May 22, 2025 |

‘വംശ വെറി വിളമ്പി അങ്കിൾ ട്രംപ് ‘

അമ്മാവനെ തുറന്നു കാണിക്കുന്ന പുസ്തകവുമായി മരുമക്കൾ

”അന്ന് അദ്ദേഹത്തിന്റെ കാറിൽ പോറൽ വീണിരുന്നു, അത് കറുത്ത വംശജർ ചെയ്തതാണെന്ന് അദ്ദേഹം ആരോപിച്ചു, തെളിവുകളില്ലാതിരുന്നിട്ട് പോലും.” മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വംശീയ അധിക്ഷേപം ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ അനന്തരവനും മേരി ട്രംപിൻ്റെ മൂത്ത സഹോദരനുമായ ഫ്രെഡ് സി ട്രംപ് മൂന്നാമൻ. ഫ്രഡിന്റെ പുതിയ പുസ്തകത്തിലാണ് ഈ വിവാദ പരാമർശമുള്ളത്. ട്രംപിന് നേരെ മേരിയും തന്റെ പുസ്തകത്തിൽ സമാന ആരോപണം നടത്തിയിട്ടുണ്ട്.Donald Trump racist views

അമേരിക്കൻ തെരഞ്ഞെടുപ്പിൽ രാജ്യത്തിനകത്ത് നിന്ന്, ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയെക്കാൾ വലിയ ജനപിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഡൊണാൾഡ് ട്രംപ്.  റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും ഇറുകിയ കാഴ്ചപ്പാടുകളിൽ നിന്ന് മാറി വൈവിധ്യങ്ങളെ ഉൾകൊള്ളുന്നവരാണെന്ന പ്രതിച്ഛായയും പാർട്ടി സൃഷ്ടിക്കുന്നുണ്ട്. അതിനിടയിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവും സിഖ് വംശജയുമായ ഹർമീത് ധില്ലൻ സിഖ് മത പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് വംശീയ അധിക്ഷേപം നടത്തിയെന്ന  വെളിപ്പെടുത്തലുമായി അനന്തരവൻ  രംഗത്തെത്തിയിരിക്കുന്നത് .

ഫ്രെഡ് സി ട്രംപ് എഴുതിയ ‘ഓൾ ഇൻ ദി ഫാമിലി: ദി ട്രംപ്സ് ആൻഡ് ഹൗ വി ഗോട്ട് ദിസ് വെ’ എന്ന പുസ്തകത്തിലാണ് അമ്മാവന്റെ വംശ വെറി അദ്ദേഹം ഓർത്തെടുക്കുന്നത്. അടുത്തയാഴ്ച്ച അമേരിക്കയിൽ വച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുക. ” നിഗേഴ്സ്, (കറുത്തവർഗ്ഗക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്താനുപയോഗിക്കുന്ന പദം) എന്ന് അദ്ദേഹം വെറുപ്പോടെ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. നിഗേഴ്സ് എന്താണ് ചെയ്തതെന്ന് നോക്കൂ, എന്നാണ് അദ്ദേഹം പറഞ്ഞത്.” അമ്മാവൻ്റെ വംശീയ പരാമർശത്തെ എഴുത്തുകാരൻ വിവരിക്കുന്നു. ട്രംപ് രണ്ടാമൂഴത്തിനായുള്ള തെരഞ്ഞെടുപ്പ് പോരാട്ടം നടത്തുന്നതിനിടയിലാണ് പുസ്തകം ഇറങ്ങുന്നത്. ബിസിനസ്സിലും, രാഷ്ട്രീയത്തിലുമായി നീണ്ടുകിടക്കുന്ന ട്രംപിന്റെ കരിയറിലുടനീളം  വംശീയതയുടെ ആരോപണം അദേഹം നേരിട്ടിട്ടുണ്ട്.

ദി അപ്രൻ്റീസ് എന്ന ടിവി ഷോയിൽ ട്രംപ് എൻ-വേഡ് (കറുത്തവർഗ്ഗക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്താനുപയോഗിക്കുന്ന പദം) ഉപയോഗിക്കുന്ന ഒരു വീഡിയോ ടേപ്പ് ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. പക്ഷേ ടേപ്പ് ഇതുവരെയും പുറത്തുവന്നിട്ടില്ല. കറുത്ത വർഗക്കാരിയായ ഒമറോസ മണിഗോൾട്ട്, താൻ അത്തരമൊരു ടേപ്പ് കണ്ടതായി അവകാശപ്പെടുന്നു, എന്നാൽ ട്രംപ് അത് നിഷേധിച്ചിരുന്നു. കൂടാതെ ട്രംപ് തന്റെ വൈറ്റ് ഹൗസിലെ നാല് വർഷക്കാലവും, നിലവിൽ നടക്കുന്ന മൂന്നാം പ്രസിഡൻഷ്യൽ കാമ്പെയ്‌നിലും, പലപ്പോഴും വംശീയ ഭാഷ ഉപയോഗിക്കുകയും, ആരോപണങ്ങൾ നേരിടുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഈ ആരോപണങ്ങളെല്ലാം ട്രംപ് ശക്തമായി നിഷേധിക്കുന്നു.

