May 20, 2025 |

ഇന്ത്യയ്ക്ക് പ്രത്യേകാനുകൂല്യമില്ല, കാനഡയേയും മെക്സിക്കോയേയും ഒഴിവാക്കി ട്രംപിന്റെ അധിക തീരുവ പട്ടിക പുറത്തിറങ്ങി

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന്‌ ട്രംപ്

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഇറക്കുമതി തീരുവ ചുമത്തുന്നതില്‍ പ്രതിഷേധിച്ച് എല്ലാ രാജ്യങ്ങളുടേയും ഉത്പന്നങ്ങള്‍ക്ക് ചുരുങ്ങിയത് പത്ത് ശതമാനമെങ്കിലും തീരുവ ചുമത്താനുള്ള യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യ ഇതില്‍ പ്രത്യേക ആനുകൂല്യം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ലഭിച്ചില്ല. ചൈനയടക്കം സകല രാജ്യങ്ങള്‍ക്കും അവര്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്നതിന്റെ ഏകദേശം പകുതിയോളമാണ് തിരിച്ചടി തീരുവയായി തീരുമാനിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഏറ്റവും കലഹിച്ചിട്ടുള്ള അയല്‍ രാജ്യങ്ങളായ കാനഡയുടേയും മെക്‌സിക്കോയുടേയും പേരുകളില്ല.Donald trump additional tariff list released 

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 52 ശതമാനം തീരുവ ഇന്ത്യ ഏര്‍പ്പെടുത്തുന്നതിനാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവ ഏര്‍പ്പെടുത്തുന്നുവെന്ന് ട്രംപ് പ്രഖ്യാപിച്ചു. ‘ഇന്ത്യന്‍ പ്രധാനമന്ത്രി അടുത്ത ദിവസങ്ങളില്‍ ഇവിടെ വന്നിരുന്നു. അദ്ദേഹം എന്റെ വലിയ സുഹൃത്താണ്. പക്ഷേ ഞാനദ്ദേഹത്തോട് പറഞ്ഞു-‘താങ്കളെന്റെ സുഹൃത്താണ്. പക്ഷേ നിങ്ങള്‍ ഞങ്ങളോട് മര്യാദയ്ക്കല്ല പെരുമാറുന്നത്’-അവര്‍ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് 52 ശതമാനമാണ് തീരുവ ഏര്‍പ്പെടുത്തുന്നത്. നമ്മളോ എത്രയോ വര്‍ഷങ്ങളായി ഒരു തീരുവയും ഇല്ലാതെ അവരുടെ ഇറക്കുമതി തുടരാന്‍ അനുവദിക്കുന്നു.’ എന്നാല്‍ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ എതിരാളികളായ ചൈനീസ്, വിയറ്റ്‌നാമീസ് ഉത്പന്നങ്ങള്‍ക്ക് കൂടിയ നികുതി ഉള്ളത് ഇന്ത്യയ്ക്ക് ചിലപ്പോള്‍ ഗുണം ചെയ്തേക്കാം എന്ന പ്രതീക്ഷ രാജ്യത്തിനുണ്ട്.

ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 67 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനവും 90 ശതമാനം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഉള്ള വിയറ്റ്നാമിന്റെ ഉത്പന്നങ്ങള്‍ക്ക് 46 ശതമാനവും അമേരിക്ക നികുതി ഏര്‍പ്പെടുത്തി. ഈ രണ്ട് നികുതിയും അമേരിക്കയില്‍ വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ്, വിയറ്റ്നാമീസ് ഉത്പന്നങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യമാണ് അമേരിക്ക. ഇന്തോനേഷ്യയ്ക്ക് 32 ശതമാനം, കംബോഡിയയ്ക്ക് 49 ശതമാനം, ശ്രീലങ്കയ്ക്കും മിയ്യാമെറിനും 44 ശതമാനം, തായ്വാന് 32, തായ്ലാന്‍ഡിന് 36, ബംഗ്ലാദേശില് 37, പാകിസ്താന് 29, ജപ്പാന് 24, സൗത്ത് കൊറിയയ്ക്ക് 25 ശതമാനം എന്നിങ്ങനെയാണ് വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ചുമത്തപ്പെട്ട നികുതി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനം നികുതി മാത്രം ചുമത്തുന്ന യു.കെ, ബ്രസീല്‍, ചിലി, ഓസ്ട്രേലിയ, ടര്‍ക്കി, കൊളംമ്പിയ, പെറു, യു.എ.ഇ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും 10 ശതമാനം എന്നതാണ് പുതിയ കണക്ക്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും സസ്യഎണ്ണ, ആപ്പിളുകള്‍, ചോളം, മോട്ടോര്‍ സൈക്കിളുകള്‍, വാഹനങ്ങള്‍, പൂക്കള്‍, കോഫീ, റബ്ബര്‍, ഉണക്കമുന്തിരി, വാള്‍നട്ട്, മദ്യം എന്നിവയ്ക്ക് ഇന്ത്യ അമിതമായി തീരുവ ഈടാക്കുന്നുവെന്ന് യു.എസ് റ്റി.ആര്‍ അഥവാ അമേരിക്കയുടെ വിദേശവ്യാപാര സമിതി കുറ്റപ്പെടുത്തിയിരുന്നു.Donald trump additional tariff list released 

Content Summary: Donald trump additional tariff list released 

Leave a Reply

Your email address will not be published. Required fields are marked *

×