം കാണിച്ചു തന്നത്. അടിത്തട്ടിലുള്ള പിന്തുണയുടെ ആവശ്യകതയെക്കുറിച്ച് വിജയ്ക്ക് നന്നായി അറിയാമെന്നാണ് ഈ പ്രാരംഭ മുന്നേറ്റം സൂചിപ്പിക്കുന്നത്, കൂടാതെ വലിയ കളികള്‍ക്ക് ഇറങ്ങുന്നതിനു മുമ്പ് തന്റെ വിശ്വാസ്യത സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.

വിജയ്‌യുടെ രാഷ്ട്രീയ സ്വത്വം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ സ്ഥാപിത ദ്രാവിഡ ആഖ്യാനങ്ങളില്‍ നിന്നുള്ള മാറി ചിന്തിക്കലുകളെയാണ് അടയാളപ്പെടുത്തുന്നത്. തമിഴക വെട്രി കഴകത്തിലെ ‘ദ്രാവിഡ’ ഒഴിവാക്കിയത് പരമ്പരാഗത രാഷ്ട്രീയ നേതാക്കന്മാരില്‍ നിരാശരായ പുതു തലമുറയെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. സംസ്ഥാനത്ത് ദീര്‍ഘകാലമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുന്നതിലൂടെ, ജാതിയുടെയും പ്രാദേശികതയുടെയും അടിയുറച്ച ആഖ്യാനങ്ങളേക്കാള്‍ പുത്തന്‍ ആശയങ്ങളും പരിഹാരങ്ങളും തേടുന്ന ഒരു തലമുറയെ ആകര്‍ഷിക്കാനാണ് വിജയ് ലക്ഷ്യമിടുന്നത്.

അഴിമതിക്കും വിഭജന രാഷ്ട്രീയത്തിനും എതിരെയാണ് വിജയ് തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചിരിക്കുന്നത്. 1967 മുതല്‍ അധികാരത്തില്‍ മാറിമാറി വന്ന രണ്ട് പ്രബല പാര്‍ട്ടികളെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ നേരിട്ട് വെല്ലുവിളിക്കുന്നത്. ഡിഎംകെയും എഐഎഡിഎംകെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ആരോപണങ്ങളാല്‍ വലയുന്ന സാഹചര്യത്തിലാണ് വിജയ് അവര്‍ക്കെതിരേ നില്‍ക്കുന്നതെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സുതാര്യതയും സമഗ്രതയും വാഗ്ദാനം ചെയ്യുന്നതിലൂടെ, സ്ഥാപിത രാഷ്ട്രീയ വരേണ്യവര്‍ഗത്തിന്റെ അവഗണന അനുഭവിക്കുന്ന വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന നിരാശ വിജയ് മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മതപരവും ജാതിപരവുമായി മാറുന്ന രാഷ്ട്രീയം ഉണ്ടാക്കുന്ന ധ്രുവീകരണം, പ്രത്യേകിച്ച് സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച- തടയാന്‍ കൂടുതല്‍ മതേതര വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനാണ് വിജയ് തന്റെ ആശയങ്ങളെ ഉപയോഗിക്കുന്നത്. വിജയ് യുടെ ഈ നീക്കം, നിലവിലെ സാഹചര്യങ്ങള്‍ക്ക് ഒരു ബദല്‍ തേടുന്ന ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാനും അതുവഴി തന്റെ പിന്തുണ ശക്തമാക്കാനും കഴിയും.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്ന വിജയ് 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായാണ് ഒരുങ്ങുന്നത്. ശക്തമായ പ്രാദേശിക സാന്നിധ്യം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്ന തന്ത്രപരമായ തീരുമാനമാണിത്. ഈ അളന്നുതൂക്കിയുള്ള സമീപനം അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ പ്രയോഗിച്ച ആക്രമണാത്മക തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ നിന്നും പാടെ വ്യത്യസ്തമാണ്. താത്കാലികമായൊരു പ്രതിഭാസമല്ല അയാള്‍ ആഗ്രഹിക്കുന്നത്, പകരം സുസ്ഥിരമായ ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ്.

