നോട്ട് നിരോധനം; ജന പിന്തുണയില്‍ വന്‍ ഇടിവെന്ന് സര്‍വെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന തീരുമാനത്തിനുള്ള ജനകീയ പിന്തുണ ഇടിയുന്നതായി സര്‍വെ. 26 സംസ്ഥാനങ്ങളിലെ 261 ലോക്‌സഭ നിയോജകമണ്ഡലങ്ങളിലെ 1,203 പേര്‍ക്കിടയില്‍ ഹഫിംഗ്ടണ്‍പോസ്‌ററ് ഇന്ത്യയും ബിസിനസ് വേള്‍ഡും സംയുക്തമായി ഡിസംബര്‍ എട്ടിന് നടത്തിയ സര്‍വെയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ കള്ളപ്പണം കണ്ടുകെട്ടുന്നതിനായി ജനങ്ങള്‍ ചെറിയ ദുരിതങ്ങള്‍ അനുഭവിക്കുന്നത് ഗുണം ചെയ്യുമെന്ന വാദത്തിന് തുടര്‍ച്ചയായ മൂന്നാം സര്‍വെയിലും ജനപിന്തുണ കുറഞ്ഞു. ആദ്യ സര്‍വെ നടത്തിയ നവംബര്‍ 21ന് ജനങ്ങള്‍ സഹിക്കുന്ന ബുദ്ധിമുട്ട് പ്രയോജനപ്രദമാണെന്ന് പറഞ്ഞവരെക്കാള്‍ കുറവായിരുന്നു നവംബര്‍ 28-29 തീയതികളില്‍ നടത്തിയ രണ്ടാമത്തെ സര്‍വെ ഫലം.

ദരിദ്രര്‍ക്കിടയില്‍ സര്‍ക്കാരിനുള്ള പിന്തുണയില്‍ കുത്തനെ ഇടിവ് സംഭവിച്ചപ്പോള്‍ മധ്യ, സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഇടിവ് കുറച്ചുകൂടി പതുക്കെയാണ് സംഭവിക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍ നോട്ടു നിരോധനം ഉണ്ടാക്കിയ ആഘാതം ദുരന്തസമാനമാണെന്ന് ഗ്രാമീണ മേഖലയിലെ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പ്രഖ്യാപനം വന്ന് ഒരു മാസത്തിന് ശേഷവും ബാങ്കുകളിലും എടിഎമ്മുകളിലും പണക്ഷാമം നേരിടുന്നത് പ്രതിസന്ധി മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

തീരുമാനം നടപ്പാക്കിയ രീതി നല്ലതായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം നഗരങ്ങളിലും പട്ടണങ്ങളിലും കുത്തനെ താണപ്പോള്‍ ഗ്രാമീണ മേഖലയില്‍ ഇക്കാര്യത്തില്‍ ചെറിയ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ നോട്ട് നിരോധനം ദരിദ്രരെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതെന്ന് ഗ്രാമീണ മേഖലയിലെ പകുതിയിലേറെ പേര്‍ അഭിപ്രായപ്പെടുന്നത് സര്‍ക്കാരിനെ വെട്ടിലാക്കും. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ തീരുമാനം പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു. 

This post was last modified on December 27, 2016 4:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment