June 13, 2026 |
Share on

‘ഗുജറാത്തിലെ ബിജെപിക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തപ്പോള്‍ നിങ്ങള്‍ വാര്‍ത്ത കൊടുത്തോ?’

ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവിന്റെ ചോദ്യം കേട്ട് വിക്കിപ്പോയത്‌ ആജ്തക് റിപ്പോര്‍ട്ടര്‍ രാഹുല്‍ കന്‍വാലായിരുന്നു

‘ഗുജറാത്തിലെ കച്ചില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ 30-35 സ്ത്രീകളെ തടങ്കലില്‍ പാര്‍പ്പിച്ച് കൂട്ടബലാല്‍സംഗം ചെയ്തപ്പോള്‍ നിങ്ങള്‍ വാര്‍ത്ത കൊടുത്തോ? നിങ്ങളുടെ എത്ര പ്രധാന സമയമാണ് അതിനുവേണ്ടി മാറ്റി വെച്ചത്?’ ചോദ്യം കേട്ട് ആജ്തക് റിപ്പോര്‍ട്ടര്‍ രാഹുല്‍ കന്‍വാല്‍ വിക്കിപ്പോയി. ചോദിച്ചത് മറ്റാരുമല്ല, നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ്. രാഹുല്‍ കന്‍വാല്‍ നിശബ്ദനാകാന്‍ കാരണമുണ്ട്. അദ്ദേഹത്തിന്റെ ആജ് തക് ഉള്‍പ്പെടെയുള്ള ഒരു ദേശീയ ചാനലും സംഭവത്തിന് വലിയ പ്രാധാന്യം കൊടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ നിരന്തരമായി ഉന്നയിക്കുന്ന ഉത്തര്‍ പ്രദേശിലെ ക്രമസമാധാന പ്രശ്‌നത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും ചോദിച്ചാണ് കന്‍വാല്‍ പുലിവാല്‍ പിടിച്ചത്.

കച്ച് ജില്ലയിലെ നാലിയ പട്ടണത്തില്‍ ഇരയെ കൂട്ട ബലാല്‍സംഗം ചെയ്ത ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഗുജറാത്ത് കൂട്ടബലാല്‍സംഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. വിവിധ സമയങ്ങളിലായി തന്നെ ഒമ്പത് പേരെങ്കിലും ബലാല്‍സംഗം ചെയ്യുകയും പിന്നീട് അതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി 24 കാരി എഫ്‌ഐആറില്‍ ആരോപിക്കുന്നു.

ആരോപണവിധേയര്‍ കച്ചില്‍ പെണ്‍ വാണിഭം നടത്തുന്നവരാണെന്നും ഇരകളുടെ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ചശേഷം അതുകാണിച്ച് ഭീഷണിപ്പെടുത്തി അന്യപുരുഷന്മാരുമായി ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്നും പെണ്‍കുട്ടി ആരോപിച്ചു. നാലിയ സെക്‌സ് റാക്കറ്റ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തുമെന്ന് പ്രതിപക്ഷം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×