മുന്‍ അമേരിക്കന്‍ പ്രസിഡന്റും 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരേ വെടിവയ്പ്പ് നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും ആക്രമണത്തിന് കാരണമെന്തായിരുന്നുവെന്ന് കണ്ടെത്താനാകാതെ എഫ് ബി ഐ. ശനിയാഴ്ച്ചയാണ് പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനില്‍ വച്ച് ട്രംപിനു നേരെ വെടിയുതിര്‍ത്തത്. വലതു ചെവിയുടെ മുകളില്‍ വെടിയുണ്ട കൊണ്ടെന്നാണ് ട്രംപ് പറഞ്ഞത്. ചോരയൊലിപ്പിക്കുന്ന ചെവിയുമായാണ് ട്രംപ് വേദി വിട്ടത്.
തോമസ് മാത്യു ക്രൂക്‌സ് എന്ന 20 കാരനാണ് ട്രംപിനെ വെടിവച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇയാള്‍ കൊല്ലപ്പെട്ടിരുന്നു. ക്രൂക്‌സ് ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് എഫിബിഐ പറയുന്നത്. എന്നാല്‍ എന്തു കാരണത്താലാണ് അയാള്‍ ട്രംപിനെതിരേ ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല. ഇയാള്‍ക്ക് മാനസിക രോഗമുള്ളതായോ, കൃത്യം ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ സോഷ്യല്‍ മീഡിയയിലോ മറ്റോ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും എഫ് ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്തുതരം പ്രത്യയശാസ്ത്രത്തിനു പുറത്താണ് ഈ ആക്രമണമെന്നു തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെങ്കിലും അന്വേഷണം ശരിയായ വഴിയില്‍ തന്നെയാണ് പോകുന്നതെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥന്‍ ഞായറാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്. ‘ കാരണം കണ്ടെത്താന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ അതിനുവേണ്ടി അവിശ്രമം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, മാധ്യമങ്ങളെ കണ്ട സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ് കെവിന്‍ റോജെക് പറഞ്ഞു.
അതേസമയം രേഖകള്‍ പറയുന്നത്, അക്രമിയായ തോമസ് ക്രൂക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമുള്ളയാളാണെന്നാണ്. 2021 ല്‍ അയാള്‍ ട്രംപിന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 15 ഡോളര്‍ സംഭവാനയും കൊടുത്തിട്ടുണ്ട്. എആര്‍-സ്റ്റൈല്‍ റൈഫില്‍ ആണ് ക്രൂക്ക്‌സ് വെടിവയ്ക്കാന്‍ ഉപയോഗിച്ചത്. തോക്ക് ഇയാളുടെ അച്ഛന്‍ നിയമപരമായി വാങ്ങിയതാണെന്നും എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.
തോമസ് മാത്യു ക്രൂക്‌സിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ എഫ്ബിഐ അരിച്ചു പെറുക്കി നോക്കിയെങ്കിലും അതിലൊരിടത്തും ഭീഷണി എഴുത്തുകളോ, അക്രമണ സൂചന നല്‍കുന്ന പോസ്റ്റുകളോ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഗെയിമര്‍മാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഡിസ്‌കോര്‍ഡ് എന്ന പ്ലാറ്റ്‌ഫോമില്‍ ഇയാള്‍ക്ക് അകൗണ്ട് ഉണ്ടെങ്കിലും അവിടെ സജീവമായിരുന്നില്ല. മാത്രമല്ല, തന്റെ രാഷ്ട്രീയ വിശ്വാസങ്ങളോ, അക്രമ ചിന്തകളോ ക്രൂക്‌സ് അവിടെ പങ്കുവച്ചിട്ടില്ലെന്നുമാണ് മനസിലായിട്ടുള്ളത്.
