ബിജെപി മുന്‍ വക്താവ് ഹൈക്കോടതി ജഡ്ജി; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം

ബിജെപിയുടെ അവകാശവാദം, ആരതി സാതേ 2024 ല്‍ പാര്‍ട്ടി സ്ഥാനങ്ങളും ബിജെപിയുടെ പ്രാഥമികാംഗത്വവും രാജിവച്ചിരുന്നു എന്നാണ്

ബിജെപി മുന്‍ വക്താവ് അഡ്വ. ആരതി സാതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി സുപ്രിം കോടതി കൊളീജയം നിര്‍ദേശിച്ചത് മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയവിവാദത്തിന് കാരണമായിരിക്കുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ നിശിത വിമര്‍ശനമാണ് ഈ വിഷയത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. അഡ്വ. ആരതിയുടെ മുന്‍ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ഈ നിയമനത്തെ ചോദ്യം ചെയ്യുന്നത്. 2023 മുതല്‍ 2024 വരെ ആരതി ബിജെപി വക്താവായിരുന്നു എന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. അതേസമയം ബിജെപിയുടെ അവകാശവാദം, ആരതി സാതേ 2024 ല്‍ പാര്‍ട്ടി സ്ഥാനങ്ങളും ബിജെപിയുടെ പ്രാഥമികാംഗത്വവും രാജിവച്ചിരുന്നു എന്നാണ്.

നിയമജ്ഞരുടെ കുടുംബത്തില്‍ നിന്നാണ് ആരതി സേതേയുടെ വരവും. അവരുടെ പിതാവ് മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അദ്ദേഹവും രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നാണ് ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകാരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നികുതി തര്‍ക്കങ്ങള്‍, സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി), സെബി എന്നിവയ്ക്ക് മുമ്പിലുള്ള കേസുകള്‍, അതുപോലെ വിവാഹ സംബന്ധമായ കേസുകളും സാതേ കൈകാര്യം ചെയ്തിരുന്നുവെന്നും ദേശീയ മാധ്യമം പറയുന്നു.

ഇത് നാണക്കേടിന്റെ പാരമ്യതയാണെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി എക്‌സില്‍ പങ്കുവച്ച പ്രസ്താവനയില്‍ ആഞ്ഞടിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യം, ബിജെപി വക്താക്കളെ ജഡ്ജിമാരായി തിരഞ്ഞെടുക്കുന്നു. ജനാധിപത്യത്തെ ക്രൂരമായി പരിഹസിക്കാന്‍ ബിജെപി പരസ്യമായി തുടങ്ങിയിരിക്കുന്നു.’; കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനമാണിത്.

എന്‍സിപി ശരദ് പവാര്‍ വിഭാഗവും രൂക്ഷമായ ഭാഷയിലാണ് ആരതിയുടെ നിയമനത്തെ ചോദ്യം ചെയ്യുന്നത്. ആരതി സാതേ മുംബൈ ബിജെപിയുടെ വക്താവായി നിയമിതയായതുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോ അവരുടെ നിലവില്‍ പ്രവര്‍ത്തനരഹിതമായ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ പങ്കുവച്ചിരുന്നു. ആ ഫോട്ടോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് എന്‍സിപി(ശരദ് പവാര്‍) നേതാവ് രോഹിത് പവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ‘പൊതു വേദിയില്‍ നിന്ന് ഭരണകക്ഷിക്കുവേണ്ടി വാദിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിച്ചത് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ്. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജഡ്ജിയാകാനുള്ള യോഗ്യത മാത്രം കൈവശം വയ്ക്കുകയും രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളെ നേരിട്ട് ജഡ്ജിമാരായി നിയമിക്കുകയും ചെയ്യുന്നത് – ഇത് ജുഡീഷ്യറിയെ ഒരു രാഷ്ട്രീയ മണ്ഡലമാക്കി മാറ്റുന്നതിന് തുല്യമല്ലേ? എന്നാണ് രോഹിത് പവാര്‍ ചോദിക്കുന്നത്. Ex-BJP Spokesperson Aarti Sathe’s Appointed as Bombay HC Judge

Content Summary; Ex-BJP Spokesperson Aarti Sathe Appointed as Bombay HC Judge

This post was last modified on August 6, 2025 12:04 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment