June 26, 2026 |
Share on

ക്യൂബയെ ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് ട്രംപ്‌

ക്യൂബയുടെ നിലവിലെ അവസ്ഥയില്‍ അമേരിക്കയുടെ സഹായം അവര്‍ക്ക് വേണമെന്നാണ് ട്രംപ് പറയുന്നത്‌

ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കാന്‍ പദ്ധതിയിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി ലാറ്റിനമേരിക്കന്‍ രാഷ്ട്രീയത്തെ കലക്കി മറിച്ചതിനു പിന്നാലെയാണ് ഒരു പ്രധാന രാജ്യമായ ക്യൂബയെയും ബാധിക്കുന്ന ട്രംപിന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്. ടെക്‌സസിലെ പ്രചാരണ പരിപാടിക്കായി വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോട് സൂചിപ്പിച്ചത്.

ക്യൂബന്‍ സര്‍ക്കാര്‍ നിലവില്‍ വലിയ പ്രതിസന്ധിയിലാണെന്നും അവര്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ട്രംപ് പറഞ്ഞു. ക്യൂബയുടെ പക്കല്‍ ഇപ്പോള്‍ പണമോ മറ്റ് മാര്‍ഗങ്ങളോ ഇല്ലെന്നും ഒരുപക്ഷേ തങ്ങള്‍ ആ രാജ്യത്തെ ഏറ്റെടുത്തേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരീബിയന്‍ നേതാക്കളുടെ ഉച്ചകോടിയായ ‘കാരിക്കോമിനിടെ’ റൗള്‍ കാസ്‌ട്രോയുടെ കൊച്ചുമകന്‍ റൗള്‍ ഗില്ലെര്‍മോ റോഡ്രിഗസ് കാസ്‌ട്രോയുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ക്യൂബയുടെ സഖ്യകക്ഷിയായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോയതോടെയാണ് മേഖലയില്‍ സമ്മര്‍ദ്ദം മുറുകിയത്. മഡുറോയുടെ ഡെപ്യൂട്ടി ആയിരുന്ന ഡെല്‍സി റോഡ്രിഗസ് ഇപ്പോള്‍ വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുകയും വിദേശ കമ്പനികള്‍ക്കായി എണ്ണശേഖരം തുറന്നുകൊടുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ക്യൂബയിലേക്കുള്ള എണ്ണ വിതരണം വെനസ്വേല നിര്‍ത്തിവച്ചു. ഇതിനുപുറമെ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം കൂടി വന്നതോടെ ക്യൂബന്‍ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകര്‍ന്നു.

അമേരിക്കയിലെ ക്യൂബന്‍ പ്രവാസികള്‍ക്ക് ഈ നീക്കം വലിയ ആശ്വാസമാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അമേരിക്കയുടെ ഈ ‘ഏറ്റെടുക്കല്‍’ ഭാഷ ക്യൂബന്‍ ജനതയ്ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. 1959-ലെ ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന കാരണം അമേരിക്കയുടെ സാമ്പത്തിക അധിനിവേശമായിരുന്നു എന്നതാണ് ഇതിന് കാരണം. ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും പരമാധികാരത്തെ ബഹുമാനിക്കണമെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ക്യൂബയില്‍ വലിയൊരു രാഷ്ട്രീയ മാറ്റത്തിനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വെനസ്വേലയിലേതിന് സമാനമായി, നിലവിലെ ഭരണകൂടത്തിലെ പ്രമുഖരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു സാമ്പത്തിക ഉടമ്പടിക്കാണ് ട്രംപ് ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്. ഇതേസമയം തന്നെ, ഫ്‌ലോറിഡയില്‍ നിന്നുള്ള ഒരു വിഭാഗം സായുധ സംഘം ബോട്ട് മാര്‍ഗ്ഗം ക്യൂബയില്‍ ഇറങ്ങാന്‍ ശ്രമിച്ചത് കടലില്‍ വെടിവയ്പ്പിന് കാരണമായി. ഈ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങള്‍ ക്യൂബന്‍ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

Content Summary: Donald Trump suggested US could carry out a friendly takeover of Cuba

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×