അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ നടക്കുക,പ്രതികൂല കാലാവസ്ഥയാണ് കാരണം. ട്രംപിൻ്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പരിപാടിയിൽ പങ്കെടുക്കുക.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ചൈന സന്ദർശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം, സ്ഥാനാരോഹണത്തിന് മുൻപ് ട്രംപ് വാഷിംഗ്ടണിൽ റാലി നടത്തിയിരുന്നു. താൻ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേൽ- ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ന് അധികാരമേറ്റെടുത്തു കഴിഞ്ഞാൽ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ് അഗ്നി ബാധ പ്രദേശങ്ങൾ സന്ദർശിക്കും. ബൈഡൻ സർക്കാരിന്റെ നിരവധി നിയമങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴി പിൻവലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കുമെന്നാണ് കരുതുന്നത്.
ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. തിങ്കളാഴ്ച്ച നടക്കുന്ന ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡൻ്റിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന് പകരം ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്. ഇതാദ്യമായാണ് ഒരു മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാൻ തീരുമാനിച്ചത്.
content summary; donald trump will be inaugurated as the 47th president of the united states today