കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാരക്കേസില്‍ വീണ്ടും ജനരോഷം ആളിക്കത്തിച്ചിരിക്കുകയാണ്. 2000 നും 2015 നും ഇടയിലുള്ള എല്ലാ അസ്വാഭാവിക മരണ രജിസ്റ്റര്‍ (UDR) എന്‍ട്രികളും ബെല്‍ത്തങ്ങാടി പോലീസ് ഇല്ലാതാക്കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാലയളവില്‍ ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പോലീസ് രേഖകളില്‍ പറയുന്നത്.
ഒരു യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിക്കുന്നത് കണ്ടെന്നാരോപിച്ച് ആര്‍ടിഐ പ്രവര്‍ത്തകന്‍ ജയന്ത് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഔദ്യോഗികമായി പരാതി നല്‍കി. നിയമപരമായ നടപടിക്രമങ്ങള്‍ മനഃപൂര്‍വ്വം ലംഘിക്കപ്പെട്ടുവെന്നും, നിരവധി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ വിഷയത്തില്‍ SIT ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോലീസ് നടപടികള്‍ അന്വേഷിക്കാന്‍ വിവരാവകാശ നിയമം (RTI) ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ജയന്ത്, നേരത്തെ ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായവരുടെ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെട്ടിരുന്നു. അതിന് പോലീസില്‍ നിന്ന് ലഭിച്ച മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു: അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍, ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയ എല്ലാ രേഖകളും ‘സാധാരണ ഭരണപരമായ ഉത്തരവുകള്‍’ പ്രകാരം നശിപ്പിച്ചുവെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
”ഓഗസ്റ്റ് 2-ന് ഞാന്‍ SIT-ക്ക് ഒരു പരാതി നല്‍കി. ഞാന്‍ നേരിട്ട് കണ്ട ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് പരാതി. അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാവരുടെയും പേരുവിവരങ്ങള്‍ ഞാന്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്. ആ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍, നിയമപരമായ എല്ലാ നടപടിക്രമങ്ങളും ലംഘിക്കപ്പെട്ടു. ഒരു നായയെ കുഴിച്ചിടുന്നതുപോലെയാണ് അവര്‍ ആ മൃതദേഹം മറവു ചെയ്തത്. ആ കാഴ്ച വര്‍ഷങ്ങളായി എന്നെ വേട്ടയാടുന്നു.” ജയന്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ്, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുകയാണെങ്കില്‍ താന്‍ സത്യം വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ആ നിമിഷം വന്നെത്തിയിരിക്കുന്നു, അതുകൊണ്ടാണ് ഞാന്‍ ഈ പരാതി നല്‍കിയത്. എന്നെ ആരും ഇതിന് പ്രേരിപ്പിക്കുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല.” ജയന്ത് പറയുന്നു.
”ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, കാണാതായവരുടെ പരാതികളുടെ രേഖകളും ചിത്രങ്ങളും ആവശ്യപ്പെട്ട് ഞാന്‍ ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കാണാതായവരുടെ രേഖകള്‍ നശിപ്പിച്ചുവെന്നാണ് പോലീസ് മറുപടി നല്‍കിയത്. ഈ ഡിജിറ്റല്‍ യുഗത്തില്‍, വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാതെ എങ്ങനെ നശിപ്പിക്കാന്‍ കഴിയും?”
”എല്ലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍, രേഖകള്‍ നശിപ്പിച്ച സ്ഥിതിക്ക് സര്‍ക്കാര്‍ എങ്ങനെയാണ് അവ തിരിച്ചറിയുക? ഇതിന് പിന്നില്‍ ആരൊക്കെയാണ്? ആരാണ് ഇതിനെ സ്വാധീനിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നത്? കമ്പ്യൂട്ടര്‍ ബാക്കപ്പുകള്‍ ഉള്ളപ്പോള്‍, എല്ലാം നശിപ്പിച്ചുവെന്ന് അവര്‍ക്ക് എങ്ങനെ അവകാശപ്പെടാന്‍ കഴിയും? ഇതെല്ലാം സമഗ്രമായി അന്വേഷിക്കണം” ജയന്ത് കൂട്ടിച്ചേര്‍ത്തു.
2000 നും 2015 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത അജ്ഞാത മരണക്കേസുകളുടെ പ്രധാന രേഖകള്‍ നശിപ്പിച്ചുവെന്ന മറുപടിക്ക് പിന്നാലെ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി പോലീസ് രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. ഇതോടെ രേഖകള്‍ നശിപ്പിച്ചത് വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.
1998 നും 2014 നും ഇടയില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍, സംസ്‌കരിക്കാന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് വിസില്‍ബ്ലോവര്‍ പറയുന്നു. അവരില്‍ പലരുടെയും ശരീരത്തില്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിക്കുന്നു. Dharmasthala; The Right to Information documents is shocking
Content Summary: Dharmasthala; The Right to Information documents is shocking
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.