സ്വാന്തത്ര്യം, ജനാധിപത്യം, സോഷ്യലിസം; കേരളത്തിലെ കലാലയങ്ങളെ ചുവപ്പ് അണിയിപ്പിക്കുന്ന മുദ്രാവാക്യം. ഇക്കഴിഞ്ഞ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കോളേജുകളില്‍ ഈ മുദ്രാവാക്യം കൂടുതല്‍ ആര്‍ജ്ജവത്തോടെ മുഴങ്ങുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം പാലക്കാട് വിക്ടോറിയ കോളേജിലെയും, 22 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ വിവേകാനന്ദ കോളേജിലെയും യൂണിയന്‍ ഭരണം തിരിച്ചു പിടിക്കുമ്പോള്‍ എസ്എഫ്‌ഐ വിജയത്തിന് തിളക്കമേറുന്നു. സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സര്‍വകലാശാലകളായ കാലിക്കറ്റിലും കണ്ണൂരിലും നടന്ന തെരഞ്ഞെടുപ്പുകളിലും ഉജ്ജ്വലവിജയമാണ് എസ്എഫ്‌ഐ നേടിയിരിക്കുന്നത്. അപവാദപ്രചരണങ്ങളെ അതിജീവിച്ചും കരുത്തുറ്റ സംഘടനാപ്രവര്‍ത്തനം കാഴ്ച്ചവച്ചുമാണ് ഈ ഗംഭീര വിജയം നേടാനായതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 171 കോളേജുകളില്‍ 102 ലും യൂണിയന്‍ ഭരണം എസ്എഫ്ഐക്കാണ്. തൃശ്ശൂരില്‍ 29 ല്‍ 26, പാലക്കാട് 27ല്‍ 20, കോഴിക്കോട് 40 ല്‍ 31, വയനാട് 15 ല്‍ 9, മലപ്പുറത്ത് 60ല്‍ 16 യൂണിയനുകളാണ് എസ്എഫ്ഐ നേടിയത്. കേരളം കടന്നുപോയികൊണ്ടിരിക്കുന്ന രാഷ്ട്രീയവിവാദങ്ങള്‍ക്കിടെ എസ്എഫ്‌ഐ നേടിയ വിജയം പുതിയ തലമുറ ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്നതിന് തെളിവാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അഴിമുഖത്തിനോട് പറയുന്നു.
‘ഈ അദ്ധ്യയനവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ മുന്നോട്ട് വച്ച മുദ്രാവാക്യം പെരും നുണകള്‍ക്കെതിരെ സമരമാകുക എന്നതാണ്. എസ്എഫ്‌ഐയ്ക്ക് നേരെയുണ്ടായ വ്യാജവാര്‍ത്തകളും, നുണപ്രചാരങ്ങളും വിദ്യാര്‍ത്ഥികള്‍ മനസിലാക്കണമെന്നും അതിനെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍ വോട്ടുകള്‍ വിനിയോഗിക്കണമെന്നും ഞങ്ങള്‍ നിരന്തരം പറഞ്ഞിരുന്നു. അത് തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ വിജയങ്ങള്‍ തെളിയിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത വ്യാജവാര്‍ത്തകള്‍ വലതുപക്ഷ വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തി. എസ്എഫ്‌ഐയുടെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് കൂടി വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയണമെന്ന രാഷ്ട്രീയമാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. കോഴിക്കോട്, കണ്ണൂര്‍, സര്‍വ്വകലാശാലകളിലും, പോളിടെക്‌നിക്കുകളിലും പോലുള്ള തെരെഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐയോടൊപ്പം എടുത്ത നിലപാടിന്റെ കൂടി ഭാഗമായാണ്.
