ഇലക്ഷൻ കമ്മീഷൻ വോട്ടർമാരുടെ വ്യക്തിപരമായ വിവരങ്ങൾ അടങ്ങുന്ന ഡാറ്റ ബേസ് പുറത്തുവിട്ടതായി കണ്ടെത്തൽ. റിപ്പോർട്ടേവ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. വനിതാ വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ വീഡിയോ റെക്കോർഡിംഗുകൾ പുറത്തുവിടില്ല എന്നാണ് അടുത്തിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞത്. ഡാറ്റാ കൈമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ ചോദ്യത്തിന്, കമ്മീഷൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ഇന്ത്യയിലെ വോട്ടർപട്ടികയുടെ ചുമതല വഹിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ വോട്ടർമാരുടെ ജനസംഖ്യാപരമായ വിവരങ്ങൾ, ഫോട്ടോകൾ, വിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള ഒരു ഡാറ്റാബേസ് സൂക്ഷിക്കുന്നുണ്ട്. ഈ വിവരങ്ങൾ സുതാര്യവും കാര്യക്ഷമവുമായി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്.
2019 നവംബറിൽ തെലങ്കാന സർക്കാർ, പെൻഷൻ ലഭിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും പരിശോധിക്കുന്നതിനായി ‘പെൻഷണർ ലൈവ് വെരിഫിക്കേഷൻ സിസ്റ്റം’ എന്ന ഒരു സോഫ്റ്റ്‌വെയർ ആരംഭിച്ചിരുന്നു. ഈ സോഫ്റ്റ്‌വെയർ ഉണ്ടാക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, ടെസ്റ്റ് ചെയ്യാനുമായി സ്വകാര്യ കമ്പനികളുമായി കരാർ ഒപ്പിട്ടു. ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ, സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട ഒരു പ്രോജക്ടിനായി ഒരു സംസ്ഥാന സർക്കാരുമായി അതിന്റെ വോട്ടർ ഡാറ്റാബേസ് പങ്കുവെച്ച ആദ്യത്തെ സംഭവമാണിത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് നിബന്ധനകളിലാണ് ഈ വിവരങ്ങൾ മൂന്നാം കക്ഷിയുമായി പങ്കുവെച്ചതെന്ന് വ്യക്തമല്ല.
വിവരാവകാശ പ്രവർത്തകനായ എസ്.ക്യു. മസൂദ് തെലങ്കാന ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഡിപ്പാർട്ട്‌മെന്റിന് നൽകിയ അപേക്ഷയിലൂടെ ലഭിച്ച വിവരങ്ങളിൽ പറയുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള പോസിഡെക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടെക് കമ്പനിയുമായാണ് പെൻഷൻ വെരിഫിക്കേഷൻ സിസ്റ്റത്തിനായി കരാർ ഒപ്പു വച്ചത്. മസൂദിന്റെ അപേക്ഷയ്ക്ക് മറുപടിയായി ലഭിച്ച രേഖകളിൽ പോസിഡെക്സ് നൽകിയ ബില്ലിന്റെ വിവരങ്ങളുണ്ട്.
പോസിഡെക്സ് കമ്പനി നാല് വെബ് സേവനങ്ങൾ വികസിപ്പിക്കുകയും അവ T-App, ഇലക്ഷൻ ഡിപ്പാർട്ട്‌മെന്റ് (EPIC ഡാറ്റ), പെൻഷൻ ഡിപ്പാർട്ട്‌മെന്റ് ഡാറ്റ എന്നിവയുമായി സംയോജിപ്പിക്കുകയുമാണ് ചെയ്തത്. ഇവിടെ EPIC ഡാറ്റ എന്നത്, തിരഞ്ഞെടുപ്പ് കമ്മീഷൻ കൈകാര്യം ചെയ്യുന്ന ഇലക്ഷൻ ഫോട്ടോ ഐഡന്റിറ്റി കാർഡ് വിവരങ്ങളാണ്. തെലങ്കാന സർക്കാർ പെൻഷൻകാരുടെ വിവരങ്ങൾ തത്സമയം പരിശോധിക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് T-App.
തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഡാറ്റാബേസ് ഒരു സംസ്ഥാന സർക്കാരുമായും സ്വകാര്യ സ്ഥാപനങ്ങളുമായും പങ്കുവെച്ചുവെന്നാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാർ പിന്നീട് ഈ പ്രക്രിയയ്ക്ക് റിയൽ-ടൈം ഡാറ്റാ ഓതന്റിക്കേഷൻ (RTDAI) എന്ന് പേര് നൽകി. പെൻഷൻ ഗുണഭോക്താക്കൾ തങ്ങളുടെ ഐഡന്റിറ്റിയും ജീവിച്ചിരിപ്പുണ്ടോയെന്നും തെളിയിക്കുന്നതിനായി സെൽഫികൾ അപ്‌ലോഡ് ചെയ്യണമായിരുന്നു.
വോട്ടർമാരുടെ വിവരങ്ങൾ ഏത് വ്യവസ്ഥയിലാണ് ലഭിച്ചതെന്ന് അറിയാനായി റിപ്പോർട്ടേഴ്‌സ് കളക്ടീവ് പോസിഡെക്സുമായി ബന്ധപ്പെട്ടു. എന്നാൽ കമ്പനിയിലെ രണ്ട് ഉദ്യോഗസ്ഥർ നൽകിയത് പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ്. പോസിഡെക്സിന്റെ മാനേജിംഗ് ഡയറക്ടറും മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഓഫീസറുമായ ജി.ടി. വെങ്കിടേശ്വർ റാവു പറഞ്ഞത്, “ഈ പദ്ധതി രൂപകൽപ്പന ചെയ്തതും ഉടമസ്ഥാവകാശം ഉള്ളതും തെലങ്കാന സർക്കാരിനാണ്. ആപ്ലിക്കേഷന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ ഡാറ്റാസെറ്റുകളും അതിൻ്റെ ഉപയോഗത്തിനുള്ള അനുമതിയും തീരുമാനിക്കുന്നത് തെലങ്കാന സർക്കാരാണ്. ആപ്ലിക്കേഷൻ സർക്കാരിന്റെ ഡാറ്റാ സെന്ററിലാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങൾക്ക് ഡാറ്റാ ആക്സസ് ഇല്ല എന്നുമാണ്.
എന്നാൽ, പോസിഡെക്സിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വെങ്കട്ട് റെഡ്ഡി ഇതിനു വിരുദ്ധമായി, എനിക്കറിയാവുന്നിടത്തോളം, ആപ്ലിക്കേഷൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കുന്നില്ലെന്നും ആപ്പ് തെലങ്കാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്, അത് നിർമ്മിച്ചത് ഞങ്ങളല്ല, മറ്റൊരു കമ്പനിയാണെന്നും പറഞ്ഞു
എന്നാൽ, ഈ വാദങ്ങളെല്ലാം പോസിഡെക്സിന്റെ തന്നെ ഇൻവോയ്സ് രേഖകൾക്ക് വിരുദ്ധമാണ്. പോസിഡെക്സിന്റെ വാദം തെറ്റാണെന്ന് തെലങ്കാന സർക്കാരിന്റെ 2023ലെ പ്രവർത്തന രേഖ വ്യക്തമാക്കുന്നു. 2020ൽ, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ പത്ത് പോളിംഗ് ബൂത്തുകളിൽ വോട്ടർമാരെ ഫേഷ്യൽ ഓതന്റിക്കേഷൻ നടത്താൻ RTDAI ഉപയോഗിച്ചു. ഇതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ഐഡികളിൽ നിന്നുള്ള ഫോട്ടോകളും മറ്റ് വ്യക്തിപരമായ വിവരങ്ങളും ഉൾപ്പെടുത്തിയ ഒരു ഡാറ്റാബേസാണ് ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ എപ്പോഴാണ് തെലങ്കാന സർക്കാരുമായി വോട്ടർ ഡാറ്റാബേസ് പങ്കുവെച്ച് തുടങ്ങിയതെന്നോ അല്ലെങ്കിൽ ഈ ഡാറ്റാ കൈമാറ്റം ഇപ്പോഴും തുടരുന്നുണ്ടോയെന്നോ വ്യക്തമല്ല.
Also Read; ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി?
content summary: The Election Commission provided voter data, including photographs, to a state government and private companies
This post was last modified on September 19, 2025 12:17 pm
Leave a Comment