പതിറ്റാണ്ടുകളായുള്ള ജനസംഖ്യ നിയന്ത്രണ ആഹ്വാനങ്ങള്‍, ജനത അപ്പാടെ സ്വീകരിച്ചത് ചൈനയ്ക്ക് വിനയായി. നിയന്ത്രിത സംഖ്യകള്‍ക്കും താഴെയാണ് ഇപ്പോള്‍ ചൈനയിലെ ജനനനിരക്ക്. 2015 വരെ മുന്‍പോട്ട് കൊണ്ടുപോയ ‘ഒരു വീട്ടില്‍ ഒരു കുട്ടി”നയത്തില്‍ നിന്ന് രാജ്യം പിന്നോട്ട് പോയെങ്കിലും ജനങ്ങള്‍ അതെ നയത്തില്‍ തുടരുന്നതാണ് സ്ഥിതി.
നിര്‍ണായകമായ ‘വണ്‍ ചൈല്‍ഡ് പോളിസി’യില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് ബീജിംഗ്. നിര്‍ബന്ധിത അബോര്‍ഷന്‍, വലിയ പിഴ ചുമത്തല്‍, രണ്ടാമതൊരു കുട്ടി വേണമെന്നുള്ളവര്‍ക്ക് ബോധവല്‍ക്കരണം എന്നീ വിവാദപരമായ നീക്കങ്ങളാണ് അധികൃതര്‍ അവസാനിപ്പിച്ചത്. വേണ്ടത്ര കുട്ടികള്‍ രാജ്യത്തിനില്ലാത്തതാണ് ചൈനയ്ക്ക് ആശങ്കയുണ്ടാക്കുന്നത്. 2017ല്‍ രാജ്യത്തെ ശിശു-ഉത്പ്പാദന നിരക്ക്, ആവശ്യനിരക്കുകളില്‍ നിന്ന് ഏറെ താഴെയാണ്.
‘കുട്ടിജനിക്കുന്നത് കുടുംബകാര്യമാണ്; രാഷ്ട്രത്തിന്റെയും’എന്ന തലക്കെട്ടില്‍, ഔദ്യോഗിക പത്രത്തില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരുന്നു. ചെറുപ്പക്കാര്‍ കുടുംബബന്ധങ്ങളിലേക്ക് കടക്കണമെന്ന ആഹ്വാനവും രാജ്യം നല്‍കുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലി(people’s daily)യില്‍ ആണ് ഒരു പേജ് വാര്‍ത്ത,ഇത്തരത്തില്‍ നല്‍കിയത്. രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹ്യ പുരോഗതിയെ,ഈ കുറഞ്ഞ ജനനനിരക്ക് ബാധിക്കുമെന്ന മുന്നറിയിപ്പും രാജ്യം നല്‍കുന്നുണ്ട്.
അതേസമയം, പുതിയ പോളിസി രാജ്യത്ത് എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന ആശങ്കയുമുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയവരും, പഴയ പോളിസിയുടെ പൊരുത്തപെട്ടവരും ഉള്‍പ്പടെ ഈ നയങ്ങള്‍ക്ക് എതിരാണ്.
സാമ്പത്തിക സമ്മര്‍ദ്ദമാണ് പ്രധാനകാരണം. ഒന്നിലധികം കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങളാണ് ചൈനയുടെ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. പലര്‍ക്കും, കുട്ടികള്‍ വേണ്ട എന്നുള്ളതാണ് തീരുമാനം.