പുസ്തകത്തിൽ ഫ്രെഡ് സി ട്രംപ് മൂന്നാമൻ ന്യൂയോർക്കിലെ ക്വീൻസിലുള്ള തൻ്റെ മുത്തശ്ശിയുടെ വീട്ടിൽ 1970-കളുടെ തുടക്കത്തിൽ നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്.” എന്നത്തേയും പോലെ അതൊരു സാധാരണ ഉച്ച നേരമായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞതും അമ്മാവൻ എത്തി അദ്ദേഹം വളരെ ദേഷ്യത്തിലായിരുന്നു”. ഫ്രെഡ് എഴുതുന്നു. ”അമ്മാവൻ തൻ്റെ കൊട്ടിലൺ വൈറ്റ് കാഡിലാക് എൽഡൊറാഡോ കൺവേർട്ടബിൾ (കാർ) കാണിച്ചു തന്നു. കാറിൻ്റെ ക്യാൻവാസ് ടോപ്പിൽ രണ്ടടി നീളമുള്ള വലിയ ഒരു പോറലും മറ്റൊരു ചെറിയ പോറലും ഉണ്ടായിരുന്നു. അദ്ദേഹം ആക്രോശിച്ചു കൊണ്ട് പറഞ്ഞു ‘നിഗേഴ്സ് ചെയ്തത് നോക്കൂ. അതൊരു മോശം വാക്കാണെന്ന് എനിക്കറിയാമായിരുന്നു.” തൻ്റെ കാറിന് കേടുപാടുകൾ വരുത്തിയത് ആരാണെന്ന് അമ്മാവൻ കണ്ടില്ലെന്ന് ട്രംപ് മൂന്നാമൻ എഴുതുന്നു. പകരം, ഇത് കറുത്തവർഗ്ഗക്കാരാൽ സംഭവിച്ചതാണെന്ന് അദ്ദേഹം ഊഹിക്കുകയായിരുന്നു.

വൻകിട കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകാരായ ട്രംപ് കുടുംബത്തിൽ വളർന്നുവരുന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതുന്ന ആദ്യത്തെ ആളല്ല ഫ്രെഡ്. ഫ്രെഡ് സി ട്രംപ് മൂന്നാമനും ന്യൂയോർക്കിലെ പ്രശസ്തനായ റിയൽ എസ്റ്റേറ്റ് എക്സിക്യൂട്ടീവാണ്. 2020-ൽ ഫ്രെഡ് സി ട്രംപ് മൂന്നാമൻ്റെ സഹോദരി മേരി ട്രംപ് “ടൂ മച്ച് ആൻഡ് നെവർ ഇനഫ്” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്റെ പ്രചരണ വേളയിൽ, തൻ്റെ അമ്മാവൻ കൃത്യമായി വംശീയവാദം പറയുന്ന ആളാണെന്നും, അദ്ദേഹം അത്തരം പരാമർശങ്ങൾ ഉപയോഗിക്കുന്നത് താൻ കേട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

തൻ്റെയും ഫ്രെഡ് മൂന്നാമൻ്റെ പിതാവായ ഫ്രെഡ് ട്രംപ് ജൂനിയറിൻ്റെ ദുഃഖകരമായ ജീവിതത്തെക്കുറിച്ചും നേരത്തെയുള്ള മരണത്തെക്കുറിച്ചും മേരി ട്രംപ് ഈ വർഷം മറ്റൊരു ഓർമ്മക്കുറിപ്പ് പുറത്തിറക്കും. ഫ്രെഡ് ട്രംപ് സീനിയർ മരിച്ചപ്പോൾ, ട്രംപ് മൂന്നാമനെയും സഹോദരിയെയും അവരുടെ അമ്മാവന്മാരും അമ്മായിമാരും അനന്തരാവകാശികളാക്കിയില്ലെങ്കിലും, പിന്നീട് അവർ ഒത്തുതീർപ്പിലെത്തി. 2020 ൽ, മേരി ട്രംപ് അവളുടെ ഓർമ്മക്കുറിപ്പ് പുറത്തിറക്കുകയും ഡൊണാൾഡ് ട്രംപ് അത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ജൂണിൽ, സൈമൺ & ഷസ്റ്റർ ബുക്ക്സ്, ട്രംപ് മൂന്നാമൻ്റെ പുസ്തകം, കുടുംബത്തിൻ്റെ ഇരുണ്ട വശങ്ങളിലേക്ക് വെളിച്ചം വീശുന്ന കഥകൾ നിറഞ്ഞതാണെന്ന് വെളിപ്പെടുത്തിയിരുന്നു.

1973-ൽ, ഫ്രെഡ് ട്രംപ് സീനിയർ, ഡൊണാൾഡ് ട്രംപ്, അവരുടെ കമ്പനി എന്നിവർക്ക് എതിരെ  വംശീയ വിവേചനം കാണിച്ചതിന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് കേസെടുത്തിരുന്നു. അവരുടെ കമ്പനിക്കും ഡൊണാൾഡ് ട്രംപിനും ബുദ്ധിമുട്ടുള്ള സമയമായിരുന്നു ഇതെന്ന് ഫ്രെഡ് പറയുന്നു. കമ്പനിക്ക് നേരെ വംശീയതയുടെ ആരോപണങ്ങൾ ഉയർന്നതായും അദ്ദേഹം പരാമർശിക്കുന്നു. എന്നാൽ കേസ് ഒത്തുതീർപ്പാക്കി.

Content summary; Donald Trump’s nephew revealed Trump’s racist outburst in a new bookDonald Trump racist views

Leave a Reply

Your email address will not be published. Required fields are marked *

×