ആത്മാര്‍ത്ഥതയുള്ളൊരു ജോലിക്കാരനായിരുന്നു ക്രൂക്‌സ് എന്നും അയാളുടെ പശ്ചാത്തലം സംശയാസ്പദമായ ഒന്നായിരുന്നില്ലെന്നുമാണ്, അക്രമി ജോലി ചെയ്തിരുന്ന ബെതല്‍ പാര്‍ക്ക് സ്‌കില്‍ഡ് നഴ്‌സിംഗ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ആഭ്യന്തര ഭീകരതയുടെ സാധ്യത മുന്നില്‍ വച്ചാണ് ട്രംപിനു നേരെയുള്ള വധശ്രമം എഫ്ബിഐ അന്വേഷിക്കുന്നത്. സാധാരണക്കാരെ ഭയപ്പെടുത്താനോ സര്‍ക്കാര്‍ നയങ്ങളെ സ്വാധീനിക്കാനോ ഉദ്ദേശിച്ച് രാജ്യത്തിനകത്ത് തന്നെ നടത്തിയൊരു നടപടിയായിട്ടാണ് അന്വേഷണ സംഘം ഈ സംഭവത്തെ നിര്‍വചിച്ചിരിക്കുന്നതെന്നാണ് അസോഷ്യേറ്റ് പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം കണ്ടെത്തുന്നതുവരെ വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുമെന്നും മാധ്യമങ്ങള്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രധാന ചോദ്യവും അതുപോലെ വിമര്‍ശനവും ട്രംപിന്റെ റാലിക്കിടയില്‍ ഉണ്ടായിരിക്കുന്ന സുരക്ഷ വീഴ്ച്ചയെക്കുറിച്ചാണ്. ശക്തമായ സുരക്ഷയുണ്ടായിരുന്നിട്ടും ആയുധധാരിയായൊരു അക്രമിക്ക് എങ്ങനെ മേല്‍ക്കൂരയില്‍ കയറാന്‍ കഴിഞ്ഞുവെന്നാണ് ചോദ്യം. ട്രംപ് പ്രസംഗിച്ച വേദിയുടെ അധിക ദൂരത്തിലല്ലാതെ ഒരു മേല്‍ക്കൂരയില്‍ നിന്നായിരുന്നു ക്രൂക്‌സ് വെടിയുതിര്‍ത്തത്. ഇവിടേയ്ക്ക് എങ്ങനെ ക്രൂക്‌സിന് എത്തിപ്പെടാന്‍ കഴിഞ്ഞു എന്നാണ് ചോദ്യം. ഗുരുതരമായ സുരക്ഷ വീഴ്ച്ച ഉണ്ടായെന്നാണ് റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിക്കുന്നത്. റിപ്പബ്ലിക്കന്‍മാര്‍ക്ക് ആധിപത്യമുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറും റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് ജോണ്‍സണ്‍ പറഞ്ഞത്, ഇക്കാര്യത്തില്‍ പൂര്‍ണമായൊരു അന്വേഷണം നടത്തുമെന്നാണ്. അമേരിക്കന്‍ ജനതയ്ക്ക് സത്യമറിയണം എന്നാണ് ജോണ്‍സണ്‍ എക്‌സില്‍ പങ്കുവച്ച് പോസ്റ്റില്‍ പറയുന്നത്. ട്രംപിനൊപ്പം നമ്മുടെ ജനാധിപത്യത്തിനും കൂടിയാണ് വെടിയേറ്റത് എന്നായിരുന്നു റിപ്പബ്ലിക്കന്‍ എംപിയായ മൈക് ടൂര്‍ണര്‍ പറഞ്ഞത്. വെടിയേറ്റ് ചോരയൊലിക്കുന്ന ചെവിയുമായി വേദി വിട്ടു പോകുമ്പോഴും, പോരാട്ടം തുടരുകയെന്ന് അണികളെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തിരുന്നു ട്രംപ്. fbi had not yet identified a motive for the attack against donald trump
Content Summary; fbi had not yet identified a motive for the attack against donald trump