സംഘടനയിലെ ചില പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് മാനുഷികപരമായ പോരായ്മകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ പെരുപ്പിച്ചു കാണിച്ചും, കള്ളപ്രചരണം അഴിച്ചുവിട്ടും സംഘടനയെ കരിവാരി തേക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. അതിനുമപ്പുറം വര്‍ഗീയതയുടെയും, അക്രമത്തിന്റെയും രാഷ്ട്രീയവുമായി സംഘടനകള്‍ കലാലയങ്ങളില്‍ കടന്നുകൂടിയിട്ടുണ്ട്. ഇതിനെതിരെ ജാഗ്രതാപൂര്‍വ്വം പ്രതിരോധം തീര്‍ക്കാനുള്ള ആഹ്വാനമാണ് എസ്എഫ്‌ഐ മുന്നോട്ട് വച്ചത്. വിദ്യാര്‍ത്ഥികളോട് രാഷ്ട്രീയമായി സമ്മതിച്ചു കൊണ്ട് ഇതിനു പിന്നിലെ സത്യാവസ്ഥ തുറന്നു കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്‌ഐ ഏറ്റെടുത്ത പല പരിപാടികളും ഈ വിജയത്തിന് കാരണമായിട്ടുണ്ട്. കൂടാതെ പലസ്തീന്‍ ജനത മുതല്‍ അന്തര്‍ദേശീയമായും ദേശീയമായും നടക്കുന്ന പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. മയക്കുമരുന്ന് പോലുള്ള അരാജകത്വത്തിന് എതിരെയും റാഗിങ്ങിന് എതിരെയും സജീവമായി ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പരിപാടികളും ഈ ഉജ്ജ്വലമായ വിജയത്തിലേക്കാണ് നയിച്ചത്.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്‌ഐ തൃശ്ശൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ യൂണിയന്‍ ഭരണം തിരിച്ചുപിടിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിലും ഈ വിജയത്തിന് പ്രാധാന്യമേറെയാണ്. സംഘപരിവാറിനെ ചെറുത്തു നിര്‍ത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളു എന്നൊരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതാണ്. പൊതുവില്‍ പരിശോധിക്കുമ്പോള്‍ എബിവിപി ഭരിക്കുന്ന കോളേജുകളില്‍ മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കാനോ കൃത്യമായ മത്സരം സൃഷ്ടിക്കാനോ കഴിയുന്നില്ല. അതുമല്ലെങ്കില്‍ അതേ വര്‍ഗീയത ഉപയോഗിച്ച് തന്നെ ആണ് മറുവശത്ത് ആ വിദ്യാര്‍ത്ഥിസംഘടനകള്‍ വോട്ട് പിടിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മതത്തിന്റെയോ മറ്റു വേര്‍തിരിവുകളുടെയോ ചേരിതിരിവില്ലാതെ എസ്എഫ്‌ഐ ക്യാമ്പസുകളില്‍ ഇടപെടുന്നത്. അതൊരു പ്രതീക്ഷ കൂടിയാണ്. അക്രമരാഷ്ട്രീയമുള്‍പ്പെടെ വോട്ട് കിട്ടുന്നതിനായി എന്തും ചെയ്യുന്ന എംഎസ്എഫ്, കെ എസ് യു നിലപാടുകളെ കൂടിയാണ് എസ്എഫ്‌ഐ ചോദ്യം ചെയുന്നത്. ധീരജ് അടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ചരിത്രമാണ് കെ എസ് യുവിനും യൂത്ത് കോണ്‍ഗ്രസ്സിനും ഉള്ളത്. സംഘപരിവാറും എംഎസ്എഫും ഇതേ പാത പിന്‍തുടരുന്നവര്‍ ആണ്. ഈ ചരിത്രത്തേയെല്ലാം മറച്ചു വച്ചുകൊണ്ട് എസ് എഫ് ഐ ആണ് അത്തരത്തിലുള്ള അക്രമരാഷ്ട്രീയങ്ങള്‍ നടത്തുന്നതെന്നുള്ള വ്യാഖ്യാനവും ഉണ്ടായി. അതിനെയെല്ലാം വിദ്യാര്‍ത്ഥികള്‍ ചവറ്റുകൊട്ടയില്‍ എറിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കണ്ടത്. നുണപ്രചരണങ്ങളും അരാജകത്വവിദ്യാര്‍ത്ഥി പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് മടുക്കുകയും അവിടങ്ങളില്‍ എസ്എഫ്‌ഐയെ സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു.
ഇത്തരം വിജയവാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ജയിലില്‍ ആണ്. ഈ വിജയം അവരുടേത് കൂടിയാണ്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ഇതില്‍ വലിയ പങ്കുണ്ട്. കെ എസ് യു യും എംഎസ്എഫും വൈസ് ചാന്‍സലറെ കൂട്ടുപിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കുട്ടികളുടെ കലോത്സവത്തിലെ പങ്കാളിത്തം, പരീക്ഷ, ഗ്രേസ് മാര്‍ക്ക് തുടങ്ങിയവയെ ബാധിക്കുന്ന തരത്തിലും അക്കാദമിക് കലണ്ടറിനെ അട്ടിമറിക്കുന്ന തരത്തിലും വൈസ് ചാന്‍സലറെ അടക്കം ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനെയെല്ലാം ചോദ്യം ചെയ്തുകൊണ്ടുള്ള സമരമാണ് എസ്എഫ്‌ഐ നടത്തിയത്. ഈ ഇടപെടലുകളെ ചോദ്യം ചെയ്താണ് എസ്എഫ്‌ഐ സമരം ഏറ്റെടുത്തത്. നിരവധി തവണ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളാണ് അവിടെയെല്ലാം സ്വീകരിക്കപ്പെട്ടത്. ആ സമയത്ത് നടത്തിയ വലിയ പോരാട്ടത്തിന്റ ഭാഗമായാണ് അക്കാദമിക് കലണ്ടര്‍ പ്രകാരം പരീക്ഷകളെ ബാധിക്കാതെ എന്നാല്‍ യൂണിയന്‍ പ്രവത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന ഒരു സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തപക്ഷം പെട്ടെന്നൊരു തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ പരാജയപ്പെട്ടേക്കാമെന്ന തിരിച്ചറിവിന്റെ പുറത്താണ് അനന്തമായി തെരഞ്ഞെടുപ്പ് നീട്ടിവക്കാന്‍ വൈസ് ചാന്‍സലറുടെ അറിവോടുകൂടി ശ്രമങ്ങള്‍ നടന്നത്. അതിനെയാണ് എസ്എഫ്‌ഐ പരാജയപ്പെടുത്തിയത്. അവര്‍ക്ക് പരിപാടി നടത്താന്‍ പറ്റുന്നത് വരെ യൂണിയന്റെ കാലാവധി നീട്ടുന്നതിനും തെരഞ്ഞെടുപ്പത്തിനെ അട്ടിമറിക്കുന്നതിനും അപ്പുറത്തേക്ക് തെരഞ്ഞെടുപ്പില്‍ യോഗ്യരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സമരത്തിന് ഇറങ്ങിയത്. ഇതിനു വേണ്ടിയാണ് എസ്എഫ്‌ഐ യുടെ സഖാക്കള്‍ അറസ്റ്റില്‍ ആയത്. അവരിപ്പോഴും ജയിലില്‍ തുടരുകയാണ്. അവരുടെ ത്യാഗം കൂടിയായാണ് ഈ വിജയമെന്ന് വളരെ സന്തോഷത്തോടെ പറയാന്‍ കഴിയും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടക്കം പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് നേടാനായില്ല. ഒരു പരിധി വരെ വര്‍ഗീയ രാഷ്ട്രീയ സംഘടനകള്‍ക്ക് പോലും ഇവിടെ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. കൂടാതെ മാധ്യമങ്ങളുടെ ചില ഇടപെടലുകളും. ഇത്തരം പല കാരണങ്ങളാല്‍ ഇടതുപക്ഷത്തിന് തോല്‍വി ഉണ്ടായിട്ടുണ്ട്. അതേ സമയത്താണ് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ ഒരു പുതിയ തലമുറ സജ്ജമായി മുന്നോട്ടു വരുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇടതുപക്ഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന