വയനാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാനുവിന്റെ കൂടെയുണ്ടായിരുന്ന ഭാര്യയെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. മാനുവും ഭാര്യയും കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുന്ന വഴിയായിരുന്നു സംഭവം. ഇന്ന് രാവിലെ വനത്തിനോട് ചേർന്ന് വയലിലാണ് മാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മാനുവിന്റെ ഭാര്യക്കായി നാട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. സ്ഥിരമായി വന്യമൃഗശല്യമുണ്ടാകുന്ന ഇടമാണ് നൂൽപ്പുഴ. തുടർച്ചയായ ആക്രമണങ്ങൾ തടയാൻ അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ വിമർശനം.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. അരുവിയിൽ കുളിക്കാനായി പോയ സോഫിയയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Summary: elephant attack in Wayanad has left one man dead, and his wife is reported missing
elephant attack Wayanad