ഇന്ത്യയെ ഞെട്ടിച്ച ധർമസ്ഥലയിലെ കൊലപാതക പരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ(എസ്ഐടി)
രൂപീകരിച്ച് കർണാടക സർക്കാർ. പാർട്ടിക്കകത്തും പുറത്തും നിന്നുള്ള വിവിധ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പി ഡോ. പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരായ റിക്രൂട്ട്മെന്റ് വിഭാഗം ഡി.ഐ.ജി എം.എൻ. അനുഛേദ്, സെൻട്രൽ ആംഡ് റിസർവ് ഡി.സി.പി സൗമ്യ ലത, ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി ജിതേന്ദ്ര കുമാർ ദയാമ എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങളെന്ന് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ജൂലൈ 17 ന് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സർക്കാരിനോട് ഒരു എസ്‌ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരും കേസിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല ഗൗഡ, മുൻ ശുചീകരണ തൊഴിലാളിയും കുടുംബവും ഭീഷണി നേരിടുന്നുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
48 കാരനായ മുൻ ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ധർമസ്ഥല പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ 211 എ വകുപ്പുചേർത്ത് 39/2025 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ലോക്കൽ പൊലീസിന്റെ അന്വേഷണം ഇഴയുന്ന സാഹചര്യത്തിൽ, കൂട്ടക്കൊല സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരാൻ എസ്.ഐ.ടി അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
കേസിൽ കൃത്യമായ അന്വേഷണമുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ലൈംഗികാത്രിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായെന്ന ധർമസ്ഥല മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെയാണ് ധർമസ്ഥല കേസ് മാധ്യമശ്രദ്ധയാകർഷിച്ചത്. ഈ മാസം ആദ്യമാണ് ശുചീകരണ തൊഴിലാളി ധർമസ്ഥല പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ നിർബന്ധിച്ചുവെന്നും പോലീസിനെ സമീപിക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
1995 മുതൽ 2014 വരെ നേത്രാവതി നദിയുടെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. 1998 മുതലാണ് അവിടെ വസ്ത്രമില്ലാത്ത സ്ത്രീകളുടെ മൃതദേഹങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം അവർ ആത്മഹത്യ ചെയ്തതാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ലൈംഗികാതിക്രമം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് വിവരം സൂപ്പർവൈസറെ അറിയിക്കുകയായിരുന്നു. എന്നാൽ സൂപ്പർവൈസർ ഇയാളെ മർദിക്കുകയും മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ ഉത്തരവിടുകയും ചെയ്തതായി യുവാവ് വെളിപ്പെടുത്തിയിരുന്നു.
Content Summary: Dharmasthala burial case; Karnataka govt appoints special investigation team
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.