June 04, 2026 |

ലങ്കന്‍ പതനം പൂര്‍ണം; വിഖ്യാത നേട്ടവുമായി ടീം ഇന്ത്യ

ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം

 

ആദ്യം ടെസ്റ്റില്‍, പിന്നീട് ഏകദിനത്തില്‍, ഒടുവില്‍ ട്വന്റി ട്വന്റിയിലും; ശ്രീലങ്കന്‍ ക്രിക്കറ്റിനെ തച്ചു തകര്‍ത്തു കളഞ്ഞു ടീം ഇന്ത്യ. മൂന്നു ഫോര്‍മാറ്റിലുമായി നടന്ന ഒമ്പതു മത്സരങ്ങളിലും ഒന്നില്‍ പോലും ജയിക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് ലങ്കയ്ക്ക് ഇനി എന്നും ഓര്‍ക്കേണ്ടി വരുന്ന വേദന. അതേസമയം സമഗ്രാധിപത്യത്തോടെ വിജയകിരീടം ചൂടി വിരാട് കോഹ്ലിയും സംഘവും ഇന്ത്യയിലേക്ക് മടങ്ങുന്നത് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള ചരിത്രനേട്ടവുമായി.

കൊളംബോയില്‍ നടന്ന ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറില്‍ 170 റണ്‍സ് നേടിയപ്പോള്‍ 19.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 54 പന്തില്‍ 82 റണ്‍സ് എടുത്ത നായകന്‍ വിരാട് കോഹ് ലിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മനേഷ് പാണ്ഡെ 36 പന്തില്‍ 51 റണ്‍സോടെയും ധോണി ഒരു റണ്‍സോടെയും പുറത്താകാതെ നിന്നു.

29 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സും സഹിതം 53 റണ്‍സ് എടുത്ത മുനവീരയും 40 റണ്‍സ് എടുത്ത പ്രിയഞ്ജനുമായി ലങ്കന്‍ ഇന്നിംഗ്‌സ് 170 ല്‍ എത്തിക്കുന്നതില്‍ പ്രദാന പഹ്കുവഹിച്ചത്. ഇന്ത്യക്കായി യുവേന്ദ്ര ചഹാല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഒമ്പത് റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. 24 റണ്‍സ് എടുത്ത ലോകേഷ് രാഹുലും പുറത്തായതോടെയാണ് കോഹ്ലി-പാണ്ഡേ സഖ്യം ഒത്തു ചേര്‍ന്നത്. ഏഴു ഫോറും ഒരു സിക്‌സുമായി കോഹ്ലിയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്.

ടെസ്റ്റ് പരമ്പര 3-0 നും ഏകദിന പരമ്പര 5-0 നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും പരമ്പര വിജയം ഒരു രാജ്യത്തിനെതിരേ വിദേശത്ത് നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×