മോദി പ്രഭാവം ഇടിഞ്ഞു, ഡല്‍ഹി ആം ആദ്മിക്കെന്ന് എക്‌സിറ്റ് പോളുകള്‍

അഴിമുഖം പ്രതിനിധി

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം പ്രവചിക്കുന്നത് ഡല്‍ഹി ആം ആദ്മി ഭരിക്കുമെന്ന്. 36 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമെന്നിരിക്കെ പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോളുകളും ആം ആദ്മിക്ക് കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ കിട്ടുമെന്നു പറയുന്നു. കോണ്‍ഗ്രസിന്റെ ദയനീയതയും എല്ലാവരും ഒരുപോലെ പ്രവചിക്കുന്നുണ്ട്. ഒരാള്‍ പോലും അഞ്ച് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നില്ല. മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍മാത്രമാണ് കോണ്‍ഗ്രസിന് കിട്ടാന്‍ വഴിയുള്ളൂവെന്നാണ് സര്‍വേകള്‍ പറയുന്നു.

ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിക്ക് 48 സീറ്റുകളും ബിജെപിക്ക് 22 സീറ്റുകളുമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. സി ടീവി-വോട്ടര്‍ നടത്തിയ എക്‌സിറ്റ് പോളില്‍ എ.എ.പിക്ക് 31-39 സീറ്റുകള്‍വരെ പ്രവചിക്കുമ്പോള്‍ ബിജെപിക്ക് 27-35 നുമിടയിലും കോണ്‍ഗ്രസിന്2-4 സീറ്റുകളുമാണ് പറയുന്നത്. ടൈംസ് നൗ എ.എ.പിക്ക് 31-39 ഉം ബിജെപിക്ക് 27-35 ഉം കോണ്‍ഗ്രസിന് 2-4 സീറ്റുകളും ലഭിക്കുമെന്നു പറയുന്നു. ഹെഡ് ലൈന്‍സ് ടുഡേ പറയുന്നത് എ.എ.പിക്ക് 35-43 ഉം ബിജെപിക്ക് 23-29 ഉം കോണ്‍ഗ്രസിന് 3-5 സീറ്റുകളുമാണ്. എന്‍ഡിടിവി എ.എ.പിക്ക് 37 സീറ്റുകളും ബിജെപിക്ക് 29 ഉം പ്രവചിക്കുന്നു. കോണ്‍ഗ്രസിന് കിട്ടാവുന്നത് 4 സീറ്റുകള്‍ മാത്രം. ന്യൂസ് എക്‌സ് സര്‍വേ 31-39 സീറ്റുകള്‍ എ.എ.പിക്കും ബിജെപിക്ക് 28-35 ഉം കോണ്‍ഗ്രസിന് 2-3 സീറ്റുകളും പറയുന്നു. 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നരേന്ദ്ര മോദിയുടെ ജനപ്രിയതയിലെ ഇടിവാണ്. ലോക് സഭ തിരഞ്ഞെടുപ്പ് മുതല്‍ മോദി പുലര്‍ത്തിയിരുന്ന അജയ്യത ഡല്‍ഹിയില്‍ അവസാനിക്കുകയാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. മോദിക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ജനപ്രിയതയിലും ഇടിവു സംഭവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ വരണമെന്നാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നതെന്നും സര്‍വേയില്‍ തെളിയുന്നുണ്ട്.

This post was last modified on February 7, 2015 7:52 pm

Related Post
Leave a Comment