ഒരു വലിയ ജനാവിഭാഗം ഇവിടെയുണ്ട്. സംഘപരിവാറും ഇടതുപക്ഷവും ഒന്നാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ നിന്നായി നടക്കുന്നുണ്ട്. പിവി അന്‍വര്‍ എംഎല്‍എ യുടെ വിഷയമടക്കം സംഘപരിവാറിനെയും ഇടതുമുന്നണിയെയും ഒരുപോലെ അളക്കാനുള്ള കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതേ സമയമാണ് എബിവിപി ഭരിച്ചുകൊണ്ടിരുന്ന കോളേജിനെ വര്‍ഗീയ സംഘടനയില്‍ നിന്ന് വിമുക്തമാക്കാനുള്ള ശ്രമം ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നുണ്ടായത്. ഈ നാടിനകത്തുള്ള എല്ലാ വര്‍ഗീയ ശക്തികളോടും സന്ധിയില്ലാതെ പോരാടുമെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടുള്ള പ്രഖ്യാപനമാണ് ഈ വിജയത്തിലൂടെ. കൂടാതെ രാജ്യത്തും ആഗോളതലത്തില്‍ നടക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. അതിലൂടെ വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവാദികളാണെന്ന് പറയുന്ന ഒരു കാലത്ത് ഏറ്റവും മികച്ചരീതിയില്‍ ഇത്തരം വിഷയങ്ങളിലെ രാഷ്ട്രീയം പറയുന്ന ഇടങ്ങളായി ക്യാമ്പസുകളെ എസ്എഫ്‌ഐ പരിവര്‍ത്തനപ്പെടുത്തുകയാണ്. നിലവില്‍ കേരള രാഷ്ട്രീയം കടന്നു പോകുന്ന സാഹചര്യത്തില്‍ ഇടതുപക്ഷമാണ് മികച്ചതെന്ന ബോധ്യത്തില്‍ കുറച്ചധികം യുവാക്കള്‍ കടന്നുവരുന്നത് സന്തോഷം പകരുന്നതാണ്. മുഖ്യധാരാമാധ്യമങ്ങളുടെ പ്രവര്‍ത്തനം ഇടതുപക്ഷ എസ്എഫ്‌ഐ വിരുദ്ധമാണ് എന്ന തോന്നിയിട്ടുണ്ട്. അതിനുള്ള ഉദാഹരണങ്ങളും നമുക്ക് മുമ്പിലുണ്ട്. പല വ്യാജവാര്‍ത്തകളും ഞങ്ങള്‍ നേരിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ആ വാര്‍ത്തകളിലെ സത്യാവസ്ഥകള്‍ പലപ്പോഴും മാധ്യമങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ അതൊന്നും തിരുത്താനോ പിന്‍വലിക്കാനോ പല മാധ്യമങ്ങളും തയ്യാറായില്ല. അതല്ലാത്ത പക്ഷം ഈ വാര്‍ത്തകള്‍ വലിയരീതിയില്‍ പ്രചരിച്ചതിന് ശേഷമാണ് മാധ്യമങ്ങള്‍ മാപ്പ് പറയുന്നത്. പരമാവധി ആളുകളിലേക്ക് കള്ളമെത്തിച്ചതിന് ശേഷം അത് പിന്‍വലിക്കുന്ന നിലപാടാന്‍ സ്വീകരിച്ചിട്ടുള്ളത്. ബോധപൂര്‍വമായി ഈ സംഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണത്. സര്‍ക്കാരിനെതിരെയും ഇതേ സമീപനങ്ങളാണ് ഉണ്ടാകുന്നത്. അതില്‍ സ്വഭാവികമായും മുതലാളിത്ത താല്പര്യങ്ങളും വര്‍ഗീയ താല്പര്യങ്ങളും അടങ്ങിയിട്ടുണ്ടാകാം. ആ ഇടപെടലുകളെ ശക്തമായി എതിര്‍ത്തു തോല്പിക്കും.” college union election sfi massive victory, state president k anusree talking
Contents Summar; college union election sfi massive victory, state president k anusree talking