വിജയ്‌യുടെ തന്ത്രങ്ങള്‍ വിജയിക്കുക പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും:

നേതൃത്വപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കല്‍: തന്റെ ആരാധകവൃന്ദത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിന്, വിജയ് തന്റെ അനുയായികളെ രാഷ്ട്രീയ മര്യാദകളും പൊതു ഇടപഴകലുകളും പരിശീലിപ്പിക്കേണ്ടതായി വരും. സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ ആശയങ്ങള്‍ വോട്ടര്‍മാരില്‍ എത്തിക്കാനും അവര്‍ക്ക് കഴിയുമെന്നും ഉറപ്പാക്കണം. തുടക്കം കുറിച്ച തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട വെല്ലുവിളികള്‍ അണികള്‍ക്ക് ചിട്ടയായ പാഠം പകര്‍ന്നു കൊടുക്കേണ്ടതിന്റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്.

വ്യക്തമായ ഒരു പ്രത്യയശാസ്ത്രം: വിജയ്‌യുടെ രാഷ്ട്രീയ പ്രകടനപത്രിക സമത്വം, സാമൂഹിക നീതി, ശാക്തീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളും വിദ്യാഭ്യാസ പരിഷ്‌കരണവും സംബന്ധിച്ച പ്രത്യേക പരാമര്‍ശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. തന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ ദ്രാവിഡ ചിന്താ തത്വങ്ങളില്‍ വേരൂന്നി നിര്‍ത്തിക്കൊണ്ട്, ഒരേസമയം തമിഴ് ദേശീയതയ്ക്കായി വാദിക്കുകയും അതേസമയം തന്നെ, സമകാലിക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സവിശേഷമായ ഒരു രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്തിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

സഖ്യങ്ങള്‍ കെട്ടിപ്പടുക്കല്‍: ഡിഎംകെയെയും എഐഎഡിഎംകെയെയും വെല്ലുവിളിക്കാന്‍ ലക്ഷ്യമിട്ടുള്ള സീമാന്റെ നാം തമിഴര്‍ പാര്‍ട്ടി, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം എന്നിവയുള്‍പ്പെടെ ചെറിയ പാര്‍ട്ടികള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഇപ്പോഴേ ഉണ്ട്. ഇവരെ എങ്ങനെ സമീപിക്കുന്നുവെന്നതും തന്ത്രപരമായ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതും വിജയ്യുടെ പാര്‍ട്ടിക്ക് സ്വാധീനം നേടുന്നതിന് നിര്‍ണായകമാണ്.

യുവാക്കളെ ഒപ്പം നിര്‍ത്തുക:  തമിഴ്നാട്ടിലെ വോട്ടര്‍മാരില്‍ ഗണ്യമായ ഒരു വിഭാഗം യുവ വോട്ടര്‍മാരായതിനാല്‍, ഈ വിഭാഗവുമായി ബന്ധപ്പെടാനുള്ള വിജയിന്റെ കഴിവ് നിര്‍ണായകമാകും. യുവാക്കളുടെ പിന്തുണ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്‍കാല വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പിന്തുണ നിലനിര്‍ത്തുന്നതിന് നൂതനമായ പ്രവര്‍ത്തന തന്ത്രങ്ങളും പ്രാദേശിക വിഷയങ്ങളില്‍ സജീവമായ ഇടപെടലും ആവശ്യമാണ്.

പ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യല്‍: തമിഴ്നാട്ടിലെ വോട്ടര്‍മാരുടെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കണം.

പ്രതീക്ഷയുള്ള കാഴ്ച്ചപ്പാടുകളാണ് നല്‍കുന്നതെങ്കിലും വിജയ്‌യുടെ രാഷ്ട്രീയ മോഹങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആഴത്തില്‍ വേരൂന്നിയ സ്വഭാവം അര്‍ത്ഥമാക്കുന്നത്, ഏതൊരു പുതുമുഖ രാഷ്ട്രീയക്കാരനും ഇവിടെ നിലനില്‍ക്കുന്ന വിശ്വസ്തതയുടെയും രാഷ്ട്രീയ പ്രതീക്ഷകളുടെയും സങ്കീര്‍ണ്ണമായ ഭൂപ്രകൃതിയിലൂടെ സഞ്ചരിക്കണം എന്നാണ്. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും അതിശക്തമായ വോട്ടിംഗ് അടിത്തറയും പാര്‍ട്ടി മെഷിനറിയും രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. അതുകൊണ്ട് തന്നെ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഒരു പുതിയ കളിക്കാരന് കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല. Can Vijay make Fan club a political party to counter Dravida politics

 

 

Content Summary; Can Vijay make Fan club a political party to counter Dravida politics

Leave a Reply

Your email address will not be published. Required fields are